Tuesday, December 25, 2007

ഡിസംബറിന്‍റെ മധുരം...

പാതി തുറന്നു വച്ചിരുന്ന ജനലിലൂടെ അരിച്ചിറങ്ങി വന്ന തണുപ്പ് ഭൂതകാലത്തിന്‍റെ ചില ഏടുകളിലേയ്ക്കാണ് ചിന്തകളെ കൂട്ടിക്കൊണ്ടു പോയത്. ജനാലവിരിമാറ്റി പുറത്തേക്ക് നോക്കിയപ്പോള്‍ കഴിഞ്ഞുപോയ രാത്രിയെ പ്രകാശമയമാക്കാന്‍ തെളിയിച്ച ബള്‍ബുകളും, വര്‍ണ്ണനക്ഷത്രങ്ങളും അയല്‍വാസിയുടെ ചില്ലുജാലകങ്ങളെ അലങ്കരിച്ചിരിക്കുന്നത് കണ്ടു. മൂടല്‍മഞ്ഞിന്‍റെ നേര്‍ത്ത തിരശ്ശീലയ്ക്കിടയിലൂടെയുള്ള ആ കാഴ്ച മനസ്സില് നനുത്ത തലോടലായി. എന്തു കാണുമ്പോഴും നാടും അവിടെ ജീവിച്ച വര്‍ഷങ്ങളും മനസ്സിലേക്ക് ഒടിയെത്തുക എന്നത് എന്‍റെ ഒരു ദൌര്‍ബല്യമായി മാറുകയാണ്. നാടും വീടും വിട്ട് എത്ര ദൂരേയ്ക്ക് പോയാലും , കുറെയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവയൊക്കെ തന്നെ ആണ് നമ്മുടെ ചിന്തകളുടെയും സ്വപ്നങ്ങളുടെയും സര്‍ഗ്ഗവേദനയുടെയും അടിത്തറ എന്ന തിരിച്ചറിവ് സുഖകരമായ ഒരു നൊമ്പരം തന്നെയാണ്.


ബാല്യകൌമാരങ്ങളിലെ ഡിസംബറിന്‍റെ പ്രഭാതങ്ങളെ നേരിയ തണുപ്പോടുകൂടിയേ ഓര്‍മ്മിക്കാനാവൂ. ക്രിസ്തുമസ്സ് പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തില് പതിവിലും കൂടുതല് പുതച്ച് മൂടി താമസിച്ചെഴുന്നേല്ക്കുന്നതിന്‍റെ ആനുകൂല്യം ആസ്വദിച്ച് സ്വപ്നം കണ്ട് കിടക്കയില്‍ തന്നെ കിടക്കുമ്പോഴായിരിക്കും അമ്മ വന്നു വിളിക്കുന്നത്. ഉറങ്ങിയത് മതിയെന്ന് പറഞ്ഞ് ജനാലവിരികള്‍ ഇരുവശത്തേയ്ക്കും മാറ്റി ജനലുകളും തുറന്നിട്ട് അമ്മ പോകും. ഉറക്കം പോയതിന്‍റെ ദേഷ്യം അപ്പോഴും മാറിയിട്ടുണ്ടാവില്ല .പക്ഷെ തുറന്നിട്ട ജനലിലൂടെ തണുപ്പങ്ങനെ അരിച്ചരിച്ച് മുറിയ്ക്കുള്ളിലേയ്ക്ക് വരുമ്പോഴേയ്ക്കും അമ്മയോടുള്ള പിണക്കമൊക്കെ പോയിട്ടുണ്ടാവും. അതില് ‍ നിന്ന് രക്ഷപ്പെടാന്‍ ദേഹം മുഴുവന്‍ പുതപ്പിനുള്ളിലാക്കി ജനാലപ്പടിയോട് ചേര്‍ന്ന് കട്ടിലില്‍ തന്നെ കുറേ നേരം കൂടി വെറുതെ അങ്ങനെ ഇരിക്കും . ഇലകളിലെയും പുല്‍ക്കൊടിത്തുമ്പിലെയും മഞ്ഞിന്‍‌കണങ്ങളും നോക്കി അങ്ങനെ ഇരിയ്ക്കാന്‍ എന്ത് രസമായിരുന്നു. ജാതിമതഭേദമന്യേ അയല്‍വക്കത്തുള്ള എല്ലാ വീടുകളുടെ ഉമ്മറത്തും നക്ഷത്രങ്ങള്‍ തൂക്കിയിട്ടുണ്ടാവും. രാവിലെ ഉണര്‍ന്നെണീറ്റ് ആദ്യം ഓടുക ഉമ്മറത്തേയ്ക്കാണ്. രാത്രിയിലെ മഞ്ഞില്‍ നക്ഷത്രങ്ങളുടെ കാലുകള്‍ നനഞ്ഞു കുതിര്‍ന്നു പോയിട്ടുണ്ടോ എന്ന് നോക്കണമല്ലൊ. പുതുവര്‍ഷം കഴിയും വരെയെങ്കിലും അതവിടെ ഉണ്ടാവണം എന്നത് അഭിമാനത്തിന്‍റെ പ്രശ്നവുമായിരുന്നെന്ന് വച്ചോളു. രാവിലത്തെ തണുപ്പ് കൊള്ളാനായി അങ്ങനെ പുറത്തു നില്‍ക്കുന്നതും ഞങ്ങള്‍ കുട്ടികള്‍ക്കു വല്ലാത്ത ഒരു കൗതുകമായിരുന്നു. തണുപ്പത്ത് നിന്ന് അസുഖമൊന്നും വരുത്തിവയ്ക്കേണ്ടാന്നും പറഞ്ഞ് അമ്മയുടെ ശകാരം കണക്കില്ലാതെ കേള്ക്കേണ്ടിയും വന്നിട്ടുണ്ട്. ഡിസംബറിലെ എല്ലാ ഒഴിവുകാലങ്ങളും ‍ ഇങ്ങനൊക്കെ തന്നെ ആയിരുന്നു എന്നതാണ് സത്യം.


അന്നത്തെ പരിമിതമായ ചുറ്റുപാടുകളില്‍ കൂട്ടുകാരൊന്നിച്ചുള്ള കൂടിയാലോചനകളില്‍ നിന്നും ഭാവനയില്‍ നിന്നുമൊക്കെ ഉരുത്തിരിഞ്ഞിരുന്ന പുല്‍കൂടുകള്‍ക്കും , ക്രിസ്തുമസ്സ് മരങ്ങള്‍ക്കും ഉണ്ടായിരുന്ന ഭംഗി ഇന്നത്തെ ഇന്‍സ്റ്റന്‍റ് പുല്‍ക്കൂടുകള്‍ക്കും വിലപിടിച്ച അലങ്കാരങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് ക്രിസ്തുമസ്സ് മരങ്ങള്ക്കും ഇല്ല എന്നാണ് ‍അനുഭവം. കല്ലടുക്കിവെച്ചും, പാടത്തെ ചേറു കുഴച്ചും മെനഞ്ഞെടുത്തിരുന്ന പുല്‍ക്കൂടും, ചൂളമരശിഖരങ്ങളില്‍ തോരണങ്ങളും ബലൂണുകളും തൂക്കി അലങ്കരിച്ച് തയ്യാറാക്കിയിരുന്ന
ക്രിസ്മസ്ട്രീയുമൊക്കെ പൂര്‍ത്തിയായി കാണുമ്പോഴുള്ള ഒരു നിര്‍വൃതി , അഭിമാനം... ഒന്നും കൃത്രിമ മരങ്ങള്ക്കും പുല്‍ക്കൂടുകള്‍ക്കും അവകാശപ്പെടാനില്ലാത്തതാവും എനിക്കങ്ങനെ തോന്നാന്‍ കാരണം . അന്നൊക്കെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് ബുക്കൊരു സൈഡിലേയ്ക്ക് മാറ്റിയിട്ട് ഓട്ടമാണ് ഇവയൊക്കെ ഉണ്ടാക്കി തുടങ്ങാന് . എന്നാല്‍ പൂറ്ത്തിയാവുന്നത് ഇരുപത്തിനാലിന് രാത്രി പാതിരാകുര്‍ബാനയ്ക്ക് പോകുന്നതിന് തൊട്ട് മുന്‍പേയാവും . പൂര്‍ത്തിയായിക്കഴിയുമ്പോഴാണ് അടുത്ത പുകില് ......സമപ്രായക്കരായ ഒരു പറ്റം അയല്‍ക്കാരുമുണ്ടായിരുന്നതിനാല്‍ ഓരോന്നും അവസാന മിനുക്കുപണികളിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ ആരുടെ വീട്ടിലെ സൃഷ്ടിയാവും എറ്റവും നല്ലതു എന്ന
തര്‍ക്കം ഞങ്ങള് കുട്ടികള്‍ക്കിടയില്‍ സാധാരണമായിരുന്നു. അതിനൊപ്പം ആ വര്‍ഷം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഇനം പടക്കം അല്ലെങ്കില്‍ മത്താപ്പൂ ‍ വാങ്ങിയതു ആരുടെ വീട്ടിലാണെന്ന മറ്റൊരു തര്‍ക്കവും.



വളരെ രസകരമായ മറ്റൊരു കാര്യവും ഓര്‍മ്മകളുടെ ഈ പെരുമഴക്കാലത്തില്‍ ഉണ്ട്. ദൂരെനിന്ന് കരോള്‍ സംഘത്തിന്‍റെ പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ സാന്താക്ലോസിനെ പേടിച്ച് വീടിനുള്ളില്‍ പോയി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ എനിക്കിപ്പോള്‍ കാണാം। പേടി മാറ്റി എന്നെ ഒന്നു പുറത്തിറക്കാന്‍ അമ്മ പെട്ടിരുന്ന പാട് ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് ഇവിടെ എന്‍റെ സുന്ദരിക്കുഞ്ഞുങ്ങള്‍ സാന്താക്ലോസിനോട് സംസാരിക്കുകയും, കൈകൊടുക്കുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ എനിക്കെന്‍റെ കുട്ടിക്കാലത്തെ ആ രംഗം മനസ്സില്‍ വരും...; ഒപ്പം എന്നെ തന്നെ കളിയാക്കിക്കൊണ്ട് ഒരു ചെറുചിരിയും വിരിയും. ഓരോ ക്രിസ്മസ്സ് കാലത്തും തരംഗണി സ്റ്റുഡിയൊ ഗാനഗന്ധര്‍വ്വന്‍റെ അനുഗ്രഹീത നാദത്തില്‍ റെക്കോറ്ഡ് ചെയ്ത് പുറത്തിറക്കിയിരുന്ന ക്രിസ്തുമസ്സ് ഗാനങ്ങള്‍ പള്ളികളുടെ ഉച്ചഭാഷിണികളിലൂടെ മുഴങ്ങി കേട്ടിരുന്നതും അത്രയെളുപ്പം മറക്കാനാവില്ല . ആ പാട്ടുകള്‍ ആണ് പുസ്തകങ്ങളിലൂടെ മനസ്സില്‍ കോറിയിട്ട മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളുടെയും റെയിന്‍ഡീറുകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ വരുന്ന സാന്താക്ലോസിന്‍റെയും രേഖാചിത്രങ്ങള്‍ക്ക് മിഴിവേകിയതെന്ന് പറയാം. ക്രിസ്തുമസ്സ് എന്നാല്‍ കിസ്തു ജനിച്ചതിന്‍റെ ഓര്‍മ്മപുതുക്കലാണെന്നത് മറന്ന് തണുത്തുറഞ്ഞ ഒരു ഒഴിവുകാലം മാത്രമാണ് എന്നത്
അറിഞ്ഞോ അറിയാതെയോ ബോധ്യം വന്നുപോയ ഒരു സമൂഹത്തിന്‍റെ നടുക്കിവിടെ ജീവിക്കുമ്പോള്‍ പിന്നിട്ടുപോന്ന ഇന്നലെകളുടെ ഓര്‍മ്മകള്‍ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. ഉച്ചഭാഷിണികളിലൂടെ ഒഴുകിവന്നിരുന്ന ആ പാട്ടുകളും കേട്ട് , കൂട്ടുകാരെല്ലാവരും ചേര്‍ന്ന് പാതിരാകുര്‍ബ്ബാനയ്ക്കായ് പള്ളിയിലേയ്ക്ക് നടന്ന് പോയിരുന്നതും , വഴിയ്ക്കിരുവശവുമുള്ള വീടുകള്‍ക്കുമുന്നിലെ അലങ്കാരങ്ങളെയും പുല്‍ക്കൂടുകളെയും പറ്റിയുള്ള വിലയിരുത്തലുകളും തര്‍ക്കങ്ങളും, പള്ളിയിലെ ബെഞ്ചില്‍ ഏറ്റവും മുന്നിലിരിക്കാനായി നടത്തിയ തത്രപാടുകളുമൊക്കെ ഒരോ ക്രിസ്തുമസ്സ് കാലത്തും വല്ലാത്ത ഒരു വിങ്ങല്‍ മനസ്സില് നിറയ്ക്കാറുണ്ട്.



ക്രിസ്തീയ ഭവനങ്ങളിലൊക്കെ ക്രിസ്തുമസ്സിനും മാസങ്ങള്‍ക്കു മുന്‍പെ കേക്കും വൈനും ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതാണല്ലോ പതിവ് .പക്ഷെ ഒരിക്കലും അവയൊന്നും ഉണ്ടാക്കാന്‍ അമ്മ താല്പര്യം പ്രകടിപ്പിച്ചിട്ടേയില്ല.വനിതാപ്രസിദ്ധീകരണങ്ങളുടെ ഡിസംമ്പര്‍ പതിപ്പുകളുടെ വര്‍ണ്ണത്താളുകളില് കാണുന്ന പല കേക്കുകളുടെയും പാചകക്കുറിപ്പുകള് കാണിച്ച് പലപ്പോഴും അതൊന്നുണ്ടാക്കാന്‍ പഠിച്ചുകൂടെ എന്നും പറഞ്ഞ് അമ്മയെ ഒരുപാട് ശല്യപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അതൊന്നുമൊരിക്കലും തനിക്ക് ചെയ്യാനാവില്ല എന്നൊരു ധൈര്യക്കുറവുണ്ടായിരുന്നു ആ മനസ്സില്‍ എന്നാണ് എനിക്കിപ്പോള്‍ തോന്നാറുള്ളത്. പിന്നെ സമ്മാനങ്ങളായി കിട്ടുന്ന കേക്കുകളായിരുന്നു ആ ദിവസങ്ങള്‍ക്കു ക്രിസ്മസ്സിന്‍റെ രുചി പകര്‍ന്നിരുന്നത്. കേക്കിനൊപ്പം പ്രാതലിന് അമ്മയുണ്ടാക്കിയിരുന്ന താറാവുകറിയുടെയും നാടന്‍ കള്ള് ചേറ്ത്ത അപ്പത്തിന്‍റെയും സ്വാദും കൂടി ചേരുമ്പോഴേ ആ രുചി പൂറ്ണ്ണമാകാറുണ്ടായിരുന്നുള്ളു. ക്രിസ്തുമസ്സ് ദിനത്തിലേയ്ക്ക് വേണ്ട താറാവിനെ ഒരുക്കിയെടുക്കല്‍ ഇരുപത്തിനാലിന് ഉച്ചകഴിയുന്നതോടെ തന്നെ തുടങ്ങും.കുട്ടികളായ ഞങ്ങള്‍ക്കായിരുന്നു അതിനെ ഒരുക്കുന്ന ജോലി. അന്നൊക്കെ അതു കളികള്‍ക്കിടയില്‍ നിന്നോ പുല്‍ക്കൂടൊരുക്കുന്നതില്‍ നിന്നൊ ഒക്കെ മാറി നില്‍ക്കേണ്ടി വരുന്ന മിനക്കെടുത്തുന്ന ഒരു ജോലി ആയിട്ടേ തോന്നിയിട്ടുള്ളു. അതിനാല്‍ തന്നെ വല്ലവിധേനയും അതിന്‍റെ തൂവലും തോലുമെല്ലാം കളഞ്ഞു എന്നു വരുത്തിവെച്ച് ഓടാനായിരുന്നു ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് തിടുക്കം.ഇന്നിപ്പോള്‍ ഒരു കുടുംബിനിയുടെ തിരക്കുകളില്‍ നിന്നു നോക്കുമ്പോള്‍ അമ്മയ്ക്ക് അതൊക്കെ നന്നായി ചെയ്തു കൊടുക്കെണ്ടതായിരുന്നു എന്ന ഒരു കുറ്റബോധം തോന്നാതെയില്ല.



പ്രവാസത്തിന്‍റെ ഈ മണ്ണില്‍ ഡിസംബറും ക്രിസ്തുമസ്സുമൊന്നും മനസ്സിനെ തൊടുന്ന ഒരു അനുഭവമായി എനിക്ക് തോന്നാറേയില്ല. പാതിരാകുര്‍ബ്ബാനയും മെഴുകുതിരികള്‍ കത്തിച്ചുപിടിച്ചുള്ള പ്രദക്ഷിണവും ഒക്കെ തിരുപ്പിറവി മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരു അനുഭവമാക്കി മാറ്റാന്‍ സഹായിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട് . അന്നൊക്കെ ഡിസംബറും ക്രിസ്തുമസ്സും ആകുന്നത് അറിയാന്‍ കലണ്ടറ് നോക്കുക പോലും വേണ്ടിയിരുന്നില്ല . പക്ഷെ ഇന്നിവിടെ ഇരുപത്തിനാലാം തീയതി ആയി എന്ന് മനസ്സ് മനസ്സിലാക്കുന്നത് സുന്ദരികളുടെ സ്കൂള്‍ അവധി കലണ്ടറ് നോക്കുമ്പോഴാണ് . ക്രിസ്തുമസ്സ് കാലത്തിന്‍റെ ഒരുക്കങ്ങളുമായി കലമ്പല്‍ കൂട്ടുന്ന കുട്ടികളെ പുറത്ത് കാണാനില്ല, പാതിരാകുര്‍ബ്ബാനക്കു പോകാനായുള്ള ഒരുക്കങ്ങളില്ല, വീടുവീടാന്തരം ക്രിസ്തുമസ്സിന്‍റെ സന്ദേശം പാടി അറിയിക്കാന് എത്തുന്ന കരോള്‍ സംഘങ്ങളുടെ വരവില്ല , തപാലില്‍ വരുന്ന ആശംസാകാര്‍ഡുകളും ഇല്ല.പിന്നെ ഇരുപത്തിനാലാം തീയതി വൈകുന്നേരം വരെ ജോലി കഴിഞ്ഞു വന്ന് പാതിരകുര്‍ബാനയ്ക്കു പോകാനും മറ്റും ഇന്നാറ്ക്കാണ് താല്പര്യം. ഇരുപത്തിനാലാം തീയതി സന്ധ്യയോടെ തുടങ്ങുമല്ലൊ മദ്യവും നാനാതരം മാംസവും ഒക്കെയായി ക്രിസ്തുമസ്സ് ഈവിന്‍റെ ആഘോഷങ്ങള്‍.



ഓര്‍മ്മയിലിന്നും തെളിഞ്ഞു നില്‍ക്കുന്ന ബാല്യത്തിലെയും കൌമാരത്തിലെയും ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ അനുഭവം എന്‍റെ കുട്ടികള്‍ക്ക് സമ്മാനിക്കാനാവില്ലെങ്കിലും ഈ ഓര്‍മ്മകള്‍ ചേര്‍ത്ത് പിടിച്ച് അവയെ ഒക്കെ ഒന്നു പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പണ്ട് ഞാന്‍ കൊതിയോടെ കേട്ടിരുന്ന തരംഗണിയുടെ പാട്ടുകള്‍ മുഴുവന്‍ എപ്പോഴോ വാങ്ങി സൂക്ഷിച്ച ഓഡിയോ കാസറ്റുകളില് നിന്നും ഡിസംബര്‍ മുഴുവന്‍ എന്‍റെ സ്റ്റീരിയോയിലൂടെ ഒഴുകിവന്നുകൊണ്ടെയിരിക്കും. ഇന്ന് ഉണ്ണിയേശുവും ക്രിസ്തുമസ്സും തമ്മിലുള്ള ബന്ധം അവരുടെ കൊച്ചു മനസ്സിന് മനസ്സിലാവുന്ന രീതിയില്‍ മനസ്സിലാക്കികൊടുക്കാനും, പണ്ട് പുല്‍ക്കൂടും ക്രിസ്തുമസ്സ് മരവും അലങ്കരിച്ചിരുന്ന കാര്യങ്ങളെപ്പറ്റി അവരോട് പറയാനും ശ്രദ്ധിക്കാറുണ്ട്. പടക്കവും മത്താപ്പൂക്കളും കത്തിച്ച് രസിച്ചിരുന്ന കുട്ടിക്കാലത്തിന്‍റെ കൌതുകങ്ങളെപ്പറ്റിയും മക്കളോട് പറയുമ്പോള്‍ നമ്മളെന്താ ഇവിടെ പടക്കം പൊട്ടിക്കാത്തതെന്ന മറുചോദ്യത്തോടെയാണ് അവര്‍ പ്രതികരിക്കുക. ജനിച്ച മണ്ണിലെ ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ മക്കളൊത്ത് പങ്കുചേരണമെന്ന് പലവുരു ഓര്‍ത്തിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല എന്നത് എന്നും ഒരു സങ്കടമാണ്. അവറ്ക്ക് ഡിസംബറും ക്രിസ്തുമസ്സും കാര്‍ട്ടൂണുകളില്‍ കാണുന്ന സാന്താക്ലൊസും ക്രിസ്തുമസ്സു മരത്തിനടിയില്‍ നിന്നും കിട്ടുന്ന സമ്മാനപ്പൊതികളും മാത്രമായി ചുരുങ്ങരുതല്ലൊ.



അരി അരച്ച്, അരിമാവു കുറുക്കിച്ചേറ്ത്ത് കലക്കിവച്ച് പാലപ്പം ചുട്ടെടുത്ത് താറാവ് കറിക്കൊപ്പം പ്രിയതമനും മക്കള്‍ക്കും ഉണ്ടാക്കി കൊടുക്കുന്ന പതിവും ഇതുവരെ മുടക്കം കൂടാതെ തുടരുന്നു . അവരെത്ര വലുതായാലും പരമ്പരാഗതമായ ഒന്നും ഓര്‍മ്മയുടെ ഏടുകളില്‍ ഇല്ലാതായാലും അവരുടെ ക്രിസ്തുമസ്സ് ഓര്‍മ്മകള്‍ അമ്മയുടെ സ്നേഹം പൊതിഞ്ഞ പാരമ്പര്യത്തിന്‍റെ രുചിയായി ഉള്ളില്‍ അവശേഷിക്കണം എന്ന എന്‍റെ സ്വാര്‍ഥതയാവുമോ ഈ പരിശ്രമങ്ങള്‍ക്കു പിന്നിലെന്നു ഞാന്‍ ആലോചിക്കാറുണ്ട്. എന്‍റെ‍ ബാല്യകൌമാരകൌതുകങ്ങളൊന്നും തന്നെ എനിക്കിന്നും കൈമോശം വന്നിട്ടില്ല എന്ന് മനസ്സിനെ വിശ്വസിപ്പിക്കാനാവുമോ ഇവയൊക്കെ ഇന്ന് ഞാനിവിടെ സുന്ദരികള്‍ക്കായും പ്രിയതമനായും ആവര്‍ത്തിക്കുന്നത് ??

Wednesday, December 12, 2007

സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്..ഭാഗം 3.

തിരിച്ച് മുറിയിലെത്തിയപ്പോള്‍ ഏകദേശം ആറ് മണി. ചൂട് കാരണമാവാം തലവേദന ചെറുതായി അലട്ടുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് വൈകിയാലോ എന്നോര്‍ത്ത് അതിനു പോയി വന്നിട്ട് നേരത്തെ കിടക്കാമെന്ന് കരുതി. വന്നപാടെ കാര്‍ട്ടൂണുകളിലേയ്ക്ക് തിരിഞ്ഞ സുന്ദരികളെ കണ്ണും കൈയ്യും കാട്ടി വിരട്ടി ഒരു വിധത്തില്‍ കുളിപ്പിച്ച് വേഷം മാറ്റിച്ച് വന്നപ്പോഴേയ്ക്കും ബാക്കിയുണ്ടായിരുന്ന ഊര്‍ജ്ജം കൂടി തീര്‍ന്നിരുന്നു. പിന്നെ തിരക്കിട്ട് കുളിച്ച് ഭക്ഷണത്തിന്. മെനുകാര്‍ഡിലെ പല വിഭവങ്ങളും ഇതിനോടകം മടുത്ത് തുടങ്ങിയിരുന്നു. താമസത്തിനൊപ്പം ആഹാരം കൂടി ഉള്‍പ്പെടുന്ന കൂപ്പണുകള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസവും രണ്ട് നേരം ഇതൊക്കെ തന്നെ സഹിച്ചെ പറ്റുമായിരുന്നുള്ളു. ദാനം കിട്ടുന്ന പശുവിന്‍റെ വായിലെ പല്ലെണ്ണി നോക്കരുതെന്നുമല്ലെ.....



പകല്‍ വെയില്‍ കൊണ്ടതിന്‍റെ ക്ഷീണവും തലവേദനയും കൂടിയായപ്പോള് ‍ വേഗമൊന്ന് ഉറങ്ങിയാല്‍ മതിയായിരുന്നു എനിക്ക്. അതിനാല്‍ ഭക്ഷണം വേഗം കഴിച്ച് തിരികെ മുറിയില്‍ എത്തി. മക്കളെ പല്ലുതേപ്പിക്കുന്ന ജോലിയൊക്കെ ഭര്‍ത്താവിനെ ഏൽപ്പിച്ച് പോയി കിടന്നു. എന്നാല്‍ സുന്ദരിയില്‍ നിന്നും പകര്‍ന്നു കിട്ടിയ ചുമ രാത്രിയില്‍ വില്ലനായി. കടല്‍ത്തീരത്തെ കാറ്റും അതിനെ പ്രകോപിപ്പിച്ചിട്ടുണ്ടാവണം. ചുമച്ച് ചുമച്ച് കഴിച്ച ഭക്ഷണം മുഴുവന്‍ പുറത്തേയ്ക്ക്... ആ രാത്രിയില്‍ ഉറക്കമെന്നോട് പിണങ്ങി മാറി നില്‍ക്കയായിരുന്നു. ചുമ കാരണം പുലര്‍ച്ചെ പതിവിലും നേരത്തെ ഉണര്‍ന്നു. ഉണര്‍ന്നതും നേരെ സ്വെറ്ററിട്ട് ക്യാമറയും എടുത്ത് ബാല്‍ക്കണിയിലേയ്ക്ക്... കോട്ടേജുകള്‍ മുഴുവന്‍ മയക്കത്തിലായിരുന്നു. പ്രധാനകെട്ടിടത്തിന്‍റെ മുകളിലെ നാഴികമണിയോട് ചേര്‍ന്നുള്ള ലൈറ്റും , ദൂരെ കടലില്‍ മത്സ്യബന്ധനത്തിനോ മറ്റൊ പോകുന്ന ബോട്ടുകളിലെ അരണ്ട വെളിച്ചവും മാത്രമെ ദൃശ്യമായിരുന്നുള്ളു. ആകാശത്ത് ചന്ദ്രബിംബം അപ്പോഴും വിടപറഞ്ഞ് പോയിട്ടുണ്ടായിരുന്നില്ല. അതുംനോക്കി അങ്ങനെ നില്‍ക്കുമ്പോള് ‍ അകത്ത് നിന്ന് സുന്ദരികളില്‍ ആരുടെയൊ കരച്ചില്‍ കേട്ട് തുടങ്ങി. കുഞ്ഞ് സുന്ദരി... കണ്ണ് തുറന്നപ്പോള്‍ അമ്മയെ കണ്ടില്ല എന്ന സങ്കടമായിരുന്നു ആ കരച്ചില്‍. ഉറക്കം വിട്ടുമാറാത്ത കുഞ്ഞിനെയും തോളത്തിട്ട് ഒന്നുകൂടി പോയിക്കിടന്നു. അല്പനേരം കൊണ്ട് അവളുറങ്ങി. വീണ്ടും ഓടി ബാല്‍ക്കണിയിലേയ്ക്ക് ... നല്ല ഫ്രെയുമുകളൊന്നും കിട്ടാതെ പോവരുതല്ലോ - എന്തിന്റെയായാലും ആരുടേതായാലും. ഉദയസൂര്യന് അന്ന് എനിക്ക് കണിയാവാനായില്ല . എന്നെ കൊതിപ്പിച്ച് അല്പാല്പമായി മേഘക്കീറുകള്‍ ചുവപ്പണിഞ്ഞെങ്കിലും സുര്യനെ മാത്രം അവരെവിടെയോ ഒളിപ്പിച്ചുവെച്ചു. അരമണിക്കൂറിനുമുകളില്‍ വലിയ പ്രതീക്ഷയോടെ അവിടെ നിന്നിട്ടും നിരാശതന്നെയായിരുന്നു ഫലം . ഒരു ചായ കിട്ടിയിരുന്നെങ്കില്‍ എന്നുള്ള പ്രിയതമന്‍റെ താല്പര്യം മാനിച്ച് തല്‍ക്കാലം ക്യാമറയും അടച്ച് ഞാന്‍ ഉള്ളിലേക്ക് കയറിപോന്നു.




പല്ല് തേച്ച് ചായ കുടിച്ച് വന്നപ്പോഴേയ്ക്കും മക്കളുണര്‍ന്നു . അവരെ പല്ല് തേപ്പിച്ച് പാലൊക്കെ കുടിപ്പിച്ച് ടിവിയിലേയ്ക്ക് കണ്ണയച്ചിരുന്നപ്പോഴേയ്ക്കും തലേന്ന് മുടങ്ങിപ്പോയ ഗ്രാസ് , കാന്‍ സന്ദര്‍ശനം നമുക്കിന്ന് നടപ്പിലാക്കിയാലോ എന്ന ചോദ്യവുമായി പ്രിയപ്പെട്ടവന്‍... കുഞ്ഞിനെന്തായാലും സുഖമായ സ്ഥിതിയ്ക്ക് നമുക്ക് പോകാമല്ലോ എന്ന് ഞാനും. അങ്ങനെ ഒന്‍പതരയോടെ മുറിയില്‍ നിന്നിറങ്ങി താഴെപോയി പ്രാതലും കഴിച്ച് ആ വഴി തന്നെ നേരെ ഗ്രാസിലേയ്ക്ക്. ആ യാത്രയും കുറേ പുതുമയുള്ള കാഴ്ചകള്‍ തന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സൂര്യകിരണങ്ങള്‍ക്ക് ഇത്തിരി ചൂട് കുറവായിരുന്നു . മഴ പെയ്തേക്കുമോ എന്ന് പോലും തോന്നിപ്പിക്കുന്നവിധം അവിടവിടെ മഴമേഘങ്ങളും നേര്‍ത്തൊരു കുളിരും ഉണ്ടായിരുന്നു। എന്നാല്‍ വരാനിരിക്കുന്ന കൊടുംതണുപ്പിനെ മുന്നില്‍ക്കണ്ട് സൂര്യനെയും ചൂടിനേയും കടലിനെയും ആവോളം പുണരാന്‍ തിരക്ക് കൂട്ടുന്നവരായിരുന്നു വഴിയിലുടനീളം... അവധിക്കാലം ചെലവഴിക്കാന്‍ ഈ മനോഹരതീരത്ത് വന്നവരൊക്കെയും പ്രായഭേദമന്യെ നിരത്തിലുണ്ടായിരുന്നു. വളര്‍ത്ത് നായെയും കൂട്ടി ട്രാക്ക് സ്യൂട്ടുകളില്‍ പ്രഭാതസവാരിയ്ക്കിറങ്ങിയവര്‍, പറ്റിക്കിടക്കുന്ന നൈലോണ്‍ ഷോര്‍ട്ട്സും ബനിയനും അണിഞ്ഞ് പ്രായത്തെ വെല്ലുവിളിച്ച് ഓടുന്നവര്‍, എട്ടും പത്തും പേരടങ്ങുന്ന ചെറുഗ്രൂപ്പായി സ്പോര്‍ട്സ് സൈക്കിളില്‍ കുതിച്ച് പായുന്നവര്‍... ഇതിനിടയില്‍ കോര്‍പറേഷന്‍റെ വകയായ ഗാര്‍ബേജ് സംഭരിക്കുന്ന ട്രക്ക് വഴിയിലിടയ്ക്കിടെ നിര്‍ത്തി ബാസ്ക്കറ്റുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നവര്‍ ...അങ്ങനെ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായാണ് അന്നത്ത യാത്ര തുടങ്ങിയത് തന്നെ.

യാത്രയ്ക്കിടയില്‍ സൂര്യന്‍ പതിയെ ശക്തി ആര്‍ജ്ജിക്കുന്നത് കാണാന്‍ നല്ല കൌതുകമായിരുന്നു... ഇന്നിനി മഴ പെയ്യില്ലായെന്ന് തോന്നുന്നു എന്ന പ്രിയതമന്‍റെ വാക്കുകളില്‍ നമ്മളിന്ന് പ്ലാന്‍ ചെയ്തതൊന്നും പിഴയ്ക്കൊല്ലാന്നൊരു ആശ്വാസമുണ്ടായിരുന്നു. പക്ഷേ യാത്രയില്‍ മനസ്സിനെ ഉലച്ച വല്ലാത്തൊരു കാഴ്ചയും കാണാനായി. വഴിയിലിടയ്ക്കൊരു സിഗ്നലിന് മുന്നില്‍ ചുവപ്പ് പച്ചയാവുന്നതും കാത്ത് കിടന്നപ്പോള്‍ ഗര്‍ഭിണിയായ ഒരു അമ്മ എകദേശം മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി സിഗ്നലിന് മുന്പില്‍ ഊഴം കാത്ത് കിടക്കുന്ന വാഹനങ്ങള്‍ക്ക് അടുത്തുചെന്ന് കൈനീട്ടി യാചിക്കുന്നു. അത്രയും തിരക്കുള്ള വഴിയില്‍ കൊച്ച് കുട്ടിയുമായി വാഹനങ്ങള്‍ക്കിടയിലൂടെ നടന്ന് കൈനീട്ടുന്ന കാഴ്ച ഹൃദയഭേദകമായ ഒരു ദൃശ്യമായി ഇപ്പോഴും ഉള്ളിലങ്ങനെ നില്‍ക്കുന്നു. കിഴക്കന്‍ യൂറോപ്പിലെ ഏതോ മുസ്ലീം രാജ്യത്ത് നിന്നാവണം അവരുടെ വരവ് എന്ന് വേഷഭൂഷാദികളില്‍ നിന്നും മനസ്സിലായി. സമാനമായ കാഴ്ചകള്‍ മുന്‍പ് ലോകത്തിന്‍റെ ഫാഷന്‍റെ കേന്ദ്രമായ പാരീസിന്‍റെ തെരുവുകളിലും ഞാന്‍ കണ്ടിട്ടുണ്ട്. ഫ്രാന്‍സ് പോലൊരു സമ്പന്ന രാജ്യത്തെ ഈ കാഴ്ച വിരോധാഭാസമായി തോന്നി. ഒടുവില്‍ ഏകദേശം പതിനൊന്നരയോടെ ഗ്രാസ്സിലെത്തി.



ഫ്രഞ്ച് സുഗന്ധദ്രവ്യ വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ ഗ്രാസ്സ് ലോകത്തിന്‍റെ പെര്‍ഫ്യൂം ക്യാപ്പിറ്റല്‍ എന്നാണ് അറിയപ്പെടുന്നത് . സമുദ്രനിരപ്പില്‍ നിന്ന് സുമാര്‍ മുന്നൂറ്റമ്പത് മീറ്റര്‍ ഉയരത്തിലും തീരപ്രദേശത്ത് നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുമായി സ്ഥിതി ചെയ്യുന്നതിനാല് ഇവിടുത്തെ കാലവസ്ഥ പുഷ്പകൃഷിയ്ക്ക് വളരെ അനുയോജ്യമാണ്. താമസിച്ചിരുന്ന കോട്ടേജിന്‍റെ റിസപ്ഷനില്‍ ഗ്രാസ്സിലെ ഫ്രിഗൊനാറ്ഡ് എന്ന കമ്പനിയുടെ പരസ്യവും ചില ഉത്പന്നങ്ങളുടെ ഡിസ്പ്ലേയും കണ്ടാണ് സത്യത്തില്‍ ഈ യാത്രയ്ക്കൊരുങ്ങിയത് തന്നെ. ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഇവിടെയുള്ള അനേകം ഫാക്ടറികളില്‍ ഒന്ന് മാത്രമാണ് അതെന്ന് . ഫാക്ടറികള്‍ക്ക് നൂറ് മീറ്റര്‍ അകലെതന്നെ അതിനെ സൂചിപ്പിക്കുന്ന ബോര്‍ഡുകളും, പാര്‍ക്കിങ്ങ് സൌകര്യങ്ങള്‍ കാണിച്ചുകൊണ്ടുള്ള ചുവരെഴുത്തുകളും കാണാമായിരുന്നു. ഓരോ ഫാക്ടറിയോടനുബന്ധിച്ചും അവരുടേതായ മ്യൂസിയങ്ങളും സ്വന്തം ഗൈഡുകളെ വച്ചുള്ള ചെറിയ യാത്രകളും ഉണ്ട്. രണ്ടു മൂന്ന് ഫാക്ടറികളിലൂടെ കയറിയിറങ്ങിയതിനിടയില്‍ ഒരിടത്ത് ജപ്പാന്‍‌കാരിയായ ഒരു ഗൈഡിന്‍റെ ഇംഗ്ലീഷിലുള്ള വിവരണത്തോടെയുള്ള യാത്രയ്ക്കൊപ്പം ചിലതെല്ലാം കാണാന്‍ സാധിച്ചു. അവരുടേ ഇംഗ്ലീഷിനിത്തിരി ജപ്പാന്‍, ഫ്രഞ്ച് സ്വാധീനങ്ങളുണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത് ധാരാളം മതിയായിരുന്നു.

ഒരു പൂവ് അല്ലെങ്കില്‍ ഒരു സുഗന്ധവ്യഞ്ജനം എങ്ങനെ നമ്മളൊക്കെ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകളായി പരിണമിക്കുന്നു എന്നതിന്റെ പ്രക്രിയകള്‍ കണ്ടു മനസ്സിലാക്കിയത് വളരെ രസകരമായിരുന്നു . ഇഞ്ചിയും കുരുമുളകും തക്കോലവും ഗ്രാമ്പൂവും വരെ പല പെര്‍ഫ്യൂമുകളുടെയും അസംസ്കൃതവസ്തുക്കളാണെന്നതും എനിക്ക് പുതിയ അറിവായിരുന്നു. അവിടെ കണ്ട മിക്കവാറും പെര്‍ഫ്യൂമുകളുടെയും പ്രധാനപ്പെട്ട അസംസ്കൃത വസ്തു മുല്ലപ്പൂവാണ്. ഇതിന് വേണ്ട മുല്ലപ്പൂവ് ശേഖരിക്കുന്ന സമയം പോലും വളരെ പ്രധാനമാണത്രെ. സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പു എകദേശം അഞ്ച് മണിയോടെ അവ പറിച്ചെടുത്ത് പ്രത്യേക ഊഷ്മാവില്‍ സൂക്ഷിച്ച്... അങ്ങനെയുള്ള കുഞ്ഞു കുഞ്ഞ് അറിവുകള്‍... പിന്നെ യൂഡീ റ്റോയിലെറ്റ്, യൂഡി കൊളോണ്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഇവ ഒരോന്നിലുമുള്ള ആള്‍ക്കഹോളിന്‍റെയും എസ്സന്‍സിന്‍റെയും അളവുകളിലുള്ള വ്യത്യാസങ്ങള്‍, അതിലേതൊക്കെയാണ് സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കാറുള്ളത്, എതൊക്കെയാണ് പുരുഷന്മാരുടേത്... അങ്ങനെയങ്ങനെ വളരെ വിജ്ഞാനപ്രദമായിരുന്നു ആ സന്ദര്‍ശനങ്ങള്‍‍. മൂന്ന് ഫാക്ടറികള്‍ സന്ദര്‍ശിച്ചിട്ടും ഒരിടത്ത് പോലും വാങ്ങണമെന്ന് പ്രിയം തോന്നിയ ഒരു പെര്‍ഫ്യൂമും കണ്ടതില്ല... മാത്രമല്ല, ചുമ വല്ലാതെ ശല്യപ്പെടുത്തിയിരുന്നതിനാല്‍ എത്രയും വേഗം സുഗന്ധങ്ങള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്ന ആ അന്തരീക്ഷത്തില്‍ നിന്നെങ്ങനെയെങ്കിലും പുറത്ത് കടന്നാല്‍ മതിയെന്നായിരുന്നു എനിക്ക് . പുറത്ത് ഇറങ്ങി വന്നപ്പോള്‍ ഒരിത്തിരി തണുത്ത് തുടങ്ങിയിരുന്നു അന്തരീക്ഷം. അടുത്ത് മറ്റെന്തെങ്കിലും കാണാനുണ്ടോ എന്ന് പെര്‍ഫ്യൂം ഫാക്ടറിയിലെ ഒരു സ്ത്രീയോട് തിരക്കിയിരുന്നു. പെര്‍ഫ്യൂം ഫാക്ടറികളല്ലാതെ മറ്റൊന്നും തന്നെ ഈ കൊച്ച് പട്ടണത്തിലില്ല എന്നതായിരുന്നു അവരുടെ ഉത്തരം. എങ്കില്‍ ഉച്ചഭക്ഷണം കഴിച്ചാലോ എന്നോര്‍ത്ത് വാച്ച് നോക്കിയപ്പോള്‍ സമയം ഒന്നായിട്ടെയുള്ളു. ഏകദേശം മുപ്പത് മിനിട്ടു കൂടീ ഡ്രൈവ് ചെയ്താല്‍ കാനിലെത്തില്ലെ...അവിടുന്നായിക്കൂടെ ഉച്ചഭക്ഷണം എന്ന എന്‍റെ അഭിപ്രായം ഭര്‍ത്താവിനും സ്വീകാര്യമായിരുന്നു . പെര്‍ഫ്യൂമുകളുടെ ഗന്ധം എന്‍റെ ചുമയ്ക്കാനുള്ള തോന്നലിനെ വല്ലാതെ ഉത്തേജിപ്പിച്ചിരുന്നു...കൂടെ കരുതിയിരുന്ന ഫ്ലാസ്കില്‍ നിന്നും ഇടയ്ക്കിടെ ചൂട് വെള്ളം കുടിച്ചിട്ടും അതിനൊരു ശമനവും ഉണ്ടായില്ല. ചുമച്ച് കഴിച്ചതൊക്കെ വീണ്ടും പുറത്തേയ്ക്ക് പോരുമോ എന്ന പേടിയായിരുന്നു കൂടുതല്‍ . എന്നാല്‍ ഭയന്നതൊന്നുമില്ലാതെ കാനിലെത്തിപ്പെട്ടു.



ഗ്രാസ്സിന്‍റെ ശാന്തതയൊന്നും അവിടെ കണ്ടില്ല. ശരിക്കും ഒരു അന്താരാഷ്ട്ര പ്രാധാന്യമുള്ള പട്ടണം തന്നെയെന്ന് ഓരോ ഇഞ്ചും തോന്നിപ്പിക്കും വിധമായിരുന്നു ആ പട്ടണത്തിന്‍റെ കെട്ടും മട്ടും. സിനിമാനഗരി എന്നത് അന്വറ്ത്ഥമാക്കാന്‍ പോന്നതായിരുന്നു പലയിടത്തും സ്ഥാപിച്ചിരുന്ന CANNES എന്നെഴുതിയ ചില കറങ്ങുന്ന തൂണുകള്. അവയുടെ ചുമരുകളില്‍ പതിപ്പിച്ചിരുന്ന സിനിമകളുടെ പോസ്റ്ററുകള്‍ കണ്ണാടിച്ചില്ലുകളുടെ സുരക്ഷയില്‍ ഒരുപാടെന്തൊക്കൊയോ വിളിച്ച് പറയുന്നുണ്ട് എന്ന് തോന്നിപ്പിച്ചു. അത്രയ്ക്ക് ജീവസ്സുറ്റവയായിരുന്നു ഓരോ പോസ്റ്ററുകളും അവയിലെ മുഖങ്ങളും ... പാര്‍ക്കിങ്ങ് തേടി നടന്ന് അവസാനം സ്ഥലം കിട്ടിയത് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന Palais des Festivals et des Congrès എന്ന ഗ്രാന്‍ഡ് ആഡിറ്റോറിയത്തിന്‍റെ ഭൂഗര്‍ഭപാര്‍ക്കിങ്ങില്‍ തന്നെയായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്തു മുകളില്‍ വന്നത് വലിയ ഒരു തിരക്കിലേയ്ക്കാണ് . ചുവപ്പ് പരവതാനി വിരിച്ച നടപ്പാതയും, ബാഡ്ജുകളും തൂക്കി കോട്ടും സൂട്ടും ധരിച്ച് തലങ്ങും വിലങ്ങും തിരക്കിട്ട് നടക്കുന്ന പുരുഷന്മാര്‍, സ്ത്രീകള്‍, പിന്നെ കടന്നു വരുന്ന ഓരോ അനക്കങ്ങളെയും അതീവശ്രദ്ധയോടെ നിരീക്ഷിക്കുന്ന സെക്യൂരിറ്റി ഗാറ്ഡുകളും. പുറത്തിറങ്ങി വന്ന ഞങ്ങളെയും അവര്‍ വെറുതെ വിട്ടില്ല. ചുവപ്പ് പരവതാനിയിലേയ്ക്ക് കാല്‍ കുത്തിയതെ ഒരു ആറടി പൊക്കക്കാരന്‍ ഞങ്ങളെ കൈകാട്ടി വിളിച്ചു. സത്യത്തില്‍ ആദ്യം ഒന്ന് ഭയന്നു. ഈ ജനക്കൂട്ടത്തെ കണ്ടപ്പോഴെ വിചാരിച്ചിരുന്നു ഇവിടെ സാധാരണക്കാരന് പ്രവേശനത്തിന് എന്തോ പ്രശ്നമുണ്ട് എന്നു. സിനിമയുടെ നഗരിയായതിനാല്‍ അഭ്രപാളിയിലെ എതോ സുന്ദരനെയോ സുന്ദരിയെയൊ പ്രതീക്ഷിക്കുന്നതിനാലാവാം ഈ തയ്യാറെടുപ്പുകളെന്നും അതാരാവും എന്നൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ നാളെ നാല് പേരോട് പറയുകയും ആവാമല്ലോ എന്ന ഒരു ഗൂഢവിചാരവും ഉണ്ടായിരുന്നുവെന്ന് കൂട്ടിക്കോളു. ആഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര ടെലിവിഷന്‍ കോണ്‍ഗ്രസ്സ് നടക്കുകയാണെന്നും, പാര്‍ക്കിങ്ങ് ഏവര്‍ക്കും അനുവദനീയമാണെങ്കിലും ഉള്ളിലേയ്ക്ക് പ്രതിനിധികള്‍ക്ക് മാത്രമെ പ്രവേശനം സാധ്യമുള്ളു എന്ന് ഞങ്ങളെ അറിയിക്കുകയും, ആ കോമ്പൌണ്ടില്‍ നിന്നും എങ്ങനെയാണ് പുറത്തേയ്ക്ക് കടക്കുക എന്നത് കാട്ടിത്തരുകയും ചെയ്യുക എന്ന സദുദ്ദേശ്യമായിരുന്നു ആ ആറടിക്കാരന്‍റേത്. അയാള്‍ക്ക് നന്ദി പറഞ്ഞ് പുറത്ത് കടക്കുന്നതിനിടയില്‍ ഉള്ളിലോരു ആവേശം തിരയടിക്കുന്നുണ്ടായിരുന്നു. ലോകസിനിമകളെയും,അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളെയും കൊതിയോടെ കാണുന്ന ചില സുഹൃത്തുക്കളെ ഇതൊക്കെ പറഞ്ഞ് കുശുമ്പ് കുത്തണമെന്നതായിരുന്നു അതിന്റെ കാരണം.



അവിടെനിന്ന് നേരെ ഇറങ്ങി നടന്നത് വഴിയ്ക്കപ്പുറം സുന്ദരികളുടെ കണ്ണുടക്കിയ അമേരിക്കക്കാരന്‍ മക്ഡോണള്‍ഡിന്‍റെ ബര്‍ഗര് ‍ കടയിലേയ്ക്ക്. ഒരു പള്ളിപെരുന്നാളിന്‍റെയത്ര ആളുണ്ടായിരുന്നു അവിടെ. പ്രിയതമനെ നീണ്ട ക്യൂവില്‍ നിറ്ത്തി മക്കള്‍ക്കൊപ്പം വാതിലിനരുകിലായി ഒഴിഞ്ഞ് കിടന്ന ഇരിപ്പിടങ്ങളൊന്നില്‍ സ്ഥാനം പിടിച്ചു. ഞാനാണെങ്കില്‍ ചുമച്ച് ഒരു തരമായിട്ടുണ്ടായിരുന്നു. കൈയിലെ ഫ്ലാസ്കില്‍ അപ്പോഴും ചൂടുവെള്ളം കരുതിയിരുന്നത് ആശ്വാസമായി തോന്നി. ആ ഇരുപ്പില്‍ ചുറ്റുമൊന്ന് വെറുതെ കണ്ണോടിച്ചപ്പോള്‍ കാണാനായത് ലോകജനതയുടെ വൈവിധ്യം മുഴുവനുമാണ് . ഒക്കെയും മാധ്യമ പ്രവര്‍ത്തകറ്; ടെലിവിഷന്‍ കോണ്‍ഗ്രസ്സിന്‍റെ ബാക്കിപത്രം. ഭക്ഷണത്തിനായുള്ള ആ കാത്തിരിപ്പിനിടയിലേയ്ക്ക് നാലഞ്ച് നാണയത്തുട്ടുകളുമായി അഴുക്കുപുരണ്ട ഒരു കൈ നീണ്ടു വന്നു. നോക്കുമ്പോള്‍ കിഴക്കന്‍ യൂറോപ്പിന്‍റെ മറ്റൊരു വൈരുദ്ധ്യമുഖം . ഇത്തവണ ഒരു ചെറുപ്പക്കാരനായിരുന്നു എന്നത് മാത്രമായിരുന്നു വ്യത്യാസം. എന്‍റെ കൈയില്‍ കാശൊന്നും ഉണ്ടായിരുന്നില്ല . ഒന്നുമില്ല എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പെ ആ ചെറുപ്പക്കാരന്‍ അപ്പുറത്തെ മേശയ്ക്ക് ചുറ്റും ഇരുന്നവരുടെ അടുക്കലേയ്ക്ക് നീങ്ങിയിരുന്നു. അവിടുത്തെ ജോലിക്കാരിലാരോ വന്ന് അയാളോട് പുറത്തിറങ്ങി പോവാന്‍ നിര്‍ബന്ധിക്കുന്നതും കണ്ടു . ആ കാഴ്ചയ്ക്കു പുറകെ പോയ മിഴികള്‍ ഉടക്കിയത് രാവിലെ നിരത്തില്‍ കണ്ടതു പോലൊരു അമ്മയിലേയ്ക്കും കുഞ്ഞിലേയ്ക്കുമാണ് . അവരുടെ ഉദ്ദേശ്യവും ഭിക്ഷ തന്നെ. സമ്പന്നതയുടെയും ഫാഷന്‍റെയും സിനിമയുടെയും നഗരിയായ കാനിലും ഈവിധ കാഴ്ചകള്‍ ആശ്ചര്യകരമായി തോന്നി . ഭക്ഷണം കഴിച്ച് അവിടുന്ന് ഇറങ്ങി വെറുതെ അടുത്തു കണ്ട കടല്‍ക്കരയ്ക്കടുത്തേയ്ക്ക് നടന്നു. വഴിയോട് ചേര്‍ന്ന് അരയാള്‍ പൊക്കത്തില്‍ ചെറിയ ഭിത്തി കെട്ടിയിട്ടുണ്ടായിരുന്നു. അതിലിരുന്ന് മനോഹരമായ ആ തീരത്ത് വെയില്‍ നുകരാന്‍ എത്തിയവരെയും പഞ്ചാരമണലില്‍ കുസൃതികള്‍ കാണിച്ച് കലപില കൂട്ടുന്ന കുഞ്ഞുങ്ങളെയും കണ്ടിരിക്കാന്‍ നല്ല കൌതുകമുണ്ടായിരുന്നു. വെയിലിനത്ര ചൂടില്ലാതിരുന്നതിനാല്‍ ആ ഇരുപ്പിന് നല്ല രസവുമുണ്ടായിരുന്നു. പക്ഷെ സമയം കടന്ന് പോകുംതോറും തണുപ്പേറുകയായിരുന്നു. എന്‍റെ ചുമയാകട്ടെ ഇടയ്ക്കിടെ വല്ലാതെ പേടിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. സന്ധ്യയ്ക്കു മുന്‍പേ ഒക്കെ നടന്ന് കണ്ട് എത്രയും വേഗം തിരികെ മുറിയിലേയ്ക്ക് പോണതാവും ബുദ്ധിയെന്ന് പ്രിയതമന് തോന്നി. അങ്ങനെ അവിടെ നിന്നെഴുന്നേറ്റ് വീണ്ടും നടന്നു. നടന്ന് ചെന്ന് നിന്നത് ഒരു കളിത്തീവണ്ടിക്കടുത്താണ്. രൂപഭാവങ്ങളൊക്കെ തീവണ്ടിക്കു സമമായിരുന്നെങ്കിലും അത് ഒരു മോട്ടോര്‍ വാഹനം തന്നെയായിരുന്നു. മുപ്പത്തഞ്ച് മിനിറ്റിന്‍റെ ഓട്ടപ്രദക്ഷിണം കൊണ്ട് കാനിലെ പ്രധാന കാഴ്ചകള്‍ കാണിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ബോറ്ഡും അതിനടുത്ത് കണ്ടു. എങ്കില്‍ പിന്നെ ഇതില്‍ കയറാം എന്ന് തീരുമാനിച്ചു. സുന്ദരികള്‍ക്കും അക്കാര്യത്തില് ‍ സന്തോഷമായി.



അതിലെ യാത്ര തീരുമാനിച്ചപ്പോഴെയ്ക്കും സുന്ദരികള്‍ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ ചാടിക്കയറി ഇരിപ്പുറപ്പിച്ചിരുന്നു. അതിന്‍റെ ഒരു വശം ചില്ലുകൊണ്ടു അടച്ച് കെട്ടിയിരുന്നു. മറുവശത്ത് ഒരോരുത്തരായി അകത്തേയ്ക്ക് കയറാന്‍ പാകത്തില്‍ സ്ഥലവുമുണ്ട്. ഞങ്ങള്‍ നാല് പേര്‍ക്കും കൂടി ഒന്നിച്ച് കഷ്ടിച്ചിരിക്കാവുന്ന സ്ഥലമുള്ള ഒറ്റ ഇരിപ്പിടം. മക്കളെ ഇടയിലിരുത്തി ക്യാമറക്കണ്ണുകള്‍ തുറക്കാന്‍ പാകത്തില്‍ അടച്ച് കെട്ടില്ലാത്തെ വശത്ത് ഞാന്‍ സ്ഥാനം പിടിച്ചു. നാലഞ്ച് കമ്പാറ്ട്ട്മെന്‍റുകള് ഉള്ളതില്‍ ഒന്നു പോലും നിറഞ്ഞിരുന്നില്ല. വേനലിന്‍റെ ചൂട് വിടപറഞ്ഞ് തുടങ്ങുന്ന ഒക്ടോബറായതിനാലാവും ആള് കുറവെന്ന് പ്രിയതമന്‍റെ ആത്മഗതം. പോരുന്നവരൊക്കെ പോന്നിട്ടെ വണ്ടി എടുക്കൂ എന്ന വാശിയിലായിരുന്നു അതിന്‍റെ സാരഥി എന്ന് തോന്നി. ആ കാത്തു നിൽപ്പ് മടുപ്പിക്കുന്നു എന്ന് തോന്നിയതിനാലാവും ഞങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന ഫ്രഞ്ചുകാരായ രണ്ട് അമ്മുമ്മമാരോട് അയാള്‍ കുശലം ചോദിച്ചു തുടങ്ങിയത്. ആ നിൽപ്പും സംസാരവും പത്ത് മിനിട്ട് കൂടി നീണ്ടു പോയി. അതും ശ്രദ്ധിച്ചിരിക്കെ മറ്റൊരാള്‍ വന്ന് ഞങ്ങള്‍ക്ക് നാലുപേര്‍ക്കും റ്റിക്കറ്റ് തന്ന് സമയമായി എന്നറിയിച്ചു. എല്ലാ ഇരിപ്പിടങ്ങളും നിറഞ്ഞോ എന്നറിയാന്‍ വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി . നാല് കമ്പാറ്ട്ട് മെന്‍റുകളിലും പേരിന് മാത്രം ആളുകള്‍. ഞങ്ങളെപ്പോലെ തന്നെ സീസണ്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ ലാഭകരമായി ഒരു ഒഴിവുകാലം ആസ്വദിക്കാന്‍ വന്നവരാകുമെന്ന് ഞാനോര്‍ത്തു. അങ്ങനെ ആ കുട്ടിട്രെയിനില്‍ സിനിമാനഗരിയിലെ തിരക്കിനിടയിലൂടെ കാഴ്ചകള്‍ കണ്ടും വിവരണം കേട്ടുമുള്ള യാത്രയ്ക്ക് പ്രത്യേക ചാരുതയായിരുന്നു. ഓരോരുത്തര്‍ക്കും ചെവിയില്‍ വയ്ക്കാന്‍ പാകത്തിലുള്ള ഹെഡ്ഫോണുകളും അവനവന്‍റെ ഭാഷയില് വിവരണം കേള്‍ക്കാനുള്ള സൌകര്യവും റെക്കോറ്ഡ് ചെയ്ത് വച്ചിരുന്നതിനാല്‍ അതില് പറയുന്ന ഓരൊന്നിനടുത്തും വണ്ടി എത്തുന്നതനുസരിച്ച് എന്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. നഗരമദ്ധ്യം വിട്ട് വണ്ടി ഊടു‌വഴികളിലേയ്ക്ക് കടന്നു. കല്ലുപാകിയ നടപ്പാതകളുള്ള ഇടുങ്ങിയ തെരുവികളിലൂടെ "പോം...പോം ..." എന്ന് ഹോണടിച്ചും ഇടയ്ക്കിടെ മണിയടിച്ചുമുള്ള യാത്ര കുട്ടികള്‍ക്ക് വല്ലാതങ്ങ് രസിച്ചു. നാടു വിട്ടാല്‍ വാഹനങ്ങള്‍ ഹോണടിക്കുന്നത് കേള്‍ക്കുന്നത് അപൂര്‍വ്വമായതിനാല്‍ ഞങ്ങള് കുറച്ച് വര്‍ഷങ്ങള്‍ പുറകില്‍ സഞ്ചരിക്കുന്നത് പോലെ തോന്നി. ഈ കല്ലു പാകിയ നടപ്പാതകള്‍ യൂറോപ്പിന്‍റെ മാത്രം പ്രത്യേകതയാണെന്ന് തോന്നുന്നു. ന്യൂ ടൌണെന്നും ഓള്‍ഡ് ടൌണെന്നും വേര്‍തിരിച്ച് കാണാവുന്ന നാഗരികത ഞാനിവിടെ സ്വിറ്റ്സെര്‍ലെണ്ടിലും കണ്ടിട്ടുണ്ട്. വല്ലാത്തോരു വശ്യതയുണ്ട് ആ നടപ്പാതകള്‍ക്കും അതിനിരുവശവും നില്‍ക്കുന്ന കെട്ടിടങ്ങള്ക്കും .വിക്ടോറിയന്‍ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കാറുണ്ട് അവ പലപ്പോഴും.



യാത്രയ്ക്കിടെ ആദ്യമായി വണ്ടി നിന്നതും ഞങ്ങളൊന്ന് പുറത്തിറങ്ങിയതും Le Suquet hill എന്ന കുന്നിന്‍റെ മുകളിലെ പള്ളിമുറ്റത്താണ്. our lady of hope എന്ന കന്യകാമറിയത്തിന്‍റെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിന്‍റെ മുന്നില്‍ .അതിന്‍റെ പ്രധാന വാതിലിന് അഭിമുഖമായി കോട്ടപോലെ ഒരു മതിലും; മുകളിലേയ്ക്ക് കയറാന്‍ കുറേ പടവുകളും... പിന്നെയാണു മനസ്സിലായത് അവിടെ നിന്നാല്‍ കാനിന്‍റെ തീരം മുഴുവനും, ആ പട്ടണം തന്നെയും കാണാമെന്ന് . അവിടെ നിന്ന് ചില ചിത്രങ്ങള്‍ എടുത്തു . സിനിമാനഗരിയുടെ മറ്റൊരു മുഖവും കാണാനായി അവിടെ നിന്ന്. വികസ്വര രാജ്യങ്ങളിലെ ചില ഗല്ലികളെ അനുസ്മരിപ്പിക്കുമാറ് തീപ്പെട്ടിക്കൂടുകള്‍ അടുക്കിവച്ചിരിക്കണത് പോലെ കുറേ വീടുകള്‍. യൂറോപ്പിലാണെന്നതിന്‍റെ ചില സൌകര്യങ്ങള്‍ മാത്രം... നല്ല മേല്‍ക്കൂര, അടച്ചുറപ്പ് ഇവയൊക്കെ. ആകെയുള്ള ചെറിയ വരാന്തയില്‍ നിരയായി വിരിച്ചിട്ടിരിക്കുന്ന നിറം മങ്ങിയ വസ്ത്രങ്ങള്‍, ആക്രികടയ്ക്കുള്ളിലെന്ന പോലെ കൂനകൂട്ടി ഇട്ടിരിക്കുന്ന മറ്റെന്തൊക്കെയോ ചില മൂലകളില്‍... അധികനേരം അവിടെ നിന്നില്ല. താഴെ ഇറങ്ങി വന്ന് ദേവാലയത്തിനുള്ളില്‍ കയറിയൊന്ന് പ്രാര്‍ത്ഥിച്ചു. സ്റ്റെയിന്‍ ഗ്ലാസ്സുകളിലെ പെയിന്‍റിങ്ങുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രാകാശവും അവിടവിടെ തെളിഞ്ഞു നില്‍ക്കുന്ന മെഴുകുതിരികളും മാത്രമായിരുന്നു അതിനുള്ളില്‍ പ്രകാശം നിറച്ചിരുന്നത് . ധ്യാനിച്ചിരിക്കാന്‍ നല്ലൊരു സ്ഥലമെന്ന് തോന്നി എനിക്ക്. അവിടെ ആകെ പത്ത് മിനിട്ടാണ് അനുവദിച്ചിരുന്നത്. അതിനാല്‍ ചുറ്റിക്കറങ്ങാന്‍ സമയമൊന്നും കിട്ടിയില്ല... വീണ്ടും അടുത്ത ഊടുവഴികള്‍ തേടി...ആ യാത്രയ്ക്കിടെ ഒരു പടം പോലും എടുക്കാന്‍ പറ്റിയില്ലന്നതാണ് എന്‍റെ സങ്കടം. ഞാന്‍ ഫോക്കസ് ചെയ്തു വരുമ്പോഴേക്കും ആ ദൃശ്യം എന്നെയും കടന്ന് പോയിട്ടുണ്ടാവും... അങ്ങനെ മുപ്പത്തഞ്ച് മിനിട്ടിന് ശേഷം കയറിയ അതേ സ്ഥലത്ത് തിരികെ എത്തി.

അപ്പോഴേയ്ക്കും വെയിലിന്‍റെ ചൂട്‍ നന്നായി തന്നെ താണിരുന്നു. സുന്ദരികള്‍ ഉറക്കം തൂങ്ങാനും തുടങ്ങിയിരുന്നു . അവരെ വിളിച്ചുണത്തി ട്രെയിനില്‍ നിന്നിറങ്ങി അടുത്ത് കണ്ട ഒരു കോഫീഷോപ്പിലേയ്ക്ക് നടന്നു. ഞങ്ങള്‍ക്ക് ചൂട് കാപ്പിയും സുന്ദരികള്‍ക്ക് ഓരോ ഗ്ലാസ്സ് പാലും വാങ്ങാമെന്നുദ്ദേശിച്ചാണ് ചെന്നതെങ്കിലും അവിടെ നിരന്നിരുന്ന ഐസ്ക്രീമുകളുടെ പെട്ടികളിലേയക്കായി അവരുടെ ശ്രദ്ധ. പിന്നെ രണ്ട് കാപ്പി പറഞ്ഞ് അവര്‍ക്ക് ഓരോ ഐസ്ക്രീമും വാങ്ങി കൊടുത്ത് അവിടെ നില്‍ക്കുമ്പോള്‍ ഭീകരന്‍ ചുമ വീണ്ടും തലപൊക്കി... ചെറുതായൊന്ന് മുരടനക്കണം എന്ന തോന്നലില്‍ തുടങ്ങിയ ചുമ പത്ത് മിനിട്ടോളം നിണ്ടു. അവസാനം കഴിച്ചതൊക്കെ പുറത്തേയ്ക്ക് പോവുമെന്ന സ്ഥിതിയായി. ഒരു ടോയിലെറ്റ് കണ്ട് പിടിക്കാം എന്ന് കരുതി അതിനായിട്ട് ഓടി. ഒന്ന് കണ്ടു. നാണയം ഇട്ടാല്‍ തുറക്കുന്നത്. ധൃതിയില്‍ നാണയമൊരെണ്ണം ഇട്ട് വായ്പൂട്ടി അക്ഷമയായി നിന്നു. അത് തുറന്നില്ല; ഇട്ട നാണയം പുറത്തേയ്ക്കും. ശരിക്കും സങ്കടമായി. ചുമകൂടി ഇവിടെങ്ങാനും ഛറ്ദ്ദിച്ചാല്‍ നാണക്കേടാവില്ലെ എന്ന തോന്നാലുണ്ടായിരുന്നു. ഭാഗ്യത്തിന് ചൂടുകാപ്പിയൊരിത്തിരി കുടിച്ചപ്പോള്‍ തൊണ്ടയ്ക്കൊരാശ്വാസമായി. ഇനിയും ഇങ്ങനെ കറങ്ങി നില്‍ക്കുന്നത് പന്തിയല്ല എന്ന് പ്രിയതമനൊരു തോന്നലുണ്ടായി. ചുമ വീണ്ടും വില്ലനായാല്‍‍ ഉടന്‍ തന്നെ ടോയിലെറ്റിലേക്ക് എത്താന്‍ ‍ വഴിക്കപ്പുറം കണ്ട മക്ഡോണത്സിലേയ്ക്ക് കയറുകയെന്നത് നല്ല കാര്യമാവുമെന്ന് പറയുകയും ചെയ്തു. ശരീരത്തിനൊരിത്തിരി ചൂടും കിട്ടും, മക്കള്‍ക്ക് എന്തെങ്കിലും ഒന്ന് കൊറിക്കുകയോ അതിനുള്ളിലെ കളിസ്ഥലത്തൊന്ന് കുത്തിമറിയുകയും ചെയ്യാം എന്നോര്‍ത്തപ്പോള്‍ എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനുമോറ്ത്തു.‍ അവിടെ ചെന്ന് ഇരുന്നപ്പോള്‍ ചെറിയ ആശ്വാസം തോന്നി. എന്നാല്‍ അവിടെ ഇരുന്നധികമാവുന്നതിന് മുന്‍പ് തന്നെ എപ്പോഴാണ് നമ്മള്‍ തിരിച്ച് ഹോട്ടലില്‍ പോവുന്നതെന്ന് ചോദിച്ച് വഴക്കു തുടങ്ങിക്കഴിഞ്ഞിരുന്നു സുന്ദരികള്‍. കളിയ്ക്കാനൊന്നുമുള്ള ഉന്മേഷം ഉണ്ടായിരുന്നില്ല രണ്ടാള്‍ക്കുമെന്ന് തോന്നി. കാനിലെ കാഴ്ചകള്‍ മുഴുവന്‍ കണ്ട് തീര്‍ന്നിരുന്നില്ലെങ്കിലും എനിക്കും എങ്ങനെയങ്കിലും ഒന്ന് മുറിയിലെത്തിയാല്‍ മതിയെന്നായിട്ടുണ്ടായിരുന്നു.

(തുടരും....)

Thursday, October 25, 2007

സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്...ഭാഗം 2

ഉറക്കത്തിലേയ്ക്ക് വഴുതി പോയ ഞാന്‍ ഇടയ്ക്കെപ്പോഴോ വല്യ സുന്ദരിയുടെ കരച്ചില്‍ കേട്ടാണുണറ്ന്നത്. സോഫയില്‍ ഇരുന്നു വായിച്ച ഞാന്‍ അവിടെ തന്നെ കിടന്നുറങ്ങിപോയതിനാല്‍ കരച്ചില്‍ കിടപ്പ് മുറിയില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാന്‍ ഒരിത്തിരി സമയം എടുത്തു. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ഓടി അവള്‍ടെ അടുത്ത് ചെന്നപ്പോഴേയ്ക്കും തീ പോലെ പൊള്ളുന്നു ഒപ്പം ചെവിവേദനയും. കഴിഞ്ഞ പകല്‍ സമ്മാനിച്ച കാഴ്ചകളിലെ കൌതുകവും സന്തോഷവുമൊക്കെ ഒരു നിമിഷം കൊണ്ട് ഉള്‍വലിയുന്നപോലെ തോന്നി .പനിയുണ്ടായേക്കും എന്ന ഭീതിയില്‍ ഫ്രീസറില്‍ ഐസാവാന്‍ വെള്ളം വച്ചത് പ്രയോജനപ്പെട്ടല്ലോ എന്നോര്‍ത്തു. പനിയ്ക്കുള്ള മരുന്ന് കൊടുത്തതിന് പുറകെ ഐസെടുത്ത് തുണിയില്‍ പൊതിഞ്ഞ് നെറ്റിയിലും കാല്‍വെള്ളയിലും കൈവെള്ളയിലും വച്ച് ഒന്നെര മണിക്കൂറോളം ഞാന്‍ അവള്‍ക്ക് കൂട്ടിരുന്നു. ആ സുഖത്തില്‍ കുഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി. അവളെയും വട്ടം പിടിച്ച് ഞാനും അവിടെ തന്നെ കിടന്നു.



വാവെ അമ്മയെ വിളിക്ക്,വന്ന് sunrise ന്റെ ഫോട്ടൊയെടുക്കാന്‍ പറയ്... ഇത് കേട്ടാണ് പിന്നെ ഞാന്‍ ഉണരുന്നത്.വാച്ച് നോക്കുമ്പോള്‍ ഏഴ് മണി.ഈ സമയത്തോ സൂര്യോദയം എന്നൊന്ന് സംശയിച്ചെങ്കിലും എഴുന്നേറ്റ് വന്നപ്പോള്‍ കണ്ടു ചെഞ്ചായം കലര്‍ന്ന മേഘപാളികള്‍ക്കിടയില്‍ കര്‍മ്മസാക്ഷി....രാത്രിയില്‍ മോള്‍ക്ക് കൂട്ടിരുന്നതിനാല്‍ രണ്ട് മണിയോളമായിരുന്നു ഉറങ്ങിയപ്പോള്‍‍.അതിനാല്‍ തന്നെ ഉറക്കമുണരുന്നത് വൈകുകയും സൂര്യന്‍ എനിക്ക് മുന്‍പേ ഉണരുകയും ചെയ്തേക്കുമെന്ന് ആശങ്കയുമുണ്ടായിരുന്നു. ഞായറാഴ്ച മുതല്‍ തിരിച്ചു പോരാന്‍ ഉദ്ദേശിച്ചിരുന്ന വെള്ളിയാഴ്ച വരെ എല്ലാ സൂര്യോദയങ്ങളും കണ്ടേ തീരൂ എന്നൊരു വാശിയും ഉണ്ടായിരുന്നൂന്ന് കൂട്ടിക്കൊളു. ബാല്‍ക്കണിയുടെ ദര്‍ശനം കിഴക്കോട്ടായതിനാല്‍ സൂര്യാസ്തമയം കാണാന് മറ്റെന്തെങ്കിലും വഴി കണ്ട് പിടിക്കേണ്ടി വരുമെന്ന് പ്രിയതമന്‍ പറയുന്നുണ്ടായിരുന്നു.എന്തായാലും ക്യാമറയും കൊണ്ട് നേരെ ബാല്‍ക്കണിയിലേയ്ക്ക് ഇറങ്ങി നിന്ന് കുറെ പടങ്ങള്‍ എടുത്തു.അതിനിടയില്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ സൂര്യന്‍ ഒളിച്ചു കളിയ്ക്കാന്‍ തുടങ്ങി. നല്ല കുളിരുണ്ടായിരുന്നതിനാല്‍ അവിടെ കഷ്ടപ്പെട്ട് നിന്ന് ആ കാഴ്ചകള്‍ പകര്‍ത്തുന്നതിനിടയില്‍ സൂര്യന്‍ ഈ കളികളിച്ചതു എനിക്കത്രക്കങ്ങ് ബോധിച്ചില്ല . ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കന്യാകുമാരിയില്‍ സൂര്യോദയം കണ്ടതാണ് അവസാനം.അതില്‍ നിന്നെത്രയോ വ്യത്യസ്തമാണ് ഇതെന്ന് ഞാന്‍ ഓര്‍ത്തു. വെങ്കിടേശസുപ്രഭാതത്തിന്‍റെ നേര്‍ത്ത അലകളോടെ കിളികളുടെ കളകളാരവങ്ങള്‍ക്കും ക്ഷേത്രത്തിലെ മണിനാദത്തിനൊപ്പവും കണ്ട അരുണോദയത്തിന്‍റെ സുഖമൊന്ന് വേറെ തന്നെയായിരുന്നു.അല്ലെങ്കില്‍ തന്നെ ക്ഷേത്രനഗരികളിലെ സൂര്യോദയങ്ങള്‍ക്ക് മനസ്സ് നിറയ്ക്കുന്ന പരിപാവനത എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.



കുഞ്ഞു സുന്ദരികള് ഉദിച്ചുയരുന്ന സൂര്യനെ ആദ്യമായി കാണുകയായിരുന്നു. കാര്യമറിയാതെ അമ്മയ്ക്കൊപ്പം ബാല്‍ക്കണിയില്‍ വന്ന് നിന്ന അവരൊടു ഉദയം എന്തെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ഇതിലും നല്ലൊരു അവസരം ഉണ്ടാവില്ല എന്നോര്‍ത്ത് അവരുടെ പ്രിയപ്പെട്ട ടിവി ഷോയില് സൂര്യനെപ്പോലെ ഉദിച്ചുയരുന്ന ഒരു കുഞ്ഞിന്‍റെ മുഖവുമായി ബന്ധിപ്പിച്ചു മനസ്സിലാക്കികൊടുക്കുക എന്ന ദൌത്യം ഞാനങ്ങേറ്റെടുത്തു.അതെന്തായാലും നന്നായി തന്നെ ഗ്രഹിച്ചു എന്നു തോന്നുന്നു.പിറ്റേന്ന് മുതല്‍ കാലത്തുണര്‍ന്ന് വരുമ്പോഴെ ബാല്‍ക്കണിയിലേയ്ക്ക് തുറക്കുന്ന ജനാലയുടെ വിരിമാറ്റാന്‍ എന്നെക്കാള്‍ ഉത്സാഹം അവര്‍ക്കായിരുന്നു.ഈ കസര്‍ത്തുകള്‍ക്കിടയില്‍ ചായ ഉണ്ടാക്കുക എന്ന ദൌത്യം പ്രിയതമന്‍ സ്വയം ഏറ്റെടുത്തിരുന്നു.ക്യാമറയും പൂട്ടി പല്ല് തേപ്പും കഴിഞ്ഞ് മുഖം കഴുകി വന്നപ്പോഴേയ്ക്കും നല്ല ആവിപറക്കുന്ന ചൂടു ചായയൊരെണ്ണം കപ്പില്‍.ബാല്‍ക്കണി തുറന്നിട്ട് പ്രഭാതത്തിന്‍റെ കുളിരില്‍ അതങ്ങനെ കുടിച്ചിരിക്കാന്‍ എന്തായിരുന്നു രസം.മക്കളപ്പോഴേയ്ക്കും പാലൊക്കെ കുടിച്ച് ടിവി തുറന്ന് അവരുടെ പ്രിയപ്പെട്ട കാര്‍ട്ടുണുകളുടെ ലോകത്തേയ്ക്ക് പ്രവേശിച്ചിരുന്നു.വല്യസുന്ദരി അപ്പോഴും ചെവിവേദന എന്ന് പരാതി പറയുന്നുണ്ടായിരുന്നു.ചെറിയ തോതില്‍ പനിയും. അതിനാല്‍ ഇന്ന് പുറത്തേയ്ക്കൊന്നും പോവാന്‍ ഞാനില്ല എന്ന് ഞാനെന്‍റെ നയം വ്യക്തമാക്കി. .താമസത്തോടൊപ്പമുള്ള പ്രഭാതഭക്ഷണത്തിന് താഴേയ്ക്ക് പോകണമെല്ലൊ എന്നോര്‍ത്തപ്പൊള്‍ വല്ലാത്ത മടി തോന്നി. തലേന്ന് വാങ്ങിയ ആപ്പിളും മുന്തിരിയും ബിസ്കറ്റും കഴിച്ച് ഉറക്കവും കൂടി കഴിഞ്ഞ് ഇനിയിപ്പോള്‍ ഉച്ചഭക്ഷണത്തിന് താഴേയ്ക്ക് പോകാമെന്ന് പറഞ്ഞ് ഒരു ബുക്കുമെടുത്ത് ഞാനവിടെ കുത്തിയിരുന്നു.




പുറത്തപ്പോഴേയ്ക്കും ഒഴിവുകാലം ആസ്വദിക്കാനെത്തിയവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട് തുടങ്ങിയിരുന്നു.നീന്തല്‍ക്കുപ്പായത്തില്‍ പൂളിലേയ്ക്ക് പോകുന്നവര്‍,ടെന്നീസ് റാക്കറ്റുമായി കോര്‍ട്ടിലേയ്ക്ക് നടക്കുന്നവര്‍, ഗോള്‍ഫിന്‍റെ സാധനസാമഗ്രികള്‍ തോളിലേറ്റി നടന്ന് പോകുന്നവര്‍,ഇതൊന്നുമല്ലാതെ കുട്ടികളുമായി വെറുതെ നടക്കാന്‍ ഇറങ്ങിയവര്‍.....മറ്റു ചിലര്‍ക്കാകട്ടെ ആകെ കൂട്ടെന്ന് പറയാനുണ്ടായിരുന്നത് വളറ്ത്തുനായ മാത്രം.മലയാളിയ്ക്ക് ഒഴിവുകാലം എന്നത് മൂന്നു നേരം മൂക്കുമുട്ടെ കഴിച്ച് മടിപിടിച്ച് ചുരുണ്ട്കൂടാനുള്ള ഉപാധിമാത്രമാണെന്നതിന് ലോകത്തെവിടെ ചെന്നാലും മാറ്റമില്ലന്ന് എന്നെ കളിയാക്കാനായി ഇടയ്ക്കിടെ നല്ല പാതി പറയുന്നുണ്ടായിരുന്നു.എന്‍റെ മടിയും സുന്ദരിയുടെ അനാരോഗ്യവും കാരണം മുറിയില്‍ തന്നെ ചടഞ്ഞ് കൂടി ഇരിക്കേണ്ടി വന്നതിന്‍റെ വിഷമം മുഴുവന്‍ ആ കളിയാക്കലില്‍ ഉണ്ടായിരുന്നു.ഇത്രയൊക്കെ പറഞ്ഞ ആള്‍ തന്നെ അല്പം കഴിഞ്ഞപ്പോള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതും കണ്ടു.അതിന് ശേഷം എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.നമുക്ക് കഴിയ്ക്കാന്‍ പോവേണ്ടെ എന്ന് പറഞ്ഞ് പ്രിയമുള്ളവന്‍ വന്നു വിളിച്ചപ്പോഴാണ് ഒരു മണി കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലായത്.അപ്പോഴേയ്ക്കും കുഞ്ഞിനൊരിത്തിരി ആശ്വാസമായതുപോലെ തോന്നി.പിന്നെ വേഗം ഒരുങ്ങിയിറങ്ങി ഭക്ഷണത്തിനായിപോയി.കടല്‍ത്തീരറീസോര്‍ട്ടായതിനാല്‍ ഭക്ഷണത്തിന്‍റെ കാതലായ ഭാഗം കടല്‍വിഭവങ്ങള്‍ തന്നെയായിരുന്നു.സാലഡില്‍ തുടങ്ങുന്ന പരമ്പരയില്‍ ചെമ്മീന്‍ മുതല്‍ വിവി്ധയിനം മത്സ്യവും കല്ലുമ്മെക്കായും നിറഞ്ഞു നിന്നിരുന്നു. കഴിച്ച് തീരാറായപ്പോഴേയ്ക്കും മോള്‍ വീണ്ടും ചെവിവേദന എന്ന് പറഞ്ഞ് കരച്ചിലായി. തിരിച്ച് കാറിനടുത്തേയ്ക്ക് നടന്ന വഴി നീന്തല്‍ക്കുളത്തിന്റെ കരയില്‍ നീന്തിക്കഴിഞ്ഞ് വെയില്‍ നുകരാന്‍ മിനക്കെട്ട് കിടക്കുന്നവരെ കണ്ട് കുറച്ച് നേരം നിന്നതൊഴിച്ചാല്‍ മറ്റൊരു കാഴ്ചകള്‍ക്കും നേരെ കണ്ണയക്കാന്‍ തോന്നിയില്ല.വീണ്ടും നേരെ മുറിയിലേയ്ക്ക്.കുഞ്ഞിനെ മരുന്നു കൊടുത്ത് കിടത്തിയിട്ട് ബാല്‍ക്കണിയില്‍ നിന്നും ദൂരെ സൂര്യരശ്മികളേറ്റ് വെട്ടിത്തിളങ്ങുന്ന കടലില്‍ അങ്ങിങ്ങ് ഒഴുകിനീങ്ങുന്ന ചെറിയ പായ്ക്കപ്പലുകളും നോക്കി നില്‍ക്കുമ്പോള്‍ മനസ്സെവിടെയൊക്കെയോ പറന്ന് നടക്കുകയായിരുന്നു.അപ്പോഴേയ്ക്കും അപ്പനും മക്കളും ഉച്ചഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിലേയ്ക്ക് പ്രവേശിച്ചിരുന്നു.



സ്വസ്ഥമായി വായിക്കാന്‍ ഇതിലും നല്ല സമയം ഇനിയില്ലല്ലൊ എന്നോര്‍ത്ത് ഒരു കസേരവലിച്ചിട്ട് ബാല്‍ക്കണിയില്‍ ഇരുന്ന് ഇടയ്ക്കെവിടെയോ വായിച്ചു നിര്‍ത്തിയിരുന്ന അല്‍ക്കെമിസ്റ്റെന്ന പുസ്തകത്തിലേയ്ക്ക് ഊറ്ന്നിറങ്ങി. ഇടയിലെപ്പോഴോ പുസ്തകം അടച്ച് വച്ച് ഞാനോര്‍ത്തു...വീടിന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും അകന്ന്, പാചകമെന്ന ദൈനംദിന അഭ്യാസമില്ലാതെ, മക്കളുടെ സ്കൂള്‍ തിരക്കുകളില് നിന്നും മാറി, ഇന്‍റെര്‍നെറ്റിന്‍റെ മായികലോകം മറന്ന് സാവധാനം നീങ്ങുന്ന പകല്‍... യാന്ത്രികമായിപ്പോകുന്ന ദിനരാത്രങ്ങളില്‍ നിന്നും ഇങ്ങനെയൊരു വിടുതല്‍, അതൊരാവശ്യം തന്നെയാണെന്ന്...മനസ്സിനും ശരീരത്തത്തിനും പുതിയ ഊര്‍ജ്ജം ആവാഹിച്ച്, പുതിയ ചിന്തകള്‍ മനസ്സില്‍ നിറച്ച്...ഇതാവില്ലെ വീണ്ടെടുപ്പ് എന്ന് പറയുന്നത്‍. അങ്ങനെ എത്ര നേരം ഇരുന്നുവെന്നറിയില്ല. ഇടയ്ക്കെപ്പോഴോ സമയം നോക്കിയപ്പോള്‍ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. വൈകിട്ടൊരു നടത്തം ആകാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്.എന്തൊക്കെയോ ചില്ലറ സാധനങ്ങളും വാങ്ങണമായിരുന്നു.അങ്ങനെ ഒരു ചായ കുടിച്ച് മക്കള്‍ക്ക് പാലും കൊടുത്ത് ഒരു നടത്തത്തിന് പോയി. ആ ടൂറിസ്റ്റ് വില്ലേജില്‍ എന്തൊക്കെയുണ്ടെന്ന് അപ്പോള് മാത്രമാണ് അറിയുന്നത്. കുട്ടികളെ ഏൽപ്പിച്ച് പോവാന്‍ ഡേകെയെര്‍,ബേക്കറി, ചെറീയൊരു സൂപ്പറ് മാര്‍ക്കറ്റ്,മെഡിക്കല്‍ ഷോപ്പ്, വിവിധയിനം ഗെയിമുകളുമായി ക്ലബ്ബുകള്‍...പതിയെ നടന്ന് ഒക്കെ കണ്ട് വന്നപ്പോഴേയ്ക്കും ഇരുട്ടു തുടങ്ങി.എങ്കില്‍ പിന്നെ രാത്രിയിലേയ്ക്കുള്ളത് കൂടി കഴിച്ചിട്ട് മുറിയിലേയ്ക്ക് പോകാമെന്ന് കരുതി ആ പരിസരത്ത് തന്നെയുള്ള റെസ്റ്റോറന്‍റുകളില്‍ ഒന്നില്‍ കയറി...കഴിക്കാനുള്ള മടിയാണോ അതോ വിശപ്പില്ലായ്മയാണോ എന്നറിയില്ല ആഹാരം കഴിച്ചു തുടങ്ങിയപ്പോഴേ വല്യ സുന്ദരി പതിവ് പോലെ ചെവി വേദനിയ്ക്കുന്നു,നമുക്ക് മുറിയില്‍ പോവാമെന്ന് പറഞ്ഞ് വാശി തുടങ്ങി. ഇത് പനിയും ചെവിവേദനയും മാറിക്കഴിഞ്ഞുമുള്ള ദിവസങ്ങളിലും ആവര്‍ത്തിച്ചിരുന്നു എന്നതാണ് തമാശ.


ആ രാത്രിയും അവള്‍ക്ക് നന്നായിത്തന്നെ പനി കൊണ്ടു.അന്നും ഐസും മരുന്നുമായി വെളുപ്പിനെ വരെ അവള്‍ക്ക് കാവലിരിക്കാനായിരുന്നു എന്‍റെ നിയോഗം.എന്തോ വല്ലാത്തൊരു ഭയം എന്നെ പിടികൂടിയിരുന്നു എന്ന് വേണം പറയാന്‍.പിന്നെ കുഞ്ഞിന്‍റെ അസുഖവും വച്ച് ഈ യാത്രയ്ക്കൊരുങ്ങിയല്ലൊ എന്ന കുറ്റബോധവും എന്നെ അസ്വസ്ഥയാക്കി. കാലത്തുണര്‍ന്നപ്പോള് അവള്‍ക്കൊരിത്തിരി ആശ്വാസം കണ്ടു.ഉറക്കമുണറന്ന് പ്രഭാതകറ്മ്മങ്ങളൊക്കെ കഴിഞ്ഞ് വന്നപ്പോഴേയ്ക്കും അന്നത്തെ പ്രാതലിന്‍റെ സമയവും കഴിഞ്ഞ് പോയിരുന്നു.മോളുടെ അസുഖത്തിന് ഇത്തിരി കുറവ് കണ്ടതിനാല്‍ ഒന്നടുത്ത ടൌണ്‍ വരെ പോയി പ്രാതലിനുള്ള വകയും പാല്‍,ബ്രെഡ്,പഴങ്ങള്‍ തുടങ്ങി അത്യാവശ്യ സാധനങ്ങളും വാങ്ങി തിരിച്ച് വരാമെന്നോറ്ത്തു. പോകുന്ന വഴിയിലെ ബേക്കറിയില്‍ നിന്നും ഓരോ സാന്‍ഡ്വിച്ച് വാങ്ങി കഴിച്ചു. വീണ്ടും ഒരിത്തിരി കൂടി മുന്നോട്ട് പോയപ്പോള്‍ കുറേ സെയിലിങ്ങ് ബോട്ടുകളും കടലില്‍ ഇറങ്ങിക്കുളിയ്ക്കാന്‍ പറ്റിയ ഒരു ബീച്ചും കണ്ടു. ആ കാഴ്ച വല്ലാതെ പ്രലോഭിപ്പിച്ചെങ്കിലും സുന്ദരിയുടെ ആരോഗ്യം വല്ലാതെ വിഷമിപ്പിച്ചിരുന്നതിനാല്‍ വാങ്ങാനുള്ളതൊക്കെ വാങ്ങി എത്രയും വേഗം മുറിയിലേയ്ക്ക് പോയാല്‍ മതിയെന്നായിരുന്നു എനിക്ക്.അങ്ങനെ അധികം ചുറ്റിക്കറങ്ങാതെ തിരികെ ഹോട്ടലിലേയ്ക്ക് പോന്നു. തിരമാലകള്‍ കയറി ഇറങ്ങാന്‍ ഒരല്പമെങ്കിലും മണലുള്ളിടത്തോക്കെ വഴിയില്‍ നിന്നും താഴേയ്ക്കിറങ്ങാന്‍ പടവുകളും,കടലിലെ കുളികഴിയുമ്പോള്‍ ശുദ്ധജലത്തില്‍ ശരീരം ശുചിയാക്കാന്‍ ഒരോ ഷവറുകളും പലയിടത്തും കണ്ടു. കേരളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള പല ബീച്ചുകളും ഇതിലുമെത്രയോ മനോഹരമാണെന്ന് ഓര്‍ക്കാതിരുന്നില്ല. ചില സൌകര്യങ്ങള്‍ കൂടി ചെയ്താല്‍ ഓരൊ ചെറിയ തീരത്തിനും ഇതിലുമേറെ ആളുകളെ വശീകരിക്കാനാവും.എന്‍റെ ശ്രദ്ധയിൽപ്പെട്ട മറ്റൊരു കാര്യം അവിടുത്തെ വഴികളിലൂടെ പോകുമ്പോള്‍ ഒരിക്കലും തോന്നില്ല യൂറോപ്പിന്റെ തന്നെ ഭാഗമാണ് ഈ പ്രദേശമെന്ന്. വേനല്‍ വിടപറയുന്ന ഒക്ടോബറിലും കത്തിനില്‍ക്കുന്ന സൂര്യനും വഴിനീളെ കണ്ട എണ്ണപ്പനകളും മറ്റ് സസ്യലതാദികളും ഏതോ അറേബ്യന്‍ മണലാരണ്യത്തിലെത്തിയ പ്രീതീതി ജനിപ്പിച്ചു. ഇടയ്ക്കൊക്കെ നിറം മാറിത്തുടങ്ങിയ ഇലകള് നിറഞ്ഞ മരങ്ങളും അങ്ങിങ്ങ് കാണാനായി എന്നത് വൈരുദ്ധ്യമാവാം.


അങ്ങനെ ആ ദിനവും സംഭവങ്ങളേതുമില്ലാതെ കടന്ന് പോയി. രാത്രിയിലും പറയത്തക്ക പ്രശ്നങ്ങളൊന്നുമുണ്ടായില്ല.നേരം പുലര്‍ന്ന് വന്ന മകളുടെ ഉത്സാഹം കണ്ടപ്പോള്‍ നമുക്കിന്ന് ഗ്രാസ്സ് എന്ന പട്ടണം വരെ പോയാലൊ.ഇവിടെ നിന്ന് അന്‍പത് കിലോമീറ്റര്‍ ദൂരമേയുള്ളു, ഒപ്പം കാനും കൂടി കണ്ട് വരാമെന്ന് പ്രിയതമനൊരു അഭിപ്രായം മുന്നോട്ട് വച്ചു.ആ പദ്ധതി കുഴപ്പമില്ലാ എന്നെനിക്കും തോന്നി.സുന്ദരി പനിവിമുക്തമായ നേരം കൊണ്ട് കാണാന്‍ പറ്റുന്നതൊക്കെ കണ്ടാല്‍ അത്രയുമായില്ലെ.പോരത്തതിന് താമസിക്കുന സ്ഥലത്തെ വിവിധ ഏര്‍പ്പാടുകള്‍ക്കിറങ്ങാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കാഴ്ചകള്‍ കാണുക തന്നെയായിരുന്നു എല്ലാം കൊണ്ടും ഉചിതം.പക്ഷെ അന്നും മക്കളെ ഒരുക്കി ഞങ്ങളും ഒരുങ്ങി വന്നപ്പോഴേയ്ക്കും പതിനൊന്ന് മണി കഴിഞ്ഞിരുന്നു.എങ്കില്‍ പിന്നെ ഇന്ന് ഇവിടെ അടുത്തുള്ള ബീച്ചിലേയ്ക്ക് പോവാം ; ഉച്ചഭക്ഷണത്തിന്‍റെ സമയം വരെ അവിടെ നിന്നിട്ട് തിരിച്ച് വരാം ; ഉച്ചകഴിഞ്ഞ് വേറെ എന്തെങ്കിലും പദ്ധതിയെപ്പറ്റി ആലോചിക്കയും ചെയ്യാം...ഇങ്ങനെ കാന്തന്‍ പറഞ്ഞപ്പോള്‍ അങ്ങനെയാവട്ടെ എന്ന് ഞാനും സമ്മതം മൂളി.വെറുതെ കടല്‍ കാണാനെന്ന ഉദ്ദേശ്യത്തിലായിരുന്നതിനാല്‍ മക്കളുടെ നീന്തല്‍ക്കുപ്പായവും ഞങ്ങള്‍ക്കുള്ള ഷോര്‍ട്സുമൊന്നും എറ്റുത്തതുമില്ല.അവിടെ എത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കടലടുത്ത് കണ്ടതിന്റെ ആവേശത്തെ ചെറുക്കാന്‍ എനിക്കായില്ല.



വല്യ സുന്ദരിയ്ക്കാണെങ്കില്‍ വെള്ളത്തോട് വല്ലാത്തൊരു ഇഷ്ടവുമുണ്ട്. ഞങ്ങള്‍ രണ്ടാളും കൂടി തിരമാലകള്‍ വന്ന് തൊട്ടുരുമ്മുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി വെള്ളത്തിനടുത്തേയ്ക്ക് നീങ്ങി നിന്നു.വെറുതെ നിന്ന് കൊടുക്കുമ്പോള്‍ വെള്ളം കരയിലേയ്ക്ക് അടിച്ച് കയറുന്ന വിദ്യ, മക്കള്‍ ഇതുവരെക്കണ്ട സ്വിമ്മിങ്ങ് പൂളുകളിലൊ,നദികളിലോ ഇല്ലാതിരുന്നതിനാല്‍ ഇങ്ങനെ അലകളായി വെള്ളം വരുന്നതാണ് കടലെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ഒപ്പം ഒരിത്തിരി വെള്ളം തൊട്ട് നാക്കില്‍ വയ്പ്പിച്ചപ്പോള്‍ ഉപ്പ് രസമാണ് കടലിലെ വെള്ളത്തിനെന്ന അറിവും കൌതുകമായി തോന്നി സുന്ദരിക്ക്.പിന്നീടവളത് വാവയ്ക്ക് പറഞ്ഞ് കൊടുക്കുന്നതും കേട്ടു. സാധാരണകടല്‍ത്തീരങ്ങളിലെപ്പോലെ അലറി വിളിയ്ക്കുന്ന തിരമാലകളവിടെ ഇല്ല. വളരെ ശാന്തമായൊഴുകുന്ന ഒരു നദിപോലേയാണീ തീരം. മെഡിറ്ററേനിയന്‍ കടലില് വളരെ പരിമിതമായി മാത്രമെ തിരമാലകള്‍ ഉണ്ടാവൂ എന്നാണ് വിക്കിപ്പീഡിയ പറയുന്നത് . പല പട്ടണങ്ങളാലും ചുറ്റപെട്ട് കിടക്കുന്ന ഒരു തടാകം പോലെയാണ് അതിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നതിനാലാണ് ഇത്. കഷ്ടിച്ച് പാദം നനയ്ക്കാനുള്ള വെള്ളം മാത്രമെ കരയിലേയ്ക്ക് അടിച്ച് കയറൂ. അലകളൊന്ന് വന്ന് മുത്തമിട്ടപ്പോഴേയ്ക്കും ഞാന്‍ തിരുവന്തപുരത്തെ താമസത്തിനിടയില്‍ അപ്പന്‍റെ കൈയ്യില്‍ തുങ്ങി ശംഖുമുഖത്തെ തിരമാലകളൊട് മത്സരിക്കുന്ന നാലുവയസ്സുകാരിയായി. ആദ്യമായി കടല്‍ കണ്ട കൌതുകത്തില്‍ ഇട്ടിരുന്ന കളസമൊക്കെ ഊരി എറിഞ്ഞ് എന്‍റെ കൈയ്യില്‍ തൂങ്ങി തിരകളോട് കുറുമ്പ് കാണിക്കുന്ന മകളെ നോക്കി നിന്നപ്പോള്‍ അവളില്‍ എനിക്കെന്നെ തന്നെ കാണാന്‍ പറ്റുന്നുണ്ടായിരുന്നു.ഞാന്‍ ഇട്ടിരുന്ന കളസം മുട്ടുവരെ മടക്കി വച്ചിറങ്ങിയിട്ടും അവള്‍ക്ക് മതിയായില്ല.ഉച്ചയ്ക്ക് ഊണിന് ശേഷം നീന്തല്‍ക്കുപ്പായമൊക്കെ എടുത്ത് കൊണ്ട് വന്നിട്ട് കൂടുതല്‍ നേരം ഇറങ്ങാമെന്ന് ഒരു വിധം അവളെ പറഞ്ഞ് സമ്മതിപ്പിച്ച് തിരിച്ച് പോന്നു.




തിരികെ വന്ന് വാങ്ങിവച്ചിരുന്ന റെഡി റ്റു ഈറ്റ് കറിപ്പായ്ക്കറ്റുകളിലൊന്ന് അവനില്‍ വച്ച് ചൂടാക്കി..,രൂപത്തിലും രുചിയിലും ചപ്പാത്തിക്കടുത്ത് നില്‍ക്കുന്ന കുബൂസെന്ന അറേബ്യന്‍ ബ്രെഡ്, ചൂടാക്കിയ കറിയും കൂട്ടി കഴിച്ചതിന് ശേഷം നാലുമണിവരെ സുഖാമയൊന്നുറങ്ങി. അതിന് ശേഷം ഒരു ചായ ഉണ്ടാക്കികുടിച്ച് വീണ്ടും കടലിന്‍റെ കൌതുകത്തിലേയ്ക്ക്... നീന്തല്‍ക്കുപ്പായത്തിലായിരുന്നതിനാല്‍ സുന്ദരികള്‍ക്ക് യഥേഷ്ടം വെള്ളത്തില്‍ ഇറങ്ങാനായി. തിരകള്‍ക്കൊപ്പം ശംഖുകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ തിരഞ്ഞ് നടന്ന എനിക്ക് നിരാശയായിരുന്നു ഫലം. അപ്പനൊപ്പം വല്യസുന്ദരി തോളറ്റം വെള്ളത്തില്‍ ഇറങ്ങി. നല്ല തെളിനീരുപോലുള്ള വെള്ളത്തിലൂടെ നോക്കിയാല്‍ കാല്ച്ചുവട്ടിലെ പഞ്ചാരമണല്‍ കാണാമായിരുന്നു.ഇതിനിടയില്‍ സുന്ദരിയില്‍ നിന്നും പകര്‍ന്ന് കിട്ടിയ ചുമ എന്‍റെ കാര്യത്തില്‍ വില്ലനായി.അത് കൊണ്ട് തന്നെ മുട്ടുവരെ വെള്ളത്തിലിറങ്ങിക്കയറി കരയിലിരുന്ന് ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു എനിക്ക് യോഗം. ചേച്ചിക്കുട്ടിയുടെ ധൈര്യത്തിന്‍റെ ഏഴയലത്ത് പോലും വരാത്ത വാവക്കുട്ടി കഷ്ടിച്ച് കാലൊന്ന് നനച്ചെന്ന് വരുത്തി വീണിടം വിദ്യയാക്കി അമ്മയ്ക്ക് കൂട്ടിരുന്നു.അങ്ങനെ ഇരിക്കാനുമുണ്ടായിരുന്നു കൌതുകം...വര്‍ഷത്തില്‍ ഏറിയ പങ്കും തണുപ്പും മഞ്ഞുമായി കഴിയുന്ന യൂറോപ്യന്‍ ജനതയ്ക്ക് സൂര്യനോടുള്ള മുഴുവന്‍ അഭിനിവേശവും പ്രകടിപ്പിക്കുന്നതായിരുന്നു അവിടെ വന്ന പല സഞ്ചാരികളുടെയും വികൃയയകള്‍.പക്ഷേ ഒന്നുണ്ട്... എന്തിനേയും ഏതിനേയും വെല്ലുവിളികളിലൂടെ നേരിടാനുള്ള അവരുടെ മനസ്സ്... അത് സമ്മതിച്ച് കൊടുത്തെ പറ്റു. പ്രായഭേദമന്യേ കടലില്‍ നീന്തുന്നതിലായാലും,കയാക്കിങ്ങിന് പോകുന്നതിലായാലും ഒക്കെ...കൊച്ച് കുട്ടികളെയും ഇതിനൊക്കെ ഒപ്പം കൂട്ടാനുള്ള അവരുടെ ചങ്കൂറ്റത്തെയും അഭിനന്ദിക്കാതെ പറ്റില്ല...അധികനേരം ആ ഇരുപ്പിരിക്കാനയില്ല।വെയിലിന്‍റെ ചൂട് കുറഞ്ഞതിനൊപ്പം തണുത്ത കാറ്റും കൂടിയായപ്പോള്‍ പലരും പിരിഞ്ഞ് പോവാന്‍ തുടങ്ങിയിരുന്നു.തത്ക്കാലത്തേയ്ക്കെങ്കിലും മാറി നില്ക്കുന്ന പനിയെന്ന ഭീകരനെ വീണ്ടും ക്ഷണിച്ച് വരുത്തേണ്ടതില്ലല്ലോ എന്നോറ്ത്ത് അധികം വൈകാതെ ഞങ്ങളും തിരികെ മുറിയിലേയ്ക്ക് പോന്നു.ഇനിയും രണ്ട് നാളുകൂടി ഉണ്ടല്ലൊ എന്ന് പറഞ്ഞിട്ടും വല്യസുന്ദരിയ്ക്ക് തിരികെ പോരാന്‍ തരിമ്പും താല്പര്യമുണ്ടായിരുന്നില്ല. ചിണുങ്ങി ചിണുങ്ങി വന്ന് കാറില്‍ ഇരുന്നിട്ടും നമ്മള് നാളെ ഇവിടെ വരുമോ എന്ന് നിര്‍ത്താതെ ചോദിയ്ക്കുന്നുമുണ്ടായിരുന്നു സുന്ദരികള്‍.

(തുടരും......)

Sunday, October 21, 2007

സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്... ഭാഗം 1

ഓരോ യാത്രയും ഒരോ വീണ്ടെടുപ്പാണ്.അക്ഷരങ്ങളുടെ,ചിന്തകളുടെ,ഭൂതകാല സ്മൃതികളുടെ, വളര്‍ച്ചയുടെ വിവിധ കാലഘട്ടങ്ങളുടെയൊക്കെ. അതുപോലൊരു യാത്ര കഴിഞ്ഞെത്തിയതിന്‍റെ ഉണര്‍വിലാണ് ദേഹിയും ദേഹവും. കാഴ്ചകളും, അനുഭവങ്ങളും, അറിവുകളും മനസ്സിനെ ഇപ്പോഴും ഉന്മാദം കൊള്ളിക്കുന്നു.അതു കൊണ്ട് തന്നെ അവയെ അക്ഷരങ്ങളാക്കാതെ വയ്യാ...


ആഗസ്റ്റില്‍ ‍ സ്കൂള്‍ തുറന്നതിന് ശേഷമുള്ള ആദ്യ ഒഴിവു വരുന്നത് ഇലപൊഴിയുന്ന ദിനങ്ങള്‍ക്ക് കൂട്ടായാണ്. കൊടും ശൈത്യത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ അവശേഷിക്കുന്ന സൂര്യപ്രകാശം ആവോളം നുകറ്ന്ന് കടലിനോടും,കായലിനോടും കരയോടും കാറ്റിനോടും കിന്നാരം പറയാന് രണ്ട് ആഴ്ചകളുള്ള ഒരു കുഞ്ഞ് അവധിക്കാലം...ഇവിടെ ആഗസ്റ്റ് പകുതിയ്ക്കാരംഭിച്ച് ജൂലൈ പകുതിയ്ക്ക് അവസാനിക്കുന്ന ഒരോ സ്കൂള്‍ വര്‍ഷത്തിലെയും അവധിയുടെ കണക്കുകള്‍ രസകരമാണ്.ഒരൊ രണ്ടര മാസത്തിനു ശേഷവും ചെറിയ ഒരു ഒഴിവുകാലം കിന്‍ഡറ് ഗാര്‍ഡന്‍ മുതലുള്ള കുട്ടികള്‍ക്കുണ്ട്. ഈ അവധി ദിനങ്ങള്‍ കണക്ക് കൂട്ടി പലരും പല യാത്രകളും പദ്ധതികളും ആഴ്ചകളും മാസങ്ങളും മുന്‍പേ തീരുമാനിക്കാറാണ് പതിവ്. സ്വദേശീയരുടെ ചുവടു പിടിച്ച് വിദേശികളും കുട്ടികളുടെ പേരില്‍ വീണുകിട്ടുന്ന ഒഴിവുദിനങ്ങളെ ജോലിയിലെ അവധികളുമായി യോജിപ്പിച്ച് തിരക്കുകളില്‍ നിന്നൊന്നു വിട്ടുനില്‍ക്കാനുള്ള ഉപാധിയായി പ്രയോജനപ്പെടുത്താറുമുണ്ട്.

ഇങ്ങനെയുള്ള സംഗതികള്‍ ഉണ്ടെങ്കിലും ഏകദേശം രണ്ട് മാസത്തിന് മുന്‍പ് വല്യസുന്ദരിക്ക് എന്നാണ് autumn break എന്ന പ്രിയതമന്‍റ ചോദ്യത്തിന് എനിക്കൊരു പ്രത്യേകതയും തോന്നിയില്ല. ഒക്ടൊബറ് ആറ് മുതല്‍ ഇരുപത്തിഒന്ന് വരെയുള്ള രണ്ട് ആഴ്ചകള്‍ എന്ന ഉത്തരം പറയുമ്പോള്‍ അത്രയും ദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് വേഷം കെട്ടി സുന്ദരികളെ നഴ്സറിയിലേയ്ക്കും പ്ലേസ്കൂളിലേയ്ക്കും വിടാന്‍ ഒരുക്കാനും, ആഹാരം കഴിപ്പിയ്ക്കാനും തല്ലുകൂടേണ്ടല്ലോ എന്ന സുന്ദരസ്വപ്നം മനസ്സിലിട്ട്
താലോലിയ്ക്കുകയായിരുന്നു ഞാന്‍.അങ്ങനെ ദിവസങ്ങളെണ്ണി ഇരിക്കുമ്പോഴാണ് ഒരു ദിവസം സുന്ദരികളുടെ അപ്പന്, സ്കൂളടയ്ക്കുമ്പോള്‍ നമുക്ക് തെക്കന്‍ഫ്രാന്‍സിലൊരു സീസൈഡ് ടൂറിസ്റ്റ് വില്ലേജിലേയ്ക്ക് ഒരു യാത്ര പോയാലൊ, നല്ലൊരു പാക്കേജ് ഞാന്‍ ഒരു ട്രാവല്‍ ഏജെന്‍സിയുടെ ബ്റോഷ്യറില്‍ കണ്ടു എന്നും പറഞ്ഞ് ഓഫീസില്‍ നിന്നും വരുന്നത്. യാത്രകളും കാഴ്ചകളും ഒരുപാടിഷ്ടമാണെങ്കിലും കുഞ്ഞുസുന്ദരികളെയും കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ യാത്രകളുടെ ബദ്ധപ്പാടുകളോറ്ത്ത് ഒരു ചിരിയില്‍ മറുപടി ഒതുക്കി ഞാന്‍ മൌനിയായി. എങ്കിലും കടലെന്ന് കേട്ടപ്പോള്‍ മനസ്സൊന്ന് തുടിച്ചു എന്നത് വാസ്തവം.എന്തായാലും എന്‍റെ മൌനം സമ്മതം എന്ന ഉറപ്പില്‍ പ്രിയതമന്‍ പിറ്റേന്ന് തന്നെ താമസവും കാര്യങ്ങളുമൊക്കെ ബുക്ക് ചെയ്ത് ജോലിയില്‍ നിന്നൊരാഴ്ചത്തെ ഒഴിവും തരമാക്കി.

അങ്ങനെയിരിക്കെ പോകാനുള്ള ദിനങ്ങള്‍ അടുത്തു.യാത്ര അടുത്തതിനൊപ്പം മറ്റൊന്നു കൂട്ടിനെത്തി.വീടടച്ച് വൈറല്‍പനിയുടെ ആക്രമണം .എല്ലാവര്‍ക്കും വെറുമൊരു ജലദോഷത്തില്‍ തുടങ്ങി സുന്ദരികള്‍ക്ക് ചെവിവേദനയും ചുമയും വരെ എത്തി കാര്യങ്ങള്‍.മരുന്നും മന്ത്രവുമായി അവയെ തുരത്താന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും യാത്ര കണക്കുകൂട്ടിയിരുന്നതിന്‍റെ രണ്ട് നാള്‍ മുന്‍പ് വല്യ സുന്ദരി പൊള്ളുന്ന പനിയ്ക്ക് കീഴടങ്ങി.അതോട് കൂടി എന്‍റെ പകുതി ജീവന്‍ പോയെന്ന് പറഞ്ഞാല്‍ മതി...ഒരാഴ്ചത്തെ താമസം എന്ന് പറയുമ്പോള്‍ കാര്യമായി തന്നെ ഒരുക്കങ്ങള്‍ നടത്തേണ്ടെ?പിന്നെ സ്വയം പാചകം ചെയ്യാനുള്ള സൌകര്യം കൂടി കിട്ടുന്നതരം കോട്ടേജിലാണ് താമസം ബുക്ക് ചെയ്തിരിക്കുന്നതെന്നതിനാല്‍ അത്യാവശ്യം പാചകോപാധികള് കൊണ്ട്പോകണമെന്നും കരുതിയിരുന്നു. കുഞ്ഞിന്‍റെ പനി എന്‍റെ എല്ലാ ആവേശവും തണുപ്പിച്ചതിനാല്‍ തലേന്ന് സന്ധ്യ വരെ ഒരു തയ്യാറെടുപ്പും നടത്താതെ ഞാന്‍ അവള്‍ക്ക് കാവലിരിക്കുകയായിരുന്നു. പ്രിയതമന്‍ ഓഫീസ് വിട്ട് വന്നതിന് ശേഷമാണ് കാര്യങ്ങള്‍ക്ക് തീരുമാനമായത്.എന്തായാലും നമുക്ക് കൊണ്ട് പോകേണ്ടവയൊക്കെ പാക്ക് ചെയ്യാം.നാളെ രാവിലെ കുഞ്ഞിന്‍റെ ആരൊഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ പോകാമല്ലോ.താമസം ക്യാന്‍സല്‍ ചെയ്യുക എന്നത് കൊടുത്ത തുക മുഴുവന്‍ നഷ്ടപ്പെടുത്തുമെന്നതിനാല്‍ ഈ ഒരു മാര്‍ഗ്ഗം സ്വീകരിയ്ക്കാം എന്ന് എനിക്കും തോന്നി.ഡ്രൈവ് ചെയ്ത് പോകാനുള്ള ഉദ്ദേശ്യമായിരുന്നതിനാല്‍ ഫ്ലൈറ്റിന്‍റെ സമയമൊന്നും
പ്രശ്നവുമായിരുന്നില്ല.

എന്തായാലും ഈ യാത്ര അനിവാര്യമായിരുന്നിരിയ്ക്കാം എന്നതിനാനാലാവുമൊ എന്തോ രാവിലെ ഉറക്കമുണറ്ന്ന സുന്ദരി ആദ്യം ചോദിച്ചത് നമുക്കു കടലു കാണാന്‍ പോവേണ്ടെ അപ്പാ എന്നാണ്.രാത്രി നന്നായി ഉറങ്ങുകയും ചെയ്തിരുന്നു അവള്‍. ഒരു വശത്ത് മരുന്നുകളും, ചൂടുവെള്ളം നിറച്ച ഫ്ലാസ്ക്കും, ഒരല്പം ആധിയും... മറുവശത്ത് കണ്ണും മനസ്സുമുടക്കുന്ന കാഴ്ചകള്‍ പതിപ്പിയ്ക്കാന്‍ ക്യാമറയും, പ്രിയഗാനങ്ങള്‍ എഴുതിച്ചേര്‍ത്ത സിഡികളുമായി ഏകദേശം ഒന്‍പത് മണിയോടെ സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും മനസ്സില്‍ അസ്വസ്ഥത ബാക്കി നിന്നിരുന്നു.

ശുഭലക്ഷണം പോലെ യാത്രയുടെ തുടക്കത്തില്‍ മഴയും കൂട്ടുണ്ടായിരുന്നു എന്നത് പകര്‍ന്ന ആശ്വാസം ചെറുതല്ലായിരുന്നു.വാഹനത്തിന്‍റെ ചില്ലുജാലകത്തിലൂടെ വെയില്‍ കടന്ന് വന്ന മക്കളെ ബുദ്ധിമുട്ടിക്കില്ലല്ലൊ എന്നതും നല്ല കാര്യമായി തോന്നി.എങ്കിലും ഡ്രൈവറുടെ റോളില്‍ ആയിരുന്ന പ്രിയതമന് അതൊരിത്തിരി ദുഷ്ക്കരം ആയിരുന്നു.ഏകദേശം ഒരു മണിക്കൂറ്നേരത്തെ യാത്രയ്ക്ക് ശേഷം എന്തെങ്കിലുമൊന്ന് കഴിക്കാനും കുഞ്ഞിന് മരുന്നു കൊടുക്കാനുമായി നിര്‍ത്തിയതൊഴിച്ചാല് അതിര്‍ത്തി കടക്കുന്നത് വരെ ഇടയ്ക്കൊരിടത്തും തങ്ങേണ്ടി വന്നതുമില്ല. സ്വിറ്റ്സര്‍ലണ്ടിനും ഇറ്റലിയ്ക്കുമിടയിലെ പതിനേഴ് കിലോമീറ്റര്‍ നീളമുള്ള് ഗോത്താറ്ഡ് ടണലിലേക്ക് കടക്കുന്നതിന് മുന്‍പ് കുറേ നേരം ഗതാഗതക്കുരുക്കില്‍ പെട്ട് കിടന്നതൊഴിച്ചാല്‍ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായതുമില്ല. ആ ടണലൊരു വഴിത്തിരിവായിരുന്നു. മഴയ്ക്കും തണുപ്പിനും ശരത്കാലവറ്ണ്ണങ്ങള്‍ വാരിച്ചുറ്റിയ പ്രകൃതിയ്ക്കും പകരം നല്ല തെളിഞ്ഞ ആകാശവും വല്യ കാഠിന്യമില്ലാത്ത വെയിലുമുണ്ടായിരുന്നു അപ്പുറത്ത്. ഗോതമ്പും ചോളവും വിളവെടുത്ത് കഴിഞ്ഞു കിടന്നിരുന്ന വയലുകളില്‍ കിളികളുടെ കൂട്ടങ്ങള്‍ കൊത്തിപ്പെറുക്കുന്ന കാഴ്ചകള്‍ നാട്ടിലെ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളുടെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തി.

തെളിഞ്ഞ ആകാശവും വെയിലും കണ്ട് തുടര്‍ന്ന യാത്രക്കിടയില്‍ വലിയ സമയമെടുക്കാതെ ഇറ്റലിയുടെ അതിര്‍ത്തി കടന്നു കിട്ടി.ഇതിനൊക്കെ ഇടയില്‍ ഇടയ്ക്കിടെ തല്ലുകൂടി മക്കള്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിച്ചുകൊണ്ടിരുന്നു ക്യാമറക്കണ്ണുകള് തുറന്ന് വഴിയോരക്കാഴ്ചകള്‍ ഒപ്പിയെടുക്കുന്നതില്‍ മുഴുകിയിരുന്ന എന്നെയത് ഇടയ്ക്കെങ്കിലും ദേഷ്യം പിടിപ്പിക്കാതെ ഇരുന്നതുമില്ല.വല്യ സുന്ദരിയുടെ അനാരോഗ്യവും നീണ്ട മണിക്കൂറുകള്‍ ഒരേ ഇരുപ്പിരിക്കുന്നത് സുന്ദരികള്‍ക്ക് പ്രയാസമുള്ള സംഗതിയാണെന്നെതും തിരിച്ചറിഞ്ഞ് പല കരച്ചിലുകള്‍ക്കും തല്ലുകൂടലുകള്‍ക്കും നേരെ കണ്ണും കാതും അടച്ച് ക്ഷമയോടെ ഇരുന്നു.അവര്‍ക്ക് കാര്‍ട്ടൂണ്‍ കാണാന്‍ ഒരോ മിനിസ്ക്രീന്‍ കാറിനുള്ളില്‍ തന്നെയുള്ളതിനാല്‍ കുറെയേറെ നേരം അങ്ങനെ പോയി ഇടയ്ക്ക് വീണ്ടും നിര്‍ത്തി, ഉച്ചഭക്ഷണമെന്ന നിലയില്‍ ഒരോ സാന്‍ഡ്വിച്ച് വാങ്ങാന്‍.അവിടെ ഇറങ്ങി നടുവൊക്കെ നിവര്‍ത്തി എട്ട് മണിയ്ക്ക് മുന്‍പേ ലക്ഷ്യത്തിലെത്തണമെന്ന ഉദ്ദേശ്യത്തില്‍ വീണ്ടും യാത്ര.

വിശാലമായ ഹൈവേയുടെ സൌകര്യം ഉപയോഗിക്കുന്നതിന് വഴിയിലിടയ്ക്കിടെ ടോള്‍ പിരിവുകളും ഉണ്ടായിരുന്നു.ഇറ്റലിക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. സ്വഭാവം മുതല്‍ മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ വരെ സാമ്യങ്ങള്‍ ഉണ്ടത്രെ.അങ്ങനെയൊന്ന് ഡ്രൈവിങ്ങിലെ മര്യാദകള്‍ ലംഘിക്കുന്നതിലും ഏറെക്കൂറെ പ്രകടമാണ് എന്നതാണ് രസകരമായ വസ്തുത. വഴിയിലുടനീളം ഒലിവുമരങ്ങളും നാട്ടിലെ ചെമ്പകത്തോട് സാദൃശ്യം തോന്നിക്കുന്ന പൂക്കളും കാണാമായിരുന്നു....തീരപ്രദേശത്തോട് അടുത്തായിരുന്നു ഹൈവെ എന്നതിനാല്‍ ഇടയ്ക്കിടെ ദൂരെ വെള്ളിവര പോലെ കടലും കാണുന്നുണ്ടായിരുന്നു.ഒരിക്കല്‍ കൂടി വൈകിട്ട് അഞ്ച് മണിയോടടുപ്പിച്ച് വഴിയരുകിലെ വിശ്രമത്താവളങ്ങളില്‍ ഒന്നില്‍ നിര്‍ത്തി .ഓരോ ചൂടു കാപ്പിയും കുടിച്ച് മക്കള്‍ക്ക് പാലും വാങ്ങിക്കഴിഞ്ഞപ്പോഴേയ്ക്കും നമുക്ക് വീട്ടില്‍ പോവാം എനിക്ക് കിടക്കണം എന്ന് വല്യ സുന്ദരി . എന്തോ ഭാഗ്യത്തിന് അവള്‍ക്ക് വലുതായി പനികൊണ്ടില്ല എന്നത് വല്യ ഒരു സമാധാനമായിരുന്നു.എങ്കിലും ഇടയ്ക്കിടെ ചെവി വേദനിക്കുന്നു എന്ന പറച്ചില്‍ എന്നെ വല്ലാതെ കുത്തിനോവിച്ചു.അതിനിടെ മിലാനും, ജെനോവയും, വെന്‍റീമീലീയയും പിന്നിട്ട് ഫ്രാന്‍സിന്‍റെ അതിര്‍ത്തിയും കടന്നു. ഇറ്റലിയും ഫ്രാന്‍സുമൊക്കെ ഷെങ്ങ്ഗന്‍ കരാറില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളായതിനാല്‍ ഇറ്റലിയുടെ അതിര്‍ത്തി കടന്ന ശേഷം പരിശോധകളൊന്നും ഉണ്ടായതുമില്ല.



അങ്ങനെ നീസെന്ന തുറമുഖനഗരവും, അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലിന് പ്രസിദ്ധമായ കാനും, ഹൈവേകളിലെ ടോള്പ്പിരിവുകളും പിന്നിട്ട് ഫ്രാന്‍സിന്‍റെ കടല്‍ത്തീരങ്ങള്‍ ദൃശ്യമായിത്തുടങ്ങി. ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയ എന്നെ "ദാ നോക്കിക്കെ വഴിയ്ക്കപ്പുറം കടല് കണ്ട് തുടങ്ങി... നമ്മള്‍ക്കു പോവാനുള്ള സ്ഥലവും ഈ സ്ട്റെച്ചില്‍ തന്നെയാണ് " എന്ന് പറഞ്ഞ് പ്രിയതമന്‍ വിളിച്ചുണര്‍ത്തി. ഇപ്പോള്‍ ഭൂപ്രകൃതിയ്ക്കു തന്നെ നല്ല വ്യത്യാസം കണ്ട് തുടങ്ങിയിരിക്കുന്നു...ചെങ്കുത്തായ മലനിരകള്‍,അവയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഒരു തരം ഓറഞ്ച് നിറവും॥ കൊത്തിയെടുത്ത ചെങ്കല്ലുകൊണ്ടുണ്ടാക്കിയ മതിലുകള്‍,പാലങ്ങള്‍ അങ്ങനെ മലനിരകള്‍ക്കിടയിലൂടെ ഉണ്ടാക്കിയ വളഞ്ഞുപുളഞ്ഞ വഴികളിലൂടെയുള്ള യാത്ര മനസ്സിനെ ഏതോ മാന്ത്രികലോകത്തേയ്ക്കെത്തിച്ചത് പോലെ...അസ്ത്മയ സമയം ആയിരുന്നതിനാല്‍ മണ്ണിനെന്നപോല്‍ വിണ്ണിനും അതേ കണ്ണഞ്ചിപ്പിക്കുന്ന നിറമായിരുന്നു...അങ്ങനെ കാഴ്ചകള്‍ കണ്ട് ഇരുന്നപ്പോള്‍ ഈ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി എവിടെയും അവസാനിക്കാതിരുന്നിരുന്നെങ്കില്‍ എന്ന് മോഹിച്ചു.ഏകദേശം ഒന്നരമണിക്കൂറിനുശേഷം എട്ട് മണിയടുപ്പിച്ച് Agay എന്ന സ്ഥലത്തെ സൂചിപ്പിക്കുന്ന ബോര്‍ഡും അല്പം കഴിഞ്ഞ് Cap Esterel എന്ന റിസോര്‍ട്ടിന്‍റെ ചൂണ്ടുപലകയും കണ്ടു.

വഴിയില്‍ നിന്നും ഒരു വല്യ ഇരുമ്പു ഗേറ്റ് കടന്ന് കുത്തനെയുള്ള ടാറിട്ട വഴിയിലൂടെ മുകളിലേയ്ക്ക്...നേരെ റിസപ്ഷനിലേയ്ക്ക്... അവിടെ ചെക്കിന്‍ ചെയ്ത് താക്കോലും വാങ്ങി കോട്ടേജിലേയ്ക്ക്...വീണ്ടും
കുത്തനെ മുകളിലേയ്ക്ക്.റൂം തുറന്ന് കയറിയത് തന്നെ അതുവരെ കണ്ടതിലും മനോഹരമായ കാഴ്ചയിലേയ്ക്കാണ്.ശാന്തമായിക്കിടക്കുന്ന മെഡിറ്ററേനിയന്‍ കടല്.അതിനോട് ചേര്‍ന്ന് അനേകം ടൂറിസ്റ്റ് കോട്ടേജുകളിലെ വൈദ്യുതവിളക്കുകള്‍ മിന്നിനില്‍ക്കുന്ന മലനിരകള്‍....വേഗത്തിലൊരു കുളി കഴിഞ്ഞ് ആഹാരം കഴിയ്ക്കാനായ് വീണ്ടും താഴേയ്ക്ക് പോയി.വല്യ സുന്ദരി അപ്പോഴേക്കും വല്ലാതെ അവശയായിക്കഴിഞ്ഞിരുന്നതിനാല്‍ അധികമൊന്നും കറങ്ങി നടക്കാതെ ആഹാരം കഴിച്ച് മുറിയിലേയ്ക്ക് പോന്നു. അവള്‍ക്ക് മരുന്നും കൊടുത്ത് രണ്ടാളെയും പല്ലു തേപ്പിച്ച് ഉറക്കി. കൈയ്യില്‍ കരുതിയിരുന്ന മാസികകളിലൊന്ന് മറിച്ച് നോക്കുന്നതിനിടയില്‍ എപ്പോഴോ ഞാനും ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

കുറിപ്പ് : യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

Sunday, August 12, 2007

ഒരു ഫാം സന്ദറ്ശനത്തിന്‍റെ കൌതുകങ്ങളിലേയ്ക്ക്...

"ഈ വീക്കെന്‍റ് വെയിലാണെന്ന് കേള്‍ക്കുന്നു കുട്ടികളെയും കൊണ്ട് ഇവിടെ അടുത്തൊരു ഫാമില്‍ പോയാലോ.അവിടെ സ്ട്രോബറിയും ചെറിയുമൊക്കെ നമ്മുടെ ഇഷ്ടം പോലെ പറിച്ചെടുക്കാം. പശു ആട് പന്നി തുടങ്ങിയ മൃഗങ്ങളെയും അവിടെ വളര്‍ത്തുന്നുണ്ട്. പോരാത്തതിന് അതൊരു തടാകത്തിനോട് ചേര്‍ന്നാണ്. അവിടെ ആഴം കുറഞ്ഞ ഭാഗത്ത് കുട്ടികള്‍ക്ക് വെള്ളത്തിലും ഇറങ്ങാം.എന്‍റെ ഓഫീസില്‍ നിന്നാരാള്‍ അവരുടെ കുട്ടികളുമായി അവിടെ പോയ കാര്യവും ഇന്ന് കേട്ടു." വാരാന്ത്യത്തിന്‍റെ ആലസ്യവുമായി വെള്ളിയാഴ്ച ഓഫീസില്‍ നിന്നും വന്ന ഭറ്ത്താവിന്‍റെ മൊഴികള്‍ ഇതായിരുന്നു

കഴിഞ്ഞു പോയ വാരന്ത്യങ്ങള്‍ മുഴുവന്‍ മഴ കൊണ്ട് പോയതിനാല്‍ എങ്ങോട്ടും പോകാനാവാതെ വീടിനുള്ളില്‍ തന്നെ മക്കളെ തളച്ചിടുകയായിരുന്നു. ഗ്രൌണ്ട് ഫ്ലോറില്‍ ആണ് താമസമെന്നതിനാല്‍ ഇവിടുത്തെ ജീവിതസാഹചര്യത്തിലും മണ്ണിനോടും ചെടികളോടും കൂട്ടു കൂടാന്‍ സുന്ദരികള്‍ക്ക് മുറ്റത്തേയ്ക്കിറങ്ങിയാല്‍ മതിയല്ലോ എന്നത് കുറച്ചെങ്കിലും ആശ്വാസമാകറുണ്ടെങ്കിലും ... പശുവാണ് പാല്‍ തരുന്നതെന്നും നമ്മള്‍ കാണുന്ന കോഴിയും ആടുമൊക്കെയാണ് മാംസമായി തീന്മേശയിലെത്തുന്നതെന്നും പോലെയുള്ള അടിസ്ഥാനപരമായ തിരിച്ചറിവുകള്‍,...കണ്ട് ഗ്രഹിക്കുക എന്ന പ്രക്രിയ ഇവിടുത്തെ ജീവിതത്തില്‍ നടക്കുന്നില്ല എന്നത് എന്നെ ചിന്തിപ്പിക്കാറുണ്ട്. ഈ വക കാര്യങ്ങള്‍ മനസ്സിലുണ്ടായിരുനന്തിനാല്‍ ഫാം സന്ദറ്ശനം എന്ന ആശയം എന്നെ ശരിയ്ക്കും സന്തോഷിപ്പിച്ചു .അതുമാത്രമല്ല ഇവിടെ ജീവിച്ചു തുടങ്ങി ഇത്രകാലമായിട്ടും ഇവിടുത്തെ പല പഴങ്ങളും കടകളില്‍ നിന്നും വാങ്ങുമ്പോള്‍ കണ്ടിട്ടുണ്ട് എന്നതല്ലാതെ മരങ്ങളില്‍ അവ നില്‍ക്കുന്നത് എനിയ്ക്കും ഒരു ദൂരക്കാഴ്ചയായി അവശേഷിച്ചിരിക്കുകയായിരുന്നു.

എന്തായാലും ശനിയാഴ്ച രാവിലെ കാറ്മേഘങ്ങള്‍ കൂട്ടമായി വന്ന് പേടിപ്പിച്ചെങ്കിലും പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേയ്ക്കും സൂര്യന്‍ മറനീക്കി പുറത്ത് വന്നിരുന്നു.അതുവരെ "ഇന്ന് മഴയാണൊ അപ്പാ,
നമ്മളിന്ന് സ്ട്രോബറി പറിയ്ക്കാന്‍ പോവില്ലെ?" എന്ന് ചോദിച്ച് കൊണ്ടിരുന്ന സുന്ദരികള്‍ക്കും സമാധാനമായി. കായ്കള്‍ പറിച്ച് കഴിയ്ക്കാം എനന്തിനേക്കാള്‍ മക്കള്ക്ക് ഉത്സാഹം തോന്നിയതു അതിനടുത്തു വെള്ളത്തില്‍ കളിക്കാന്‍ ഇറങ്ങാം എന്നതായിരുന്നു.തനിയെ സ്വിമ്മിംഗ് ഡ്രസ്സും ടവ്വലും ബാഗില്‍ എടുത്ത് വച്ച് റണ്ടാളും നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറായി.


മന‍സ്സിനും കണ്ണിനും ഒരുപോലെ കുളിര്‍മ്മ പകരുന്നതായിരുന്നു അങ്ങോട്ടെയ്ക്കുള്ള യാത്ര. ടൌണില്‍ നിന്നും മാറി കൃഷിയിടങ്ങള്‍ക്ക് നടുവിലൂടെ...ഇരുവശവും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പുല്‍മേടുകള്‍,അവയ്ക്കിടയില്‍ മേഞ്ഞ് നടക്കുന്ന പശുക്കള്‍, അങ്ങിങ്ങായി കായിച്ച് നില്‍ക്കുന്ന ആപ്പിള് മരങ്ങള്‍, കൊയ്യാന്‍ പാകമായി നില്‍ക്കുന്ന ഗോതമ്പ് പാടങ്ങള്.....സൂര്യപ്രകാശമുണ്ടായിരുനന്തിനാല്‍ പ്രകൃതി പതിവിലുമേറെ സുന്ദരിയായി തോന്നി. പട്ടണത്തില്‍ നിന്നും മാറിയായിരുന്നതിനാല്‍ നിരത്തുകളില്‍ ഇടയ്ക്കിടെ കുതിരപ്പുറത്തും ട്രാക്ട്റുകളിലും നീങ്ങുന്ന മനുഷ്യരെയും കണ്ടു. പലയിടങ്ങളിലും ഒന്നിനു പുറകെ ഒന്നായി കാണപ്പെട്ട ഫാംഹൌസുകള്ക്കിടയില്‍ ഞങ്ങള്‍ക്ക് ചെന്നു ചേരേണ്ട സ്ഥലം കഴിഞ്ഞു പോയോ എന്നൊരു സംശയം തോന്നാതിരുന്നില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വഴിയും മേല്വിലാസവും ഇന്‍റെര്‍നെറ്റില്‍ നിന്നും പരതി പ്രിന്‍റെടുത്തത് കൈയ്യിലുണ്ടായിരുനന്തിനാല്‍ അധികമൊന്നും തപ്പിത്തടയാതെ അവിടെ എത്തിപ്പെട്ടു. എത്തിപ്പെട്ടതിന്‍റെ ആവേശം സഹിയ്ക്കാന്‍ വയ്യാതെ സുന്ദരികള്‍ കാര്‍ മര്യാദയ്ക്ക് പാര്‍ക്ക് ചെയ്യുന്നതിന് മുന്‍പു തന്നെ കുതിര, ആപ്പിള്‍ എന്നൊക്കെ പറഞ്ഞൊരു ഓട്ടമായിരുന്നു.പിന്നെ അവര്‍ക്കൊപ്പം നടന്ന് അതിനൊക്കെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ഞാനുമൊരു കുട്ടിയായി.


അങ്ങനെ ചെന്ന് നിന്നത് വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു തടി വീടിനടുത്തായിരുന്നു .ഉഴവുയന്ത്രങ്ങളും തൊഴുത്തും, ചാണകത്തിന്‍റെയും ,മണ്ണിന്‍റെയും ഗന്ധവുമായി അതെന്നില്‍ നാടിന്‍റെ ഓര്‍മ്മകള് ഉണര്‍ത്തി. അവിടെ നിന്ന് നടന്നെത്തിയത് ഇവിടെ അധികം സാധാരണമല്ലാത്ത ഒരു കാഴ്ചയിലേയ്ക്കാണ്. അഞ്ച് ആറ് കോലാടുകള്‍. തടികൊണ്ടുള്ള വേലിയ്യ്ക്കുള്ളില്‍ വിഹരിച്ച് നടക്കുന്ന ആടുകള്‍.അതിനിടയില്‍ നിന്നും വേലിയുടെ വിടവുകള്‍ക്കിടയിലൂടെ ചാടിയിറങ്ങിയ ഒരു ആട്ടിന്കുട്ടിയെ പലരും കൈയിലേടുത്ത് താലോലിക്കുന്നതും കാണാമായിരുന്നു. എന്‍റെ മക്കള്‍ക്കെന്തോ അത്രയ്ക്ക്കൊരു സാഹസത്തിന് താല്പര്യം ഇല്ലായിരുന്നു എന്ന് തോന്നി. അവിടെനിന്ന് ദൂരേയ്ക്ക് കണ്ണയച്ചപ്പോള്‍ വെയിലേറ്റ് തിളങ്ങിനില്‍ക്കുന്ന തടാകത്തിലൂടെ കാറ്റിനൊത്ത് നീങ്ങുന്ന ചെറിയ ബോട്ടുകളില്‍ വാരാന്ത്യം ആഘോഷിക്കുന്നവരെയും, തടാകത്തിനഭിമുഖമായി ഇട്ടിരുന്ന ഇരിപ്പിടങ്ങളില്‍ ഭക്ഷണം കഴിച്ച് കാഴ്ചകളും കണ്ടിരിയ്ക്കുന്നവരെയും കാണാമായിരുന്നു. മറുകരയിലെ മൊട്ടക്കുന്നുകളും തടാകവും വെയിലുമൊക്കെ കൂടി പ്രകൃതിയ്ക്ക് ഒരു പ്രണയഭാവം കൈവന്നപോലെ തോന്നി എനിയ്ക്ക്.


ആ തടാകവും നോക്കി കുറേ ദൂരം അങ്ങനെ നടന്നു ആ നടത്തത്തിനിടയില്‍ തടാകത്തിനഭിമുഖമായുള്ള ചെരുവില്‍ വിളവെടുക്കാന്‍ പാകത്തില്‍ ആപ്രിക്കോട്ടും പ്രൂണും നില്‍ക്കുന്നത് കണ്ടു . എന്തെങ്കിലും കഴിച്ചിട്ട് ആവാം ഇനി മുന്നോട്ട് നടക്കുന്നത് എന്നു കരുതി അതിനടുത്തുണ്ടായിരുന്ന ലഘുഭക്ഷണശാലയില്‍ നിന്നും ഭക്ഷണവും വാങ്ങി അവിടെ ഇരുന്നു കുറേ നേരം.അതിന് ശേഷം കണ്ണുകളുടക്കിയത് സൂര്യകാന്തിപ്പൂക്കളും ഗ്ലാഡിയോളയും ലില്ലിപ്പൂക്കളും നില്‍ക്കുന്ന ഭാഗത്തേയ്ക്കാണ്. അവയോട് കുറേ നേരം കിന്നാരം പറഞ്ഞ് സൂര്യകാന്തികളില്‍ തേന്‍ നുകരാനെത്തിയ വണ്ടുകളെയും കണ്ട് അവിടെ നിന്നു. "വെയിലു പോകുന്നതിന് മുന്‍പു എല്ലായിടവും കാണണ്ടെ? " എന്ന ഭറ്ത്താവിന്‍റെ ചോദ്യമാണ് എന്നെ ഉണര്‍ത്തിയത് എന്ന് പറയാം.



ആ വിശാലമായ കൃഷിയിടത്തില്‍ അവിടെവിടെ പഴങ്ങളുടെ പേരും എഴുതി ചൂണ്ടുപലകകള്‍ കാണിച്ചിരുന്നു.അങ്ങനെ കുറെ നടന്നപ്പോള്‍ കണ്ടു സ്ട്രോബറി എന്നെഴുതിയ വലിയൊരു പലക.വലിയ പ്രതീക്ഷയോടെ അവിടേയ്ക്ക് ചെന്നപ്പോള്‍ കാണാനായത് കുറച്ച് അഴുകിയ വൈയ്ക്കോല്‍ മാത്രം. അതിന്‍റെ വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു എന്ന് ആരോടോ ചോദിച്ചപ്പോള്‍ മനസ്സിലായി. ചെറിയെങ്കിലും കാണാമെന്ന പ്രതീക്ഷയില്‍ ചൂണ്ട് പലകകള്‍ പിന്തുടര്‍ന്ന ഞങ്ങള്‍ക്ക് അവിടെയും നിരാശയായിരുന്നു ഫലം. ചെറിമരങ്ങളിലും വിളവെടുപ്പ് കഴിഞ്ഞിരുന്നു. എപ്പോഴോ ഒടിഞ്ഞു തൂങ്ങിയ ചില്ലകളില്‍ കുറച്ച് കരിഞ്ഞുണങ്ങിയ ചെറിപ്പഴത്തിന്‍റെ കുഞ്ഞുങ്ങളെ മാത്രം കണ്ടു പോരാനായിരുന്നു യോഗം. കുട്ടികളേക്കാള്‍ എനിക്കായിരുന്നു സങ്കടം.



സുന്ദരികളുടെ ശ്രദ്ധ അപ്പോഴേയ്ക്കും പന്നികളിലും, പൊക്കം കുറഞ്ഞ കുതിരകളിലേയ്ക്കും (പോണി),മുയലുകളിലേയ്ക്കും തിരിഞ്ഞിരുന്നു. പിന്നെ കുറേ നേരം അവര്‍ക്കൊപ്പം അതും നോക്കി നിന്നു. "റാബിറ്റ്, റാബിറ്റ് എന്നു വിളിച്ച് കമ്പിവലയ്ക്കടുത്ത് ചെന്നിട്ട്... അത് ഞങ്ങളെ നോക്കിയില്ലമ്മേ" എന്ന പരാതിയും കേള്‍ക്കേണ്ടി വന്നു. പിന്നെ കുറച്ച് നേരം കൂടി അവിടുത്തെ ആപ്പിള്‍ച്ചെടികള്‍ക്കിടയിലൂടെ കറങ്ങി നടന്നു. ഇവയൊക്കെ കണ്ട് തീര്‍ന്നിട്ടും കുട്ടികള്‍ക്ക് കളിയ്ക്കാന്‍ വെള്ളത്തിലിറങ്ങാം എന്ന കേട്ടറിവിനെ സത്യമാക്കുന്ന ഒരു സൂചനയും കണ്ടില്ല. കുട്ടികള്‍ വല്ലാതെ മോഹിച്ചാണ് വന്നതെന്നതിനാല്‍ കുറേ തിരഞ്ഞു. "ഇവിടെയൊന്നും കാണുന്നില്ല അങ്ങനെ ഒരു സൌകര്യം.എന്നാല്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്നു തിരിയ്ക്കാം. വെയിലു പോകുന്നതിന് മുന്‍പ് ഇവരെ നമ്മുടെ വീടിനടുത്തുള്ള സ്വിമ്മിങ്ങ് പൂളില്‍ കൊണ്ട് പോകാം" എന്ന കണവന്‍റെ ബുദ്ധിയ്ക്ക് മനസ്സ് കൊണ്ട് നന്ദിപറഞ്ഞ് അവിടെ നിന്നും പോന്നു.


പ്രതീക്ഷിച്ചു വന്നപോലെ സ്ട്രോബറിയും ചെറിയുമൊന്നും പറിച്ചെടുക്കുന്ന കൌതുകം ആസ്വദിക്കുവാനും ഞാനാണൊ നീയാണൊ കൂടുതല്‍ പെറുക്കിയത് എന്ന വാശിയില്‍ തല്ലുകൂടുന്ന കുഞ്ഞു സുന്ദരിമാരെ കാണാനും കഴിഞ്ഞില്ല എന്നത് എന്നെ ഒരല്പം സങ്കടപ്പെടുത്തി എന്നത് സത്യം. എങ്കിലും വേനലില്‍ എന്റെ പാടിയോയില്‍ ഞാന്‍ പാകുന്ന ചീരവിത്ത് കിളിര്‍ത്ത് വരുന്ന ചെടിയാണ് തോരനായി കഴിയ്ക്കുന്നതെന്നും , കിഴങ്ങുകളില്‍ നിന്നും വിത്തുകളില്‍ നിന്നും മുളപൊട്ടിയാണ് ചെടികള്‍ വളരുന്നതെന്നും, അതില്‍ നിന്നാണ് പൂവ് വരുന്നതെന്നുമൊക്കെയുള്ള അറിവിനുമപ്പുറം നിത്യ പരിചിതങ്ങളായ ആപ്പിളും പ്രൂണും ആപ്പ്രിക്കോട്ടുമൊക്കെ ഓരോ തരം മരങ്ങളില്‍ ഉണ്ടായിട്ടാണ് കടയിലേയ്ക്ക് കൊണ്ട് വരുന്നതെന്നത് അവര്‍ക്ക് മനസ്സിലായി എന്ന അറിവ് എനിക്ക് സന്തോഷം തരുന്നുണ്ട്.

ചെടികളും പഴങ്ങളും വിത്തുകളും തമ്മിലുള്ള ബന്ധത്തിന്‍റെ പൊരുള്‍ ഈ പ്രായത്തില്‍ എത്ര മാത്രം ഗ്രഹിച്ചിട്ടുണ്ടാവും എന്നെനിക്കറിയില്ല. എങ്കിലും എനിക്ക് ചിരിയ്ക്കും ചിന്തയ്ക്കും വക നല്‍കിയ ഒരു കാര്യം പറയട്ടെ...മടക്കയാത്രയ്ക്കിടെ വല്യസുന്ദരി അപ്പനോട് പറയുന്നത് കേട്ടു " അപ്പാ... ഞാനും, വാവയും അമ്മയുടെ വയറ്റില്‍ നിന്നും ചാടി വന്നില്ലെ, അത് പോലെ ആ കുഞ്ഞ് ആടില്ലെ അത് ആ വല്യ മറ്റെ അമ്മ ആടില്ലെ അതിന്‍റെ വയറ്റീന്ന് ചാടി വന്നതാ..." അത്രയെങ്കിലും അവള്ക്ക് മനസ്സിലായല്ലോ എന്നോര്‍ത്തപ്പോള്‍ സ്ട്രോബറി പറിച്ച് തിന്ന് രസിയ്ക്കുവാന്‍ കഴിഞ്ഞില്ലെങ്കിലെന്താ, ഈ തിരിച്ചറിവുകളുടെ കൌതുകങ്ങള്‍ക്ക് കാതോര്‍ക്കുകയല്ലെ ഏറ്റവും വലിയ സൌഭാഗ്യം എന്ന് തോന്നി.

ഫാം സന്ദറ്ശനത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

Friday, July 13, 2007

പ്രീ-സ്കൂള്‍ വര്‍ത്തമാനങ്ങള്‍

"അമ്മയെന്തിനാ ഈ ചിപ്സ് പ്ലേസ്കൂളില്‍ കൊണ്ട് പോവാന്‍ എടുത്ത് ബാഗില്‍ വയ്ക്കുന്നെ ? ഇതാറ്ക്ക് കൊടുക്കാനാ ?". ഇന്നലെ പ്ലേസ്കൂളില്‍ പോവാന്‍ ഒരുങ്ങിയിറങ്ങുമ്പോള്‍ വല്യ സുന്ദരി ഇങ്ങനെ കുറേ
ചോദ്യങ്ങള്‍ ചോദിച്ച് പൊറുതിമുട്ടിച്ചു. "ഇന്നു സ്കൂളിലെ ലാസ്റ്റ് ദിവസം ആണ്.എല്ലാ അമ്മമാരും കുട്ടികള്‍ക്കൊപ്പം അവിടെ ഇരിക്കും.അപ്പോള്‍ എല്ലാവര്‍ക്കും കൂടി ഷെയര്‍ ചെയ്യാനാണിത് " എന്നു പറഞ്ഞിട്ടും ഈ ലാസ്റ്റ് ദിവസം എന്നതിന്‍റെ മുഴുവന്‍ അര്‍ഥവും അവള്ക്ക് മനസ്സിലായില്ല.

ഇത് ജൂലൈ മാസത്തിന്‍റെ ആദ്യ പകുതി. ഇന്നലെ മുതല്‍ മകളുടെ പ്ലേസ്കൂളിന് അവധിയായി.ഇനി ഓഗസ്റ്റിന്‍റെ പകുതിയ്ക്ക് കിന്‍ഡറ്ഗാര്‍ഡനില്‍ പോകുന്നത് വരെ ഈ അമ്മയോടും വാവയോടും മാത്രം അടി കൂടി ഇരിക്കാം. കുട്ടികളും അമ്മമാരും ഒരുമിച്ച് കഴിച്ചും കഴിപ്പിച്ചും കളിച്ചും ഇന്നലത്തെ രണ്ട് മണിക്കൂര് സമയം പോയതറിഞ്ഞതേയില്ലാ ‍.അങ്ങനെ അവിടെ അമ്മമാരോടും ടീച്ചറോടും സംസാരിച്ചിരുന്നതിനിടയില്‍
ഒരുപാട് പുതിയ അറിവുകളും നുറുങ്ങുകളും വീണു കിട്ടി.

അവിടെ നിന്ന് തിരിച്ച് വീട്ടിലേയ്ക്ക് നടന്ന സമയം മഴ പെയ്ത് തോര്‍ന്നിരുന്നു. നേരിയ തണുപ്പുണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശവും വഴിയരികിലെ പാര്‍ക്കിലെ കുട്ടികളെയും കണ്ട് മക്കള്‍ കളികളുടെ കൌതുകങ്ങളിലേയ്ക്ക് തിരിഞ്ഞു. അങ്ങനെ അവര്‍ക്ക് കൂട്ടായി അവിടുത്തെ സിമന്‍റ്ബഞ്ചുകളില്‍ ഒന്നില്‍ ഇരിക്കുമ്പോള്‍ യൂറോപ്പിലെ ഈ രാജ്യവും എന്‍റെ കൊച്ച് കേരളവും തമ്മിലുള്ള അന്തരം ഞനൊന്ന് വെറുതെ ആലോചിച്ച് നോക്കി...സമയസൂചികകളിലെയും സംസ്കാരങ്ങളിലെയും വ്യത്യാസത്തിനും,സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരത്തിനും അപ്പുറത്തേയ്ക്ക് ഞാനറിഞ്ഞ വിദ്യാഭ്യാസരീതികളും ഇപ്പോള്‍ എന്‍റെ മകളിലൂടെയും മറ്റ് അമ്മമാരിലൂടെയും ഇവിടുത്തെ സ്കൂള് അധികൃതരിലൂടെയും ഞാന്‍ അറിയുന്ന വിദ്യാഭ്യാസരീതികളും തമ്മിലുള്ള അന്തരം എത്രമാത്രമാണെന്നായിരുന്നു എന്‍റെ ആലോചനകള്‍.

പ്രവേശനഫോറം വാങ്ങി പൂരിപ്പിച്ച് കൊടുത്തിട്ടും , എന്‍റെ അപ്പന്‍റെ ജോലിയുടെ വിശദാംശങ്ങള്‍ ചോദിച്ച് മനസ്സിലാക്കി സ്ക്കൂളിന്‍റെ അന്തസ്സിന് നിരക്കും എന്ന് ഉറപ്പാക്കിയിട്ടായിരുന്നു എനിക്ക് അഡ്മിഷന്‍ തന്നത് എന്നാണ് എന്‍റെ അമ്മയുടെ ഭാഷ്യം. അങ്ങനെ ഞാന്‍ വിദ്യാരംഭം കുറിച്ച കേരളത്തിലെ ആ പ്രശസ്തമായ സ്കൂളിന്റെ നഴ്സറിക്ലാസ്സിന്‍റെ അകത്തളങ്ങളിലേയ്ക്ക് ഞാന്‍ ഒന്ന് തിരികെ പോയി നോക്കി. ആദ്യ ദിവസം മുതല്‍ തന്നെ തന്നേക്കാള്‍ വല്യ ബാഗും യൂണിഫോമും ഷൂവും സോക്സും ഒക്കെയായി അധ്യാപികയ്ക്ക് മുന്നില്‍ ശ്വാസം മുട്ടിയിരിക്കുന്ന ഒരുപാവം നാലുവയസ്സുകാരി...അമ്മയെ പിരിഞ്ഞ് സ്കൂളില്‍ വന്നതിന്‍റെ സങ്കടത്തില്‍ കരഞ്ഞ് നിലവിളിക്കുന്ന സഹപാഠികളെക്കണ്ടിട്ടും കരയാതിരുന്നു എന്ന് അമ്മയ്ക്ക് അഭിമാനിക്കാന്‍ വകയുണ്ടാക്കിയ മിടുക്കികുട്ടി...പക്ഷെ എന്നും ഉച്ചയ്ക്ക് ഭക്ഷണവുമായി അമ്മവന്ന് കഴിപ്പിക്കുന്നതായിരുന്നു അവള്‍ക്കിഷ്ടം. അങ്ങനെയാവുമ്പോള്‍ അന്ന് ക്ലാസ്സില്‍ നടന്ന പരീക്ഷകളുടെ മാര്‍ക്കും, അടികൂടി കരയിച്ച കൂട്ടുകാരുടെ കുറ്റവുമൊക്കെ ചൂടോടെ പറയാമല്ലൊ.
മാസാമാസം ടെസ്റ്റ്പേപ്പറുകളും, ഗൃഹപാഠവും ഒക്കെയായി എത്ര തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു അവയൊക്കെ...

ഈ കഴിഞ്ഞ ഏപ്രിലിന് മുന്‍പ് നാല് വയസ്സ് പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍, കഴിഞ്ഞ വര്‍ഷം നഴ്സറി പ്രവേശനം സാധ്യമാവാതെ വന്ന എന്‍റെ മകളിപ്പോഴും ഇഷ്ടമുള്ള സമയത്തോളം ഉറങ്ങി ഉണറ്ന്ന്, എന്നോടും അനിയത്തിക്കുട്ടിയോടും വഴക്ക് കൂടി, പലതിനുംവാശിപിടിച്ച് വീട്ടില്‍ തന്നെയാണല്ലോ എന്നാലോചിച്ച് ഇടയ്ക്കൊകെ ആധി പിടിക്കുമ്പോഴും, ഓര്‍ക്കാറുണ്ട്... ബാല്യത്തിന്‍റെ മുഴുവന്‍ കൌതുകങ്ങളും അനുഭവിക്കാന്‍ ഇവിടുത്തെ വിദ്യാഭ്യാസരീതി അനുവദിക്കുന്നുണ്ടല്ലോ എന്ന്. എന്തായാലും നാലുവയസ്സുവരെയെങ്കിലും എനിക്കെന്‍റെ ബാല്യം അമ്മയുടെ സാരിത്തുമ്പിലും വീടിന്‍റെ അകത്തളങ്ങളിലും ചിലവഴിയ്ക്കാന് ‍പറ്റിയിരുന്നല്ലൊ എന്ന ആശ്വാസമാണ് കേരളത്തിലെ പല കുഞ്ഞുങ്ങളുടെയും ഇന്നത്തെ അവസ്ഥ കാണുമ്പോള്‍. അവിടെ മൂന്നുവയസ്സ് കഴിയുമ്പോഴെ തുടങ്ങുകയായില്ലെ അക്ഷരാഭ്യാസം.അതിനും മുന്‍പെ തുടങ്ങുന്നു പ്ലേസ്കൂള്‍‍. ജോലിക്കാരായ മാതപിതാക്കള്‍ക്ക് സഹായമായി തുടങ്ങിയ ഈ സമ്പ്രദായംഇന്ന് ജോലിയില്ലാത്ത അമ്മമാരുടെയും ആശ്രയമായിരിക്കുന്നു. വീട്ടിലിരുന്നാല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഒറ്റയ്ക്കല്ലെ ഞങ്ങളെത്ര നേരമെന്നും കണ്ടാണ് അവനെ/അവളെ രസിപ്പിക്കുക എന്ന പറച്ചിലും.അമ്മയുടെ പുറകേനടന്ന്, അമ്മ വാരിക്കൊടുക്കുന്ന ഭക്ഷണവും കഴിച്ച്, അമ്മയ്ക്കൊപ്പം ഒരു ഉച്ചയ്യുറക്കവും സ്വന്തമാക്കി വളരേണ്ട പ്രായം ചിട്ടകളുടെയും സിലബിസ്സിലധിഷ്ഠിതമായ കളിപ്പാട്ടങ്ങളുടെയും ലോകത്തേയ്ക്ക് പറിച്ച് നടപ്പെടുക...അതും ആഴ്ചയില്‍ എല്ലാ ദിവസവും.

ആ കാര്യത്തിലാണ് ഈ നാട് വ്യത്യസ്തമാവുന്നത്. എനിക്കോ നിനക്കോ കൂടുതല്‍ കുട്ടികളെ കിട്ടുന്നതെന്ന വണ്ണം പ്ലേസ്കൂളുകള്‍ തമ്മില്‍ അനാരോഗ്യപരമായൊരു മത്സരമില്ല ഇവിടെ. ആഴ്ചയില്‍ ഒന്നു അല്ലെങ്കില്‍ രണ്ട് അതും രണ്ട് മണിക്കൂര്‍ വീതം അതാണ് ഇവിടെ പരമ്പരാഗതമായ പ്ലേസ്കൂളുകളുടെ രീതി‍. ഗവണ്മെന്‍റും ആ ചിട്ടകള്‍ കര്‍ശനമായിപാലിക്കപ്പെടുന്നുണ്ടോയെന്നത് നിരീക്ഷിക്കാറുണ്ട്. മൂന്ന് വയസ്സ്
തികയാതെ പ്ലേസ്കൂളുകളില്‍ അഡ്മിഷന്‍ തരമാകില്ലാ..അവിടെ സ്വദേശിയോ,വിദേശിയൊ സമ്പന്നനോ,ദരിദ്രനൊ എന്ന വേര്‍തിരിവുകളൊന്നും വിഷയമാകാറുമില്ലാ. പ്രവേശനത്തിനായി ഡോണേഷനുമായി ഇവിടെ ഒരു വാതിലിനു മുന്നിലും കാത്ത് കെട്ടികിടക്കേണ്ട. തദ്ദേശസ്വയംഭരണാവകാശമുള്ള പ്രാദേശിക കൌന്‍സിലുകള്‍ക്ക് കീഴില് വരുന്ന ഒരോ ഗ്രാമത്തിനും അവരവരുടെതായ വെബ്സൈറ്റുകള്‍ ഉണ്ട്.അവിടെ നോക്കിയാല്‍ ആ ഗ്രാമത്തെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ലഭ്യവുമാണ്.അങ്ങനെ നോക്കി കണ്ടുപിടിക്കാവുന്നതേയുള്ളു പ്ലേസ്കൂളിന്‍റെ കാര്യനിര്‍വഹകരെ. എന്‍റെ മകളുടെ പ്ലേസ്കൂള്‍ അഡ്മിഷന്‍റെ കാര്യത്തിനും ഞാനീ വഴിതന്നെയാണ്നീങ്ങിയത്. അങ്ങനെ കണ്ട് പിടിച്ച് ഞാന്‍ അവരെ വിളിച്ചു. കുട്ടിയുടെ വിവരങ്ങളും മേല്‌വിലാസവും ചോദിച്ചറിഞ്ഞശേഷം, ഒരു പ്രവേശനഫോറം അയയ്ക്കുന്നതാണെന്നും അത് പൂരിപ്പിച്ച് നല്‍കണമെന്നും അവരെന്നെ അറിയിച്ചു. ഞങ്ങളുടെ ചുറ്റുവട്ടത്തില്‍ ഒന്‍പതു പ്ലേഗ്രൂപ്പുകള്‍ ആണ് ഉള്ളത്. ഒരു ഗ്രൂപ്പില്‍ പത്തില്‍ താഴെ കുട്ടികളെ ഉണ്ടാവാറുള്ളു.

അപേക്ഷകരില്‍ മൂന്ന് വയസ്സ് പൂറ്ത്തിയാവുന്ന കുട്ടികള്‍ക്കാവും ആദ്യമാദ്യം പ്രവേശനം കിട്ടുക. ജനനത്തീയതിയ്ക്ക് പുറമേ ആണ് പെണ്‍ അനുപാതവും ഒരു ഘടകമാണെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു.അതായത് ജനനത്തീയതി അനുസരിച്ചു പെണ്‍കുട്ടികള്‍ മാത്രമേ ക്രമമനുസരിച്ച് മുന്നിലേയ്ക്ക്
വരുന്നുള്ളു എന്ന് വന്നാലും അനുപാതം ശരിയാവാന്‍ ജനനത്തീയതി പുറകിലായ ആണ്‍കുട്ടിയ്ക്കാവും പ്രവേശനത്തിന് മുന്‍ഗണന നല്‍കുക.ഇതൊക്കെ കൊണ്ട് തന്നെ ഏകദേശം ഒരു വര്‍ഷത്തോളം
കാത്തിരിക്കേണ്ടി വന്നു മകള്‍ക്ക് പ്രവേശനം കിട്ടാന്‍.കിട്ടിയതും ആഴചയില്‍ ഒരു ദിവസം രണ്ട് മണിക്കൂര് മാത്റം‍. ബന്ധുക്കളെയും കൂട്ടുകാരെയും ഇടയ്ക്കിടെ കാണുകയും കൂട്ടുകൂടുകയും ചെയ്യാം എന്ന
സൌഭാഗ്യം ഇവിടെ ഇല്ലാത്തതിനാല്‍, ബാല്യത്തിന്‍റെ ഒറ്റപ്പെടല്‍ കുറയ്ക്കാം എന്ന് കരുതി ഒരുദിവസം കൂടി കൂടുതല്‍ ചോദിച്ചിട്ടും ഒന്‍പത് ഗ്രൂപ്പുള്ളതില്‍ ഒന്നില്‍ പോലും പ്രവേശനം കിട്ടിയില്ല. ഇപ്പൊഴും
നാട്ടിലുള്ള ബന്ധുക്കള്‍ക്കും കൂട്ടുകാറ്ക്കും അമ്പരപ്പും ചിരിക്കാനൊരു വിഷയവുമാണ് ഈ കാര്യങ്ങളൊക്കെ.

എന്‍റെ കുട്ടിയ്ക്ക് മലയാളത്തിന് പുറമേ അത്യാവശ്യം വേണ്ട ഇംഗ്ലീഷ് വാക്കുകള്‍ അറിയാമായിരുന്നു എന്നത് എനിക്ക് ആശ്വാസമായിരുന്നെങ്കിലും അല്പം ആധിയുണ്ടായിരുന്നു എന്നത് മറച്ച് വയ്ക്കുന്നില്ല. എന്‍റെ മകള്‍ എവിടെയും പിന്നില്‍ ആവരുത് എന്ന മാത്സര്യബുദ്ധിയായിരുന്നൊ ആ ആധിക്ക് പിന്നിലുണ്ടായിരുന്നതെന്ന സംശയവും ഇല്ലാതെയില്ല. എത്രയായാലും കേരളത്തിലെവിദ്യാഭ്യാസനയങ്ങള്‍ തന്നെയാണല്ലൊ എന്‍റെ ചിന്തകളുടെയും അടിസ്ഥാനം. പക്ഷെ അവിടെ അവളെ ജര്‍മ്മന്‍ ഭാഷ പടിപ്പിച്ചേടുക്കാന് മിനക്കേടാതെ അവള്‍ക്കറിയാവുന്ന ഭാഷയില്‍ അവളൊട് സം‌വേദിക്കുകയായിരുന്നു അധ്യാപകറ് ചെയ്തിരുന്നത്.കുറച്ചുമാസങ്ങള്‍ കൊണ്ട് ജര്‍മ്മന്‍ ഭാഷയും അവള്‍ക്ക് സ്വായത്തമായി.ആ അറിവ് ഞാന്‍ വല്ലാത്തൊരു ഉള്‍പ്പുളകത്തോടെ ഏറ്റു വാങ്ങി എന്നതാണ് സത്യം.

ഇവിടെ പ്ലേസ്കുള്‍ അധ്യാപകരെ ടീച്ചര്‍ എന്നോ പേരിനൊപ്പം മിസ്സിസ് അല്ലെങ്കില്‍ മിസ് എന്ന് പോലും വിളിക്കേണ്ടായെന്നതും എനിക്കു അതിശയമായിരുന്നു. അതേ സമയം കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍അധ്യാപകരെ പേരിനൊപ്പം മിസ്റ്ററ് അല്ലെങ്കില്‍ മിസ്, മിസ്സിസ്സ് എന്നിവ ചേര്‍ത്ത് വേണം വിളിയ്ക്കേണ്ടതെന്നും ഇതിനൊപ്പം കേട്ടു. നമ്മുടെ സംസ്കാരമനുസരിച്ച് വീട്ടില്‍ പ്ലേസ്കൂള്‍ ടീച്ചര്‍ എന്ന് പ്രയോഗിക്കാറുള്ളത്
കേട്ട് ടീച്ചര്‍ എന്ന് സംബോധന ചെയ്ത എന്‍റെ കുട്ടിയോട് പേരു മാത്രമേ വിളിക്കാവൂ എന്ന് അവര്‍ തിരുത്തിക്കൊടുത്തു. പേടിപ്പിച്ചോ വടിയെടുത്തോ അടക്കി ഇരുത്തുന്ന ഒരു രീതി ഇല്ലാ ഇവിടെ. അതുപോലെ ഈ രണ്ട് മണിക്കൂര്‍ സമയത്തിനിടയില്‍ ലഘുവായ എന്തെങ്കിലും ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുക
എന്നതും പ്രധാനമായ ഒരു കാര്യമാണ്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതിലെ മര്യാദകള്‍,നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ച് തീരുക എന്നത് പഠിക്കുക എന്നതൊക്കെയാണ് ഇവകൊണ്ട് ഉദ്ദേശിക്കുന്നത് .

ഒരിക്കല്‍ പ്ലേസ്കൂള്‍ കഴിഞ്ഞ് കുട്ടിയെ വിളിക്കാന്‍ ചെന്നപ്പോള്‍ കരഞ്ഞ് കലങ്ങിയ മുഖത്തോടെ "എന്‍റെ കൂടെ ആരും കഴിയ്ക്കാന്‍ ഇരുന്നില്ലാ.അതുകൊണ്ട് ഞാന്‍ മുഴുവനും കഴിച്ചില്ലാ " എന്നുംപറഞ്ഞ് അവള്‍ നില്‍ക്കുന്നതാണ് കണ്ടത് . ചോദിച്ച് വന്നപ്പോഴാണ് അറിഞ്ഞത് കഴിയ്ക്കാന്‍ കൊടുത്തു വിട്ടതൊക്കെ നിശ്ചിത സമയത്ത് അവള്‍ക്ക് പൂര്‍ത്തിയാക്കാനായില്ലാ എന്നു. ചോക്ലേറ്റ് ,ബിസ്കറ്റ്,കേക്ക്
തുടങ്ങിയവ ഒന്നും കൊടുത്തു വിടാന്‍ പാടില്ലാ എന്നതാണ് മറ്റൊരു കാര്യം. പഴങ്ങളും കാരറ്റ്,സാലഡ് വെള്ളരി പോലെയുള്ള പച്ചക്കറികളും മറ്റുമാണ് അനുവദനീയം.ആഴ്ചയില്‍ ഒരു ദിവസമെ
ഉണ്ടായിരുന്നുള്ളുവെങ്കിലും എത്ര നല്ല ഒരനുഭവമാണ് അതെന്‍റെ കുട്ടിക്ക് സമ്മാനിച്ചതെന്ന് അവസാന ദിവസം എനിക്ക് വ്യക്തമായി. പ്ലേസ്കൂള്‍ തീര്‍ന്നു, ഇന്ന് ‍അവസാനദിവസമാണ് എന്ന് ടീച്ചര്‍പറഞ്ഞത് അവള്‍ക്ക് ഉള്‍ക്കൊള്ളാനാവാതെ അവള്‍ കരയാന്‍ തുടങ്ങി.രണ് ദിവസമായിട്ടും ഇപ്പോഴും ഓരോ മിനിട്ട് ഇടവിട്ട് "ഇനി ഊഷിയെ (ടീച്ചറുടെ പേര്) കാണില്ലെ അമ്മെ? " എന്ന് ചോദിച്ചിരിപ്പാണിവിടെ.

വല്യസുന്ദരിയുടെ പ്ലേസ്കൂള്‍ അധ്യായം ഇവിടെ തീരുമ്പോഴും എന്‍റെ കൌതുകങ്ങള്‍ അവസാനിച്ചിട്ടില്ല.ആഗസ്റ്റില്‍ ആരംഭിക്കുവാന്‍ പോകുന്ന കിന്‍ഡറ്ഗാര്‍ഡന്‍റെ രീതികളാണ് അതിലേറെ അതിശയിപ്പിക്കുന്നത്. ആഗസ്റ്റിന് മുന്‍പ് വരുന്ന ഏപ്രിലില്‍ നാലു വയസ്സ് പൂര്‍ത്തിയായിരിക്കണം എന്നതാണ് അടിസ്ഥാന പ്രമാണം. രണ്ട് കൊല്ലം തന്നെയാണ് ഇവിടെയും കിന്‍ഡറ്ഗാര്‍ഡന്‍ കാലാവധി. ഏപ്രില് കഴിഞ്ഞേ നാലുവയസ്സാവൂ എന്നുള്ളത് തിരുത്തി കുട്ടിയെ നേരത്തേ തന്നെ സ്കൂളിലേയ്ക്ക് തള്ളിവിടാം എന്ന മോഹമുണ്ടെങ്കില്‍ നിരാശയാവും ഫലം. പ്രവേശനക്കാര്യത്തില്‍ മാതാപിതാക്കള്‍ പോയിട്ട്
കുട്ടിക്ക് പോലും യാതൊരു വിധ റോളും അഭിനയിക്കാനില്ല ഇവിടെ. പ്ലേഗ്രൂപ്പ് പോലെ തന്നെ ഓരോ ഗ്രാമത്തിലും കുറെയേറെ കിന്‍ഡര്‍ഗാര്‍ഡനുകളുമുണ്ടാവും.

ഗവണ്മെന്‍റിന്‍റെ ജനനരജിസ്ട്രറില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് ഒരോ പ്രദേശത്തും അതാത് വര്‍ഷം നാല് വയസ്സെന്ന കടമ്പ ആഗസ്റ്റിന് മുന്‍പ് കടക്കുന്ന ഒരോ കുട്ടിയ്ക്കും അവനവന്‍റെ വീടിനടുത്തുള്ള കിന്‍ഡര്‍ഗാറ്ഡനിലേയ്ക്ക് പ്രാദേശികകൌണ്‍സിലിന് കീഴില്‍ വരുന്ന സ്കൂള്‍ മാനേജ്മെന്‍റ്‍ തന്നെ പ്രവേശനം നല്‍കും. ക്ലാസ്സുകള്‍ എന്നത്തേയ്ക്ക് ആരംഭിക്കുമെന്നും ക്ലാസ്സില്‍ എത്രപേര്‍,ആരൊക്കെ എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ചേര്‍ത്ത ഒരു കത്ത് മാസങ്ങള്‍ക്ക് മുന്‍പെ ഞങ്ങള്‍ക്കും കിട്ടിക്കഴിഞ്ഞു. അവിടെയും മാതാപിതാക്കള്‍ക്കൊ കുട്ടിക്കോ എത് ടീച്ചര്‍ വേണമെന്നോ ,ഏത് ഗ്രൂപ്പിനൊപ്പം പഠിക്കണമെന്നോ പോലും തീരുമാനമെടുക്കാനാവില്ല.ആഗസ്റ്റില്‍ തുടങ്ങേണ്ട ക്ലാസ്സിനൊരുക്കമായി മാറ്ച്ചില്‍ മാതാപിതാക്കള്‍ക്കായി ഒരു മീറ്റിങ്ങ് വിളിച്ചുകൂട്ടുകയും ചെയ്തു. അടിസ്ഥാനപരമായ കുറേകാര്യങ്ങളില്‍ തയ്യാറെടുപ്പിക്കാനും അവബോധം ഉണ്ടാക്കുവാനും വേണ്ടി. സായിപ്പിന്‍റെ ഇങ്ങനെയുള്ള കണക്ക് കൂട്ടലുകള്‍ ‍പലപ്പോഴും ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് എന്ന് തോന്നാറുണ്ട്..

ഇവയൊക്കെ വായിച്ചും ചോദിച്ചും അറിഞ്ഞ വിവരങ്ങള്‍.ഇനിയും എന്തൊക്കെ പുതുമയുള്ള അറിവുകളും നുറുങ്ങുകളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് ആഗ്സ്റ്റിന്‍റെ പകുതിയോടെ അറിയാം.വെറുതെ
അതാലോചിച്ച് ഇപ്പോഴേയെന്തിന് തലപുണ്ണാക്കണം. അതുവരെയുള്ള സമയം ഈ രണ്ട് സുന്ദരികളെ വിരസത കാര്‍ന്ന് തിന്ന്, അമ്മയെ നിലം തൊടീക്കാതിരിക്കുമോ എന്നാണ് ഞാന്‍ ഇപ്പോള്‍ ആലോചിച്ച്
കൊണ്ടിരിക്കുന്നത്.പോരാത്തതിന് വേനലും.അടച്ച് പൂട്ടി വീട്ടിനുള്ളില്‍ ഇരുത്താനാവില്ലല്ലൊ...

"വെയിലു വന്നല്ലൊ ,സ്വിമ്മിങ്ങ് പൂളില്‍ വെള്ളം നിറയ്ക്കമ്മെ.സാന്‍ഡ്പിറ്റില്‍ കളിയ്ക്കാന്‍ ഞങ്ങള്‍ സാന്ദ്രയുടെ കൂടെ പൊയ്ക്കോട്ടെ " എന്നൊക്കെ ഞാനിപ്പോഴേ കേട്ടു തുടങ്ങി...

Saturday, June 23, 2007

പെയ്തൊഴിഞ്ഞതിനുമപ്പുറം...

"ചേച്ചീ... ഇവിടെ തകര്‍പ്പന്‍ മഴയാണ്.ചേച്ചി പോയത് കഷ്ടായിപ്പോയി കേട്ടോ". ഇന്നലെ രാവിലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്ത നാത്തൂന് ആദ്യം പറയാനുണ്ടായിരുന്നത് ഇതായിരുന്നു. "എന്നെ വെറുതേ കൊതിപ്പിക്കേണ്ട പെണ്ണേ "എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോഴേയ്ക്കും ഞാനും എന്‍റെ മനസ്സും നാട്ടിലെ മഴയിലേക്കെത്തിയിരുന്നു. ആ മനസ്സുമായി ഇന്നലെ ഞാനങ്ങനെ സ്വപ്നം കണ്ട് നടന്നതിന് പുറകേയാണ് എന്തോ ആകസ്മികതയിലെന്ന പോലെ ഇന്നലെ രാത്രി അത്താഴം കഴിഞ്ഞ് വെറുതെ ടീവിയിലേക്ക് കണ്ണും തുറന്നിരുന്നപ്പോള്, കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നല്പിണരിനോടൊപ്പം മഴ കടന്ന് വന്നത്. മിന്നല്‍പിണറ് കണ്ട് ജനാലക്ക് ബ്ലൈന്‍ഡിട്ടേക്കാം എന്ന് കരുതി ചെന്നപ്പോഴേയ്ക്കും, ചില്ലുജാലകങ്ങളോട് കൂട്ടുകൂടി മഴപെയ്തിറങ്ങിക്കഴിഞ്ഞിരുന്നു. എന്‍റെ മഴയോടുള്ള ഇഷ്ടം നിങ്ങളൊടൊക്കെ ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നതല്ലെ.

നാട്ടില്‍ നിന്നുള്ള മടക്കയാത്രയുടെ ആലസ്യവും, കുറേ കൌതുകങ്ങള്‍ ദൂരെയാക്കി ഈ നാലു ചുവരുകള്‍ക്കുള്ളിലെക്ക് ഒതുങ്ങേണ്ടി വന്ന മക്കളുടെ നിസ്സഹായതയും, നാട്ടിലെ രാപ്പകലുകളുടെ ഓര്‍മ്മകളുമൊക്കെയായി ദിവസങ്ങള്‍ വല്ലാതെ വിരസമായിരുന്നു - ഇന്നലെ വരെ...ചിന്തകളുംഅക്ഷരങ്ങളും പോലും കൂട്ടുകൂടാന്‍ മടിച്ച് തീര്‍ത്തും ശൂന്യമായിരുന്നു മനസ്സ്. ഏകദേശം രണ്ട് മാസത്തോളം വരുന്ന ഒഴിവുകാലവും കഴിഞ്ഞ് ഇവിടെ തിരികെയെത്തി ഒരാഴ്ചയ്ക്കുള്ളില്‍ "ഇവിടെ മഴ തകര്‍ക്കുകയാണല്ലോ കുട്ടീ നിനക്കത് കാണാന്‍ ഭാഗ്യമുണ്ടായില്ലല്ലോ "എന്നും പറഞ്ഞ് നാട്ടില്‍ നിന്നും മെയിലുകളിലൂടെയും ഫോണിലൂടെയും എന്നെ കൊതിപ്പിച്ചവര്‍ക്കുള്ള ഉത്തരമായി തോന്നി ജാലകത്തിലൂടെ ഞാന്‍ കണ്ട കാഴ്ച.
ജൂണ്‍ പകുതിവരെ നാട്ടിലുണ്ടായിരുന്നിട്ടും കുറുമ്പുകാരന്‍ കുട്ടിയെപ്പോലെ എന്നെ കൊതിപ്പിച്ച് മറഞ്ഞിരുന്നിട്ട് ഇതാ ഞാന്‍ ഇവിടെ വന്നൂലോ എന്നു വിളിച്ചറിയിക്കുന്നപോലെ തോന്നി എനിക്ക്.പുതുമണ്ണിന്‍റെ ഗന്ധമുതിര്‍ത്ത് ആറ്ത്തലച്ച് കണ്ണില്‍ കണ്ടതൊക്കെ തട്ടിമറിച്ചിട്ട് ഇവിടെ എനിക്കു വേണ്ടി പെയ്യുകയാണെന്ന് എന്നോട് പറയും പോലെ..രാത്രിയിലെ മഴക്കുശേഷം ഇന്ന് രാവിലെയും മഴ എത്തി.പെട്ടന്നു മാനം കറുത്തിരുണ്ട് മരങ്ങളെ ഉലച്ച് കൊണ്ട് കാറ്റും മിന്നലുമൊക്കെയായി... ആ പകല്‍ കാഴ്ച എന്നോട് കൂട്ടുകൂടാതെ മാറിനിന്ന അക്ഷരങ്ങളെ എന്നിലേക്ക് മടക്കിക്കൊണ്ട് വന്നു.ആകൂട്ടുകൂടലിന്‍റെ ഫലമാണ് ഇപ്പോല്‍ നിങ്ങളോട് സംവാദിക്കുന്ന ഈ കുറിപ്പ്.പിറന്ന നാടിന്‍റെ മരവിച്ച പ്രകൃതിയില്‍ ഉറഞ്ഞുപോയ മനസ്സിനെ ഉണര്‍ത്തിയതു മറുനാട്ടിലെ മഴ.എന്തൊരു വൈരുദ്ധ്യം അല്ലെ ???

ഇവിടെ യൂറോപ്പില് വേനല്‍ ഉച്ഛസ്ഥായിയില്‍ നില്ക്കുന സമയമാണിപ്പോള്‍.കേരളത്തിന്‍റെ മണ്‍സൂണ്‍ പോലെ മഴക്കാലം എന്ന് വേര്‍തിരിക്കാനാവുന്ന ഒരു ഋതുവും ഇവിടെ ഇല്ല താനും. എങ്കിലും എല്ലാ ഋതുക്കളിലും മഴ ഉണ്ടാവാറുണ്ട്.ഒന്നും രണ്ടും ദിവസം നമ്മുടെ നാട്ടിലെ ചാറ്റല്‍ മഴ പോലെ നിര്‍ത്താതെ പെയ്യും.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വരെ ഉണ്ടായിട്ടുണ്ടെന്നതും വാസ്തവം. ഇവിടെ ഇടക്കൊക്കെ മഴക്ക് കൂട്ടായി ഷെര്‍ലക് ഹോംസിന്‍റെ അപസര്‍പ്പക കഥകളെ അനുസ്മരിപ്പിക്കുന്ന വണ്ണമുള്ള ചൂളമ്വിളികളൊടെ കാറ്റും ഉണ്ടാവാറുണ്ട്.പക്ഷെ ഇന്നലെ രാത്രി എല്ലാ പതിവുകളെയും തെറ്റിച്ച് കൊണ്ട് വന്ന മഴ മണ്‍സൂണ്‍ മേഘങ്ങള് യൂറോപ്പിലേക്ക് ചുവട് മാറിയോ എന്ന് തോന്നിപ്പിച്ചു.ഈകുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നു ഇന്നലെയും ഇന്നുമായി പെയ്ത മഴ എവിടെയൊക്കെയൊ മണ്ണിടിച്ചിലും വെള്ളപ്പോക്കവും ഉണ്ടാക്കിയെന്ന്.

ഏപ്രില്‍ അവസാനം മുതല്‍ സ്കൂള്‍ തുറക്കുന്ന ജൂണ്‍ പകുതിവരെ രണ്ട് മാസത്തോളം വരുന്ന ഒഴിവു കാലം കണക്ക് കൂട്ടിയപ്പോള്‍ വീട്ടില് ഉണ്ടാവാന്‍ പോകുന്ന വിവാഹമാമാങ്കങ്ങളെക്കാള്‍ എന്നെ കൊതിപ്പിച്ചത് മറ്റ് ചില ചിന്തകളായിരുന്നു.വേനലില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കാണണം.ഏപ്രിലിന്‍റെ അവസാനം വരുന്ന വേനല്‍ മഴയില്‍ ആ പൂക്കള്‍ കൊഴിഞ്ഞ് വീണ് മണ്ണ് സ്വര്‍ണ്ണവര്‍ണ്ണവിഭൂഷിതയാവുന്നതിന്‍റെ ഭംഗി ആവോളം നുകരണം,കൊതി തീരെ മാമ്പഴവും ചക്കയും തിന്നണം, സ്കൂള്‍ തുറക്കുന്ന് ദിവസം കുട്ടികളെ നനച്ചെ അടങ്ങൂ എന്ന വാശിയില്‍ പെയ്യുന്ന മഴ നോക്കി വീണ്ടും ഒരു കുട്ടിയാവണം, ആ മഴയുടെ കുളിരില്‍ പുതപ്പിനടിയില്‍ ചുരുണ്ട് കൂടിയിരുന്നു ജനാലയിലൂടെ മഴത്തുള്ളികളെ തൊട്ടറിയണം,വൃക്ഷങ്ങള്‍കടപുക്കി വീഴ്ത്തുന്ന കാറ്റില്‍ വീഴുന്ന കശുവണ്ടികള്‍ പെറുക്കിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ ചുട്ടെടുക്കണം, പൊടിപറത്തുന്ന നിരത്തുകളിലേക്ക് പെയ്തിറങ്ങുന്ന ആദ്യ മഴ വീഴുമ്പോഴുള്ള പൂഴിയുടെ ഗന്ധം നുകറ്ന്ന് വീടിന്‍റെ കോലായില്‍ ചുട്ടെടുക്കുന്ന കശുവണ്ടിയും കൊറിച്ച് ഇരിക്കണം. പിന്നെകാലത്തുണറ്ന്ന് തലേന്ന് പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലൂടെ നടന്ന് തൊടിയിലെ മുല്ലച്ചെടി പൂത്തിട്ടുണ്ടോ എന്ന് നോക്കണം,ഞാന്‍ നടന്ന ഓരോ വഴിയിലൂടെയും മക്കളെയും നടത്തണം.....അങ്ങനെ ഓര്‍മ്മകളുടെ പത്തായത്തിലേക്ക് ഒരു എത്തിനോട്ടമായിരുന്നു ഞാന്‍ സ്വപ്നം കണ്ടത്.

പക്ഷെ, നാട്ടിലേക്കുള്ള യാത്ര എന്‍റെ ചിന്തകളെയും,സ്വപ്നങ്ങളെയും ഉത്തേജിപ്പിക്കുമെന്ന് വ്യാമോഹിച്ച എനിക്ക് തെറ്റി. മറിച്ച് ഉള്ളില്‍ അവശേഷിച്ച സര്‍ഗ്ഗാത്മകത കൂടി തല്ലിക്കെടുത്തുകയാണ് ചെയ്തതു.അവിടെ എന്നെ കാത്തിരുന്നത് ജീവനില്ലാത്ത മണ്ണും ആത്മാവില്ലാത്ത പ്രകൃതിയും.പച്ചപ്പിന്‍റെയും ജലത്തിന്‍റെയും അവശേഷിക്കുന്ന കണികകള്‍ കൂടി നാമാവിശേഷമാക്കിക്കൊണ്ട് പാടവും കുളങ്ങളും ഉണ്ടായിരുന്നിടമൊക്കെ കോണ്‍‍ക്രീറ്റ് സൌധങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. അവനവന്‍റെ തൊടിയെ ശുചിയായി സൂക്ഷിക്കാനുള്ള ‍വെമ്പലില്‍‍ വഴിയോരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങള്‍ അവിടവിടെ.‍ കാത്ത് കാത്തിരുന്ന് മഴയൊന്ന് മുഖം കാണിക്കുമ്പോഴേയ്ക്കും അതില്‍ നിന്ന് ആര്‍ത്തിരമ്പുന്ന ഈച്ചയും കൊതുകും. വര്‍ഷങ്ങള്‍ക്ക് പുറകില്‍ എല്ലാ തൊടിക്കും സ്വന്തമായി ഒരു കൊന്നമരം എങ്കിലും ഉണ്ടായിരുന്നിടത്തു നിന്നും, കലാലയമുറ്റത്തേക്കും ക്ഷേത്രത്തിനോടനുബന്ധിച്ചും മാത്രമായി ചുരുങ്ങിയിരിക്കുന്നു സ്വര്‍ണ്ണവര്‍ണ്ണമുള്ള ആ പൂക്കളുടെ സമൃദ്ധി.ഓര്‍മ്മകളിലെ വേനല്‍മഴയുടെ അസ്ഥികൂടം പോലെ വെറുതെ ചിണുങ്ങിതിരിച്ച് പോയ ഒന്ന് രണ്ട് മഴകള് എത്തിയപ്പോഴേക്കും കണിക്കൊന്നയില്‍ ഇലകള്‍ മാത്രമേ അവശേഷിച്ചിരുന്നുമുള്ളു. ഇടവപ്പാതിയുടെ സുഖമുള്ള കുളിരില്ല...സ്കൂള്‍കൂട്ടികളെ നനന്യ്ക്കാന്‍ കൃത്യമായി എത്തുമായിരുന്ന മഴയേയും കണ്ടില്ല. ജൂണിലെപ്പോഴോ ഞാനിവിടെയൊക്കെ ഉണ്ടെന്ന്ഓര്‍മ്മപ്പെടുത്താന്‍ എന്ന പോലെ എത്തിയ ശുഷ്കിച്ച ചില മഴകള്‍ മാത്രമായി എനിക്കീ കഴിഞ്ഞു പോയ ഇടവപ്പാതി. ചില ചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ ഭാഗ്യം.

അധികം ശക്തമല്ലാത്ത മഴയ്ക്കൊപ്പവും കൂടെ വന്ന മിന്നലിനും ഇടിനാദത്തിനും മാത്രമെ കുറച്ചെങ്കിലും എന്‍റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്താനായുള്ളു...ഇടിനാദവും മിന്നലും കറണ്ട് കട്ടും കണ്ട് പേടിച്ച് മഴ എന്‍റെ മക്കള്‍ക്ക് ഒരു പേടി സ്വപ്നമായി മാറി എന്നതു മാത്രമായിരുന്നു മിച്ചം. എങ്കിലും നാട്ടിലെ ചൂട് അവരെ വല്ലാതെ വലച്ചിരുന്നതിനാല്‍ മഴ പെയ്താല്‍ ചൂട് മാറും പറഞ്ഞ് അവരെ കബളിപ്പിക്കാന്‍ എളുപ്പമായിരുന്നു. പിന്നീട് ഒന്നോ രണ്ടോ മഴതുള്ളികള്‍ വീഴുമ്പോഴും "അമ്മെ മഴ പെയ്താല്‍ ചൂട് മാറുമോ? " എന്ന അവരുടെ ചോദ്യം എന്നെ വലച്ചു എന്നത് അതിന്‍റെ മറുവശം. ഇന്നലെ ഇവിടെ പെയ്ത മഴയ്ക്കൊപ്പം എത്തിയ മിന്നല്‍ പിണര് കണ്ട് പേടിച്ച് കരഞ്ഞ അനിയത്തിക്കുട്ടിയോട് "ഇടിയൊന്നും സാരമില്ല വാവേ, മഴ ചൂട് മാറ്റും" എന്ന് ചേച്ചിക്കുട്ടി പറയുന്നത് കേട്ടു....

നാട്ടിലും ഇവിടെയും മഴ രണ്ട് അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേരളത്തില്‍ മഴ ഭൂമിക്കും കര്‍ഷകനും ജന്തുജീവജാലങ്ങള്‍ക്കും വേനലിന് ശേഷം കിട്ടുന്ന പ്രാര്‍ത്ഥനകളുടെ ഉത്തരമാണ്. അതവന്‍റെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ആദ്യത്തെ പെയ്തൊഴിയലുകള്‍ കഴിയുമ്പോള്‍ "ഹോ എന്തൊരു മഴ...ഒരു തുള്ളിപോലും തോരാതെ ഇങ്ങനെയുമുണ്ടൊ " എന്ന് മാറ്റി പറഞ്ഞുതുടങ്ങേണ്ട ഗതികേടിലേക്കെത്തിയിരിക്കുന്നു മലയാളി . എങ്കിലും മഴ അവന് ഒരു അനിവാര്യത തന്നെയാണ്. എന്നാല്‍ ഈ പ്രവാസഭൂവിലെ ജനതയെ സംബന്ധിച്ച് മഴ ഒരിക്കലും ഒരു അനിവാര്യത ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. വേനലും മഴയുമൊക്കെ കാര്‍ഷികവിളകളുടെ ഉത്പാദനത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും മഴയെ മാത്രം ആശ്രയിക്കെണ്ട ഒരു സ്ഥിതി അല്ലാ ഇവിടെ. പിന്നെ സാമാന്യത്തിലധികമായുള്ള ചൂട് ഇവിടെ ഒരു വില്ലനല്ലാത്തതിനാല്‍ വരള്‍ച്ച എന്നത് ഇവിടെ ഒരു പ്രശ്നവുമാകാറില്ലാ. മാസങ്ങള്‍ മഞ്ഞ് പുതച്ച് കിടക്കുന്ന ഭൂമിയിലേക്ക് ഗ്രീഷ്മത്തില്‍ എത്തുന്ന മഴ അവന്‍റെ ഒഴിവുകാലയാത്രാ സ്വപ്നങ്ങള്‍ക്ക് മേലെ വീഴുന്ന കരിനിഴലാണ്.

ഇവിടെ ഈ ജനാലയോട് ചേര്‍ന്നുള്ള മേശക്കരികിലിരുന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം കണ്ട് കമ്പ്യൂട്ടറില്‍ ഈ കുറിപ്പെഴുതി തീര്‍ക്കുമ്പോള്‍ എനിക്കരികിലായി എന്‍റെ മക്കളും ഉണ്ട്.മഴക്ക് ഞാന്‍ എന്‍റേതായ കുറെ നിര്‍വ്വചനങ്ങള്‍ കൊടുത്തതല്ലേ...എന്നാല്‍ എന്‍റെ സുന്ദരിക്കുട്ടികള്‍ക്ക് മഴയെന്നാലെന്താവുമെന്നൊന്ന് അറിയാം എന്ന് കരുതി ഞാന്‍ വല്യസുന്ദരിയോട് ചോദിച്ചു. "മോള്‍ക്ക് മഴ ഇഷ്ടമാണോ ? "ഉടന്‍ വന്നു അവളുടെ ഉത്തരം. "ഇടി വരില്ലെ അമ്മെ ? പശ്ശേ ചൂടു പോം. പിന്നേ... അമ്മയന്ന് നാട്ടില്‍ പേപ്പര്‍ വച്ച് വള്ളം ഉണ്ടാക്കി തന്നില്ലെ‍‍ ? അതന്നിട്ടു നമ്മള് വെള്ളത്തിലിട്ടില്ലെ..."ഇത് കേട്ട് അവളെ അടക്കിപിടിച്ച് ചിരിക്കുമ്പോള്‍ അമ്മ ചിരിക്കുനത് എന്തിനാവുമെന്ന് അറിയാന്‍ അവള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

Sunday, April 01, 2007

വേനല്‍ - ഒരു ഓര്‍മ്മക്കുറിപ്പ്.

ഉച്ച ഊണിന് ശേഷം ഒന്ന് മയങ്ങാം എന്ന് കരുതി ഇരുന്നപ്പോഴാണ് കുട്ടികള്‍ടെ നിര്‍ബന്ധത്തിന് വഴങ്ങി പുറത്ത് പോവേണ്ടി വന്നത്. രണ്ടു ദിവസം മുന്‍പ് വരെ നല്ല കനത്തില്‍ പൂജ്യത്തിലും താഴെ ഊഷ്മാവില്‍ മഞ്ഞ് പെയ്തു കൊണ്ടിരുന്ന സ്ഥലമാണന്ന് ഒരു മനുഷ്യനും തോന്നുക പോലും ചെയ്യാത്തവണ്ണമുള്ള വെയിലുണ്ടായിരുന്നു പുറത്ത്. ഒരു പതിനെട്ട് പത്തൊന്‍പതിനടുത്തെ ഉണ്ടാകുമായിരുന്നുള്ളു താപനില എന്ന് തോന്നുന്നു.എന്നിട്ടും എന്തായിരുന്നു ഇന്നലത്തെ പുകില്.പോയി വന്നപ്പോള്‍ തുടങ്ങി അസഹ്യമായ തല വേദന.അന്തരീക്ഷ ഊഷ്മാവില്‍ പൊടുന്നനെ വന്ന ഏറ്റക്കുറച്ചിലിന്‍റെയാവാം എന്ന് സമാധാനിക്കാന്‍ ശ്രമിച്ച്
കുറച്ച് നേരമൊന്ന് മയങ്ങി.ആ സമയത്തെപ്പൊഴോ ഞാനോര്‍ത്തു. ഈയിടെയായി നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോഴൊക്കെ സ്ഥിരമായി കേള്‍ക്കുന്ന ഒരു പല്ലവി ഉണ്ടല്ലൊ എന്ന്...ഭയങ്കര ചൂടാണെന്നെ,അതിനൊപ്പം കറണ്ടും ഇല്ലാ എന്ന്.ആ കിടപ്പില്‍ ചിന്തകളിലെക്ക് മലയാളിയുടെ ജീവിത്തത്തിന്‍റെ തന്നെ ഭാഗമായ വേനല്‍ പല ഭാവഭേദങ്ങളുമായി കടന്നു വന്നു...അതിനൊപ്പം എന്നില്‍ ഉറങ്ങിക്കിടന്ന കുംഭം മീന മേട
മാസങ്ങളുടെ ഓര്‍മ്മകളും.

ഞാനോറ്ക്കുകയായിരുന്നു എപ്പോഴെങ്കിലും വേനല്ക്കാലത്തിന്‍റെ പൊള്ളുന്ന ഓര്‍മ്മകള്‍ കേരളത്തില്‍ ജീവിച്ച വര്‍ഷങ്ങളുടെ കണക്ക് പുസ്തകത്തില്‍ എന്നെ കൊതിപ്പിക്കുന്ന ഒന്നാണോ എന്ന്.ഞാനൊരിക്കലും വെയിലിനെയും ചൂടിനെയും ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. മാങ്ങയും ചക്കയുമൊക്കെ കൊതി തീരെ തിന്നിരുന്നതും, വേനല്‍ക്കാലസന്ധ്യകളെ സുഗന്ധപൂരിതമാക്കി പൂവിട്ടിരുന്ന കുടമുല്ലച്ചെടികളും, പിന്നെ നീണ്ട രണ്ട് മാസം കിട്ടിയിരുന്ന സ്കൂള്‍ അവധിയും ..... ഇവയൊക്കെയാണ് കേരളത്തിലെ വേനലിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്ന് വരുന്നത് . എന്‍റെ ചുടിനോടുള്ള പിണക്കത്തിനെ അപ്പന്‍ വളരെ മനോഹരമായി കളിയാക്കിയിരുന്നത് ഇന്നും ഓര്‍ക്കുന്നു. ഇവിടെ ജീവിച്ച് വളര്‍ന്നിട്ടും ഇവള്‍ക്കു മാത്രം എന്തെ ഇത് അസഹ്യം എന്ന ചോദ്യം പലവുരു അമ്മയോട് ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വേനല്‍വറുതിയില്‍ മുനിസിപ്പാലിറ്റിയുടെ ജലവിതരണം നിര്‍ദാക്ഷിണ്യം പണിമുടക്കുമ്പോള്‍ അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരിക്കൊണ്ടു വരുന്നതിന്‍റെ ബുദ്ധിമുട്ടും വേനലിനോടുള്ള എന്‍റെ പിണക്കത്തിന് ഒരു കാരണമായിരുന്നു എന്നു അപ്പന്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടായിരുന്നൊ എന്തൊ...

സ്കൂള്‍ ദിനങ്ങളില്‍ ഞാന്‍ കണ്ടിരുന്ന ഒരു സ്വപ്നമുണ്ട്. വീടു മുതല്‍ സ്കൂള്‍ വരെയുള്ള വഴിയില്‍ തരിമ്പും വെയിലു കൊള്ളാതിരിക്കാനായി ഒരു പന്തല്‍ എന്നതായിരുന്നു അത്. പ്രൈമറി സ്കൂള് കാലഘട്ടത്തില്‍ എന്നും ഉച്ചയൂണിനായി വീട്ടില്‍ വരികയായിരുന്നു പതിവ്. ആയതിനാല്‍ വെയിലൊരു വിഷയം തന്നെ ആയിരുന്നു എനിക്ക്. മഴയായാലും വെയിലായാലും മുടങ്ങാതെ ബാഗിനുള്ളില്‍ കുടയും കരുതുമായിരുന്നു എന്നത് കൂട്ടുകാറ്ക്കിടയില്‍ എന്നെ കണക്കില്ലാതെ കളിയാക്കാന്‍ ഒരു കാരണവുമായിരുന്നു. പക്ഷെ നല്ല പൊരിവെയിലില്‍ നടക്കേണ്ടി വരുമ്പോള്‍ അവരോരോരുത്തരായി എന്‍റെ കുടക്കീഴില്‍ അഭയം പ്രാപിച്ചിരുന്നു എന്നതായിരുന്നു തമാശ. മിഡില്‍ സ്കൂള് അല്പം ദൂരെ ആയിരുന്നതിനാല്‍ വെയില്‍ കൊള്ളുന്നത് രാവിലെയും വൈകുന്നെരവുമായി ചുരുങ്ങി.സ്കൂള്‍ ദിനങ്ങളില്‍ വാട്ടര്‍ബോട്ടിലില്‍ എന്നും മുടങ്ങാതെ വീട്ടില്‍ നിന്നും വെള്ളം കൊണ്ട് വന്നിരുന്ന ഏക കുട്ടിയും ഞാനായിരുന്നു. അതും ഇമ്മിണി വല്യ വാട്ടര്‍ ബോട്ടിലില്‍ തന്നെ. ഉച്ചയൂണിനു ശേഷം എന്നും അതിനും ആവശ്യക്കാരുണ്ടാവാറുണ്ടായിരുന്നു. പ്രത്യേകിച്ച് സ്കൂളിലെ ടാപ്പില്‍ കൈകഴുകാന്‍ പോലും വെള്ളമില്ലാതെ വന്നിരുന്ന വേനലില്‍.

പലപ്പോഴും തോന്നിയിട്ടുണ്ട് ഈ വര്‍ഷാവസാന പരീക്ഷ എന്തിനാണാവോ മാര്‍ച്ചില്‍ വരുന്നതെന്ന്. വേനല്‍ചൂട് ചുട്ടു പൊള്ളിക്കുമ്പോള്‍ കുത്തിയിരുന്നു പഠിക്കുക എന്നത് ഒരു അറുബോറായിട്ടാണ് എനിക്കെന്നും തോന്നിയിട്ടുള്ളത്.ചെറിയ ക്ലാസ്സുകളില്‍ അതൊരു വിഷയമല്ലാതിരുന്നെങ്കിലും എസ്.എസ്.എല്‍.സി എന്ന കലാശക്കൊട്ടിന്‍റെ സമയം വേനല്‍ ശരിക്കും ഒരു ഭീകരനാണെന്ന് തന്നെ തോന്നിയിട്ടുണ്ട്.സ്റ്റഡി ലീവ് എന്ന് പറഞ്ഞ് കിട്ടുന്ന പരിമിത സമയത്ത് ചൂട് കാരണം ഫാനിട്ട് പഠിക്കാനിരിക്കുമ്പോള്‍ ഉറക്കം വന്നിരുന്നതും അമ്മ വിളിച്ചു കൊണ്ടേയിരിക്കും എന്നതിനാല്‍ കണ്ണ് അടഞ്ഞു പോകാതിരിക്കാന്‍ പണിപ്പെട്ടതുമൊക്കെ ഇന്നലെ ആയിരുന്നില്ലെ എന്ന് തോന്നും. കോളേജ് കാലയളവില്‍ യൂണിവേഴ്സിറ്റിയുടെ നടത്തിപ്പുകള്‍ക്കൊന്നും ഒരു ചിട്ടയുമില്ലാതിരുന്നതിനാല്‍ വര്‍ഷാവസാന പരീക്ഷകള്‍ നടന്നിരുന്നത് ഏറെക്കൂറെ കാലം തെറ്റി ആയിരുന്നു. കാലം തെറ്റി വന്നിരുന്ന അന്നത്തെ പരീക്ഷകള്‍ മിക്കവാറുമൊക്കെ വേനല്‍ അതിന്‍റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ചില ദിവസങ്ങളിലുമായിരുന്നു. ആ പരീക്ഷകള്‍ കഴിഞ്ഞ് വൈകുന്നേരം തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ കരിയിലകള്‍ പൊഴിഞ്ഞുവീണ് കിടന്നിരുന്ന വിജനമായ വഴികള്‍ കണ്ട് മറന്ന ഏതോ സിനിമകളിലെ ഫ്രെയിമുകളെ എന്‍റെ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ചൂടും പരീക്ഷയും ഒക്കെ വരുമായിരുന്നെങ്കിലും ആ മാസങ്ങള്ക്കായി കാത്തിരിക്കാന്‍ എനിക്കെന്‍റേതായ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു...കുംഭം - മീന മാസങ്ങളില്‍ അടുത്തുള്ള ക്ഷേത്രങ്ങളില്‍ നടന്നു വന്നിരുന്ന
ഉത്സവങ്ങള്‍.ആ കാലങ്ങളില്‍ ഇറങ്ങിയ നല്ല സിനിമാ ഗാനങ്ങളും, ദേവീ സ്തുതികളും, ഹൈന്ദവ ഭക്തിഗാനങ്ങളും ദിവസം മുഴുവന്‍ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാവുന്ന ആഴ്ചകള്‍. പിന്നെ
ഉത്സവത്തോടനുബന്ധിച്ച് അടുത്തുള്ള ഹൈന്ദവ ഭവനങ്ങളില്‍ പറയെടുപ്പിനായി എത്തുന്ന ആനകളെ അടുത്തു കാണാം, വീടിന് മുന്നിലുള്ള വഴിയിലൂടെ കടന്ന് പോവുന്ന കാവടിയാട്ടവും, കരകവും, വെളിച്ചപ്പാടും.
ഇതൊക്കെയായിരുന്നു ആ കാരണങ്ങള്...അടുത്ത വീടുകളിലുള്ള പലരും ആ ഉച്ചഭാഷണികളെ ദേഷ്യത്തോടെ ശപിക്കുന്നത് കേട്ടിരുന്നെങ്കിലും കേബിള്‍ കണക്ഷനും ഏഷ്യാനെറ്റുമൊന്നും അത്ര
സാധാരണമല്ലാതിരുന്ന ആ ദിവസങ്ങളില്‍ ഏറ്റവും പുതിയ പാട്ടുകള്‍ മറിഞ്ഞും തിരിഞ്ഞും ഒന്നോ രണ്ടൊ ആഴ്ച മുഴുവന്‍ കേള്‍ക്കാമായിരുന്നു എന്നത് അന്നൊരു ആറ്ഭാടം തന്നെയായിരുന്നു.പിന്നെ ഉത്സവത്തിന്‍റെ
അവസാന ദിവസം ആറാട്ടിന് നല്ല തലയെടുപ്പോടെ നെറ്റിപട്ടമൊക്കെ കെട്ടി വരുന്ന അഞ്ച് ( ചില വര്‍ഷങ്ങളില്‍ അത് ഏഴാവാറുമുണ്ടായിരുന്നു ) ഗജവീരന്മാരെ ഒന്നിച്ച് കാണാന്‍ പറ്റും എന്നതും
കൂടിയാവുമ്പോള്‍ ആനന്ദലബ്ധിക്കിനി എന്തു വേണം എന്ന വഴിയ്ക്കായിരുന്നു എന്‍റെ ചിന്തകളുടെ പോക്ക്.

മധ്യവേനല്‍ പരീക്ഷയുടെ പിരിമുറക്കത്തിന് ശേഷം വന്നിരുന്ന വിഡ്ഡിദിനത്തിന്‍റെ കുറുമ്പുകളെ അത്രയെളുപ്പം മറക്കാനാവില്ലല്ലൊ....അങ്ങനെ കുസൃതിയും കളികളും നിറഞ്ഞ അവധിദിനങ്ങളിലേക്ക് അപ്പോഴേക്കും വിഷുവിന്‍റെ വരവറിയിച്ചു കൊണ്ട് തൊടികളിലും വഴിവക്കിലുമൊക്കെ കൊന്നമരങ്ങള്‍ പൂത്തുലഞ്ഞിട്ടുണ്ടാവും. തിരുവനന്തപുരത്തെ ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് കൂടുകാറ്ക്കൊപ്പം ഒരു വിഷുവിന് ശ്രീപദ്മനാഭക്ഷേത്രത്തില്‍ കണികാണാന്‍ പോയതും എന്‍റെ ഓര്‍മ്മകളില്‍ ഇന്നുമുണ്ട്. വസന്തത്തിന്‍റെ ആരംഭത്തോടെ ഇലകളില്ലാതെ നിറയെ പൂത്തുലയുന്ന ഒരു പേരറിയാ ചെടിയുടെ കാരുണ്യത്താല്‍ കണിക്കൊന്നയുടെ സ്വര്‍ണവര്‍ണ്ണം പ്രവാസത്തിന്‍റെ ഈ മണ്ണിലും എല്ലാ വറ്ഷവും എനിക്ക് ആശ്വാസമാകാറുണ്ട്. ദൈവങ്ങള്‍ക്കൊക്കെ എകമനസ്സാണെന്ന് സ്ഥാപിക്കുന്നവണ്ണമാണൊ പലപ്പോഴും
ക്രിസ്തുവിന്‍റെ പീഡാനുഭവ ആഴ്ചയും വിഷുവും അടുത്തടുത്ത് വരുന്നതെന്ന് തോന്നും. കുരുത്തോലകളാലും ആര്‍പ്പുവിളികളാലും മനുഷ്യപുത്രനെ കഴുതപ്പുറത്ത് എഴുന്നെള്ളിച്ചതിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ഓശാന ഞായറും, കാല്‍കഴുകല്‍ ശ്രുശ്രൂഷയുടെയും അന്ത്യ അത്താഴത്തിന്‍റെയും സ്മരണകളുണറ്ത്തുന്ന പെസഹാവ്യാഴവും , "ഗാഗുല്‍ത്താമലയില്‍ നിന്നും..." എന്നെ ഗാനത്തിന്‍റെ ഈരടികള്‍ക്കൊപ്പം നടന്ന് നീങ്ങുന്ന കുരിശിന്‍റെ വഴിയുടെ അനുഭവം സമ്മാനിക്കുന്ന ദു:ഖവെള്ളിയാഴ്ചയും, പ്രത്യാശ്യയുടെ പ്രതീകമായ ഉത്ഥാനത്തിന്‍റെ തിരുക്കറ്മ്മങ്ങളുമൊക്കെ ഊട്ടിയുറപ്പിച്ച വിശ്വാസത്തിനും ഭക്തിക്കും എന്‍റെ ഉള്ളില്‍ എന്നും കുന്തിരിക്കത്തിന്‍റെ ധൂപച്ചുരുളുകളുടെ സുഗന്ധമാണ്.

നീണ്ട മാസങ്ങള്‍ തണുത്തുറഞ്ഞ് കിടക്കുന്ന ആല്പ്സിന്‍റെ താഴ്വാരത്തിലേക്ക് വസന്തത്തിന്‍റെ ആദ്യ കിരണവുമായി വരുന്ന സൂര്യന് എന്‍റെ ഓര്‍മ്മകളെ ഇത്രയൊക്കെ ഓര്‍മ്മിപ്പിക്കാനാവുന്നപോലെ എന്‍റെ
മക്കള്‍ക്കെന്താവും ഉണ്ടാവുക എന്ന് ഞാന്‍ ആലോചിക്കുകയാണ്. ഞാന്‍ കണ്ടതും അനുഭവച്ചിതുമായ ഭാവങ്ങളും അര്‍ഥങ്ങളുമൊന്നും ഉണ്ടാവില്ലായിരിക്കാം. ഒരുപക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ മക്കളുടെ
വേനല്‍ക്കാല ഓര്‍മ്മകളില്‍ ബാക്ക് യാറ്ഡില് അമ്മ വെള്ളം നിറച്ച് കൊടുത്തിരുന്ന സ്വിമ്മിങ്ങ് പൂളും, കാറ്റും തണുപ്പും തടുക്കാന്‍ ജാക്കെറ്റും തൊപ്പിയും ഒന്നുമില്ലാതെ അടുത്ത വീട്ടിലെ കുട്ടിക്കൊപ്പം
സാന്‍ഡ്പിറ്റില്‍ മണ്ണില്‍ കളിച്ചതിന്‍റെ ഓര്‍മ്മകളും, പാടിയോയിലെ കല്‍ക്കരി ഗ്രില്ലില്‍ അപ്പ ഉണ്ടാക്കാറുള്ള സോസേജിന്‍റെ രുചിയും ഒക്കെയാവും ഉണ്ടാവുക. അത്രമാത്രമേ ഉണ്ടാവൂ എന്നോര്‍ത്ത് വേവലാതികള്‍
വേണൊ എന്നത് ഒരു ചോദ്യമായി അവശേഷിക്കുമ്പോഴും നമ്മുടെ സംസ്കാരം, പൈതൃകം എന്നൊക്കെ പറഞ്ഞ് അലമുറയിട്ട് കുട്ടികളെ ഇവിടെയും നാട്ടിലും വേരുകള്‍ ഇല്ലാത്തവരായി വളര്‍ത്താതെ അവര്
വളരുന്ന ഈ മണ്ണും , അനുഭവിക്കുന്ന ഈ പ്രകൃതിയുമായെങ്കിലും ബന്ധിപ്പിച്ച് വളര്‍ത്തിയെടുക്കാനെങ്കിലും എനിക്കാവുന്നെങ്കില്‍ അതാവും നല്ലതെന്ന് ഓര്‍ത്ത് ഞാന്‍ സമാധാനിക്കട്ടെ !!!


(ചിത്രങ്ങള്‍ : ശ്രീകുമാര്‍ ആലപ്ര കേരളകൌമുദി ഫോട്ടോഗ്രാഫര്‍ )