Thursday, December 14, 2006

ഇന്റെര്‍നെറ്റും ചില ചിന്തകളും

ഈ നൂറ്റാണ്ടിന്റെ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും ഇല്ലായിരുന്നെങ്കില്‍ എന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടൊ?

ഇന്റെര്‍നെറ്റിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്ന സംവേദനത്തിന്റെ സുഖം നിത്യേനെ അനുഭവിക്കുന്നവരാണ് നാമോരോരുത്തരും. ആധുനിക ജീവിതത്തിന്റെ തിരക്കുകളില്‍ ലോകത്തിന്റെ വിവിധ കോണുകളിലായ് ഒറ്റപ്പെട്ട ജീവിതം ജീവിച്ചു തീര്‍ക്കുന്ന മനുഷ്യജന്മങ്ങള്‍ക്കു ഇതിലൂടെ കിട്ടുന്ന ആശ്വാസവും ചെറുതല്ലാ!ഒരു പ്രവാസിയായതിനാല്‍ ജനിച്ച നാടിനേയും ,കളിക്കൂട്ടുകാരെയും ,ഭാഷയേയും ഉപേക്ഷിച്ചു പുറത്തൊരിടത്തു കൂടുകൂട്ടുന്നതിന്റെ പ്രയാസങ്ങള്‍ ആരെങ്കിലും പറഞ്ഞറിയാതെ തന്നെ അനുഭവിച്ചറിയുന്ന ഒരാളാണു ഞാനും.ആയതിനാല്‍ ആ വിഷമതകളെ ഏറ്റവും നന്നായി ഉള്‍ക്കൊണ്ടു തന്നെയാണു ഞാന്‍ സംസാരിക്കുന്നതും.

അല്‍പ കാലങ്ങള്‍ക്കു മുന്‍പു വരെ ക്രിസ്തുമസ്സിനോ അതുപോലെയുള്ള വിശേഷാവസരങ്ങളിലോ ആശംസകള്‍ കൈമാറുക എന്നതു വളരെ ആയാസകരമായ ഒരു കാര്യമായിരുന്നില്ലേ? നല്ലോരു തുക ചിലവഴിച്ചാലല്ലാതെ അതു സാധ്യവുമായിരുന്നില്ല,പിന്നെ പ്രിയപ്പെട്ടവര്‍ക്കായു അയയ്ക്കാനുള്ളതു തിരഞ്ഞെടുക്കാനുള്ള സമയവും കണ്ടെത്തണം .ഈ കടമ്പകളൊക്കെ കഴിഞ്ഞാലോ തപാലില്‍ അതു അയച്ചു എത്തെണ്ടിടത്തു എത്തുകയും വേണം.അപ്രതീക്ഷിതമായി തപാല്‍വകുപ്പു സമരം തുടങ്ങിയാല്‍ എല്ലാം തീര്‍ന്നു.ഇന്നിപ്പോള്‍ അതൊക്കെ ഇ - സന്ദേശങ്ങള്‍ക്കും, ഇ- ആശംസാകാര്‍ഡുകള്‍ക്കും , ഇന്റെര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ക്കും വഴിമാറിയില്ലെ.

ഇതു ചാറ്റ് റൂമുകളുടെയും, ഓര്‍കുട്ടിന്റെയും, ഗൂഗിള്‍റ്റോക്കിന്റെയും ,സ്കൈപ്പിന്റെയും കാലം. പുതിയ തലമുറ ആഘോഷിക്കുകയല്ലേ. ഭൂഗോളത്തിന്റെ ഓരോ ദിക്കുകളിലും,വ്യത്യസ്ത സമയസൂചികകളിലും കഴിയുന്നവര്‍,വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍ , ഇനി ഒരിക്കല്‍ പോലും കാണുമെന്ന സങ്കല്‍പം പോലും ഇല്ലാതെ എത്ര നന്നായി സംവേദിക്കുന്നു, ദീര്‍ഘകാലമായി ചങ്ങാത്തത്തിലാണെന്ന വണ്ണം. ഇതൊരു വശം.

നമുക്കൊരല്‍പം വേറിട്ടൊന്നു ചിന്തിച്ചാലോ? ഇന്റെര്‍നെറ്റും കമ്പ്യൂറ്ററും ഒക്കെ വരുന്നതിനു മുന്‍പുള്ള ആ കാലത്തിലെക്കു നമുക്കൊന്നു തിരികെ പോയലൊ? കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ആശയവിനിമയവും, സംവേദനവും സാധ്യമാണെങ്കിലും ഇന്നത്തെ സമൂഹത്തില്‍ വ്യക്തിബന്ധങ്ങളില്‍ പഴയ ആഴം ഉണ്ടൊ?നമ്മുടെ അയല്‍പക്കബന്ധങ്ങളില്‍ ഉണ്ടായിരുന്ന ഊഷ്മളത എവിടെ? ഇന്നു ഓണ്‍ലൈന്‍ സുഹ്രുത്തുക്കളുമായ് ചാറ്റിങ്ങില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നവര്‍ക്കു തന്റെ അയല്‍വാസി ആരെന്ന് അറിയില്ല. തൊട്ടപ്പുറത്തെ വീട്ടില്‍ എന്താണു സംഭവിക്കുന്നതെന്നതിനെപറ്റി അവന്‍ ബോധവാനല്ല . അതറിയണമെന്ന താല്‍പര്യവുമില്ല. ഇന്നത്തെ മനുഷ്യന്റെ ലോകം GOOGLE കൈയടിക്കിയിരിക്കുകയല്ലേ.അതിലൂടെ ആണു അവന്‍ ഇന്നു മനുഷ്യനെയും പ്രകൃതിയെയും നോക്കി കാണുന്നതും അറിയുന്നതും.വളരെ ശോചനീയമായ ഒരു സാമൂഹിക അവസ്ഥയാണിത്.

ഇന്നു നമ്മുടെ കുട്ടികള്‍ പ്രകൃതിയെ അറിയുന്നുണ്ടോ?മണ്ണുമായി പുലബന്ധം പോലും ഇല്ലാത്ത കളിക്കോപ്പുകളും,കളികളും!മണ്ണിനെ അറിയാന്‍ ഉള്ള അവസരങ്ങള്‍ പോലും പരിഷ്കാരത്തിന്റെ പുറത്തു അവര്‍ക്കു നിഷേധിക്കപ്പെടുകയല്ലെ?ഇന്നിപ്പോല്‍ കുട്ടി നേരെ നടന്നു പഠിക്കുന്നതിനു മുന്‍പേ തന്നെ ആനയിക്കപ്പെടുകയല്ലെ കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റ്സൈറ്റുകളുടെയും ലോകത്തേകക്ക്.തന്‍റെ കുട്ടി എവിടെയും പിന്നിലായി പോകരുതല്ലോ. സ്വന്തം സ്വാര്‍ഥതയ്ക്കായി സ്വന്തം കുട്ടീടെ ഉള്ളില്‍ അന്തര്‍ലീനമായ കഴിവുകളെ പോലും മുളയിലേ നുള്ളിക്കളയുന്നു.

പല പഠനങ്ങളും സൂചിപ്പിക്കുന്നതു ടിവി ഉം കമ്പ്യൂട്ടറും കണ്ടും ഉപയോഗിച്ചും വളരുന്ന കുട്ടികളില്‍ അവരില്‍ അന്തര്‍ലീനമായ വാസനകളുടെ വികാസം നടക്കുന്നില്ല എന്നാണു .അവര്‍ പ്രകൃതിയെ തൊട്ടറിയുന്നില്ല , മറ്റാരുടെയെങ്കിലും കാഴ്ചപാടിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളെ സ്വന്തം ആശയങ്ങളാക്കുകയാണു. മഴയെ തൊട്ടറിയണം, ആദ്യത്തെ മഴ നനയുന്ന മണ്ണിന്റെ ഗന്ധം മനസ്സിലാക്കണം......മാനം നോക്കിയാല്‍ മഴപെയ്യുമോ ഇല്ലയോ എന്നു ഗണിക്കാന്‍ കഴിയണം.ഇന്നിപ്പോല്‍ മഴ കാണുകയാണു, മണ്ണിന്റെ ഗന്ധവും സ്പര്‍ശവും അറിയുന്നില്ല. അതു പോലെ പ്രകൃതിയിലെ ഓരോ പ്രതിഭാസത്തെയും തൊട്ടറിയണം.

വിസ്മരിക്കാനാവാത്ത ചില ഗ്രുഹാതുരത്വമുള്ള ഓര്‍മ്മകള്‍ കൂടെ ഇതിനൊപ്പം കെട്ടുപിണഞ്ഞു കിടപ്പുണ്ട്. പൊയ്പോയ നാളുകളില്‍ മഷി മുക്കി വടിവൊത്ത കൈപടയിലെഴുതി തപാലില്‍ അയച്ചിരുന്ന കത്തുകള്‍ കിട്ടുന്നയാള്‍ക്കു അയയ്ക്കുന്നയാളിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കിയിരുന്നില്ലെ? ദിവസങ്ങളെണ്ണി കാത്തിരുന്നു വഴിക്കണ്ണുകളുമായ് പോസ്റ്റ്മാനെ നോക്കിനിന്നു കൈപ്പറ്റിയിരുന്ന പോസ്റ്റ്കാര്‍ഡുകളും, ഇന്‍ലന്റുകളും ആശംസാകാര്‍ഡുകളും നല്‍കിയിരുന്ന സുഖം ഇന്നത്തെ ഇ-സന്ദേശങ്ങള്‍ക്കു നല്‍കാന്‍ പറ്റുന്നുണ്ടോ എന്നതു സംശയമാണു.

ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നാല്‍ ഇന്നിന്റെ സുഖം പോലും ആസ്വദിക്കാനാവാതെ പഴഞ്ചന്‍ എന്നു മുദ്രകുത്തപെട്ടു എല്ലാവര്‍ക്കും പിന്നിലായ് മാറ്റപ്പെടും.പിന്നെ നാടോടുമ്പോള്‍ നടുവേ എന്നതല്ലേ ആധുനികസമൂഹത്തിന്റെ പ്രമാണം. ആയതിനാല്‍ ചെറിയൊരു നൊമ്പരത്തോടെയാണെങ്കിലും നമുക്കും ഒഴുക്കിനൊത്തു നീന്താം , വരും കാലങ്ങളില്‍ എന്നെങ്കിലും പഴമയുടെ പുണ്യവും പുതുമയുടെ സൗകര്യങ്ങളും ചേര്‍ത്തുവച്ചു മനുഷ്യനെയും പ്രകൃതിയെയും കൂടുതല്‍ അറിയുന്ന ഒരു സമൂഹം ഉരുത്തിതിരിയും എന്ന പ്രതീക്ഷയോടെ !

Thursday, December 07, 2006

ഒരു നഷ്ടസൗഹൃദത്തിന്റെ ഓര്‍മ്മയ്ക്കു !


മനസ്സു മടുപ്പിക്കുന്ന എകാന്തനിമിഷങ്ങളിള്‍,
നിന്റെ ഓര്‍മകളിലേക്കു ഞാന്‍ തിരിച്ചു പോയി .
കാലചക്രത്തിനും,യാന്ത്രികതയ്ക്കും ഇടയില്‍ , ഇന്നും
ഉള്ളില്‍ അവശേഷിക്കുന്ന സൗഹൃദത്തിന്റെ സ്മരണകളിലേക്കു.

നമ്മള്‍ ഒരുമിച്ചു നടന്നു വന്നിരുന്ന ഇടവഴികളും,
കലാലയത്തിന്റെ ഇടനാഴികളിലെ കൊച്ചു കൊച്ചു പിണക്കങ്ങളും,
ക്ഷേത്രക്കുളത്തിന്റെ പടിക്കെട്ടുകളിലെ കൊച്ചുവര്‍ത്തമാനങ്ങളും ,
വാകമരത്തണലിലെ ഉച്ചയൂണും ഒക്കെ.............
മിഴിവാര്‍ന്ന ചിത്രങ്ങളായ് ഇന്നും തെളിഞ്ഞു നില്‍ക്കുന്നു .

ജീവിതത്തിന്റെ തിരക്കുകളിലേക്കും ഉത്തരവദിത്വങ്ങളിലേക്കും
സഹപാഠികളോരൊരുത്തരും നടന്നു കയറി
ദൂരേക്കു മറഞ്ഞപ്പോഴും ഞാന്‍ വിഷമിച്ചില്ല , കാരണം
നീയുണ്ടാവും എന്നും എന്ന വിശ്വാസത്തില്‍.

എന്തു വന്നാലും എത്ര ദൂരെക്കു പറിച്ചു നടപ്പെട്ടാലും
ഒരു ഫോണ്‍ വിളിക്കപ്പുറം ഞാനുണ്ടാവും
എന്ന വാക്ക് പാലിക്കാന്‍ നിനക്കായില്ല
ആ തിരിച്ചറിവു എന്നെ എത്രമാത്രം വേദനിപ്പിച്ചു
എന്നു നീയറിയുന്നുവോ സുഹ്രുത്തേ ?

നീ പോയതിനിപ്പുറം പലരും വന്നുപോയ്,
അവരിലാര്‍ക്കും നീയാവാനായില്ല.
ഞാന്‍ ശ്രമിച്ചു അവരിലാരിലെങ്കിലും നിന്നെ കണ്ടെത്താന്‍...
അതിനും കഴിഞ്ഞില്ല. പ്രതീക്ഷ കൈവിടാതെ,
ഞാന്‍ തിരഞ്ഞു കൊണ്ടേയിരിക്കുന്നു ഇന്നും.

Wednesday, December 06, 2006

ഋതുഭേദങ്ങളിലൂടെ...........

നവം ബര്‍ മാസത്തിന്റെ അവസാനവും, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യന്റെ കിരണങ്ങള്‍, വേനല്‍ ഇനിയും അവസാനിച്ചിട്ടില്ല എന്നു വിളിച്ചറിയിക്കുകയാണോ എന്നാണ് എനിക്ക് തോന്നിയത്. സാമാന്യം തണുപ്പുണ്ടായിരുന്നിട്ടും അവശേഷിക്കുന്ന ചൂടും വെളിച്ചവും ആസ്വദിച്ചു അവിടവിടെ പക്ഷികളും ഇരിപ്പുറപ്പിച്ചിരുന്നു.പുറത്തേക്കു കണ്ണോടിച്ചു ഈ കാഴ്ച്ചകള്‍ കണ്ടു നിന്നപ്പോള്‍ ഒരു നടത്തമാകാം എന്നു കരുതി.

ആ നടത്തത്തിനിടയില്‍ ഞന്‍ ആലോചിക്കയായിരുന്നു.......പ്രകൃതിയുടെ വരദാനമായ നാല് ഋതുക്കളും അനുഭവിച്ചറിയുക എന്നതു ഒരു ഭാഗ്യം തന്നെയല്ലെയെന്ന് . ഈ പ്രവാസഭൂമിയില്‍ വന്നതിനു ശേഷമാണ് അങ്ങനൊരു സൌഭാഗ്യം ഉണ്ടായതും . അങ്ങനെ രൂപപെട്ട ചിന്തകളെയാനു ഞാന്‍ ഇവിടെ തുറന്നു കാട്ടുന്നത് . ഇവയിലേതാണു എറ്റവും മനോഹരം എന്നു ഞാന്‍ ആലോചിച്ചു നോക്കി. ശരത് കാലം ആണ് ഏറ്റവും മനോഹരം എന്നു ഞാന്‍ പറയും.വസന്തവും മനോഹരി തന്നെ.

ഋതുക്കളില്‍ ആദ്യം വരുന്നത് വസന്തമല്ലെ ? വസന്തം ഓര്‍മിപ്പിക്കുന്നത് ശുഭകരമായൊരു തുടക്കത്തെയാണ്.ശിശിരത്തില്‍ മഞ്ഞിന്റെ പുതപ്പിനടിയില്‍ ഉറങ്ങിക്കിടന്ന ഭൂമിയില്‍ നിന്നും, എങ്ങോ നിന്ന് ഒളിഞ്ഞു നോക്കുന്ന സൂര്യനിലേക്കു സകല ജീവജാലങ്ങളും പ്രതീക്ഷയോടെ കണ്ണുതുറക്കുന്ന കാഴ്ച.ഇനിയുള്ള ഒരു വര്‍ഷം...ഭൂമിയെ ഏറ്റവും മനോഹരമാക്കാനും വരുംകാലത്തേക്കു പത്തായപുരകളിലേക്കു സം ഭരിക്കാനുമായി എല്ലാവരും അണിഞ്ഞൊരുങ്ങിത്തുടങ്ങുന്ന പുതുപ്രതീക്ഷകളുടെ കാലം.അതു കഴിയുമ്പോഴേക്കും അതാ ഗ്രീഷ്മമാവും.....വസന്തത്തില്‍ എത്തി നോക്കിയ പുല്‍നാമ്പുകളും,വൃക്ഷത്തലപ്പുകളുമൊക്കെ വളര്‍ന്നും പുഷ്പ്പിച്ചും കായ്ച്ചും ഒക്കെ കൂടെ പ്രകൃതി വര്‍ണശബളമാകുമെങ്കിലും....തീക്ഷണമായ സൂര്യ രശ്മികള്‍ പലപ്പോഴും രസം കൊല്ലിയാവാറുണ്ട്.

ഗ്രീഷ്മം വിട പറഞ്ഞു ശത്കാലത്തില്‍ എത്തുമ്പോഴേക്കും ഹരിത കമ്പളം വാരിച്ചുറ്റിയിരുന്ന ഭൂമിയിലേക്കു, എന്തോ മാന്ത്രികതയില്‍ ആരോ വരിയെറിഞ്ഞപോലെ മഞ്ഞയും, ഓറഞ്ചും,ചുവപ്പുമൊക്കെയായ് ഒരുപാടു നിറങ്ങള്‍. മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു കാഴ്ച്ച തന്നെയാണത്.എരിഞ്ഞടങ്ങുന്നതിനുമുന്‍പു ആളിക്കത്തുന്ന കല്‍ വിളക്കിലെ തിരികളോടു ഉപമിക്കാം ഈ കാഴ്ച എന്നു തോന്നിപ്പിക്കും അങ്ങനെ ആലോചിച്ചാല്‍.ചില മനുഷ്യ ജന്മങ്ങളുടെ അന്ത്യനിമിഷങ്ങളെ ഇങ്ങനെ ഉപമിച്ചു കേള്‍ക്കാറുണ്ടു . വളരെ കുറച്ചു ദിവസങ്ങളല്ലെ ഉണ്ടാവൂ.........ഈ വെളിച്ചവും, ചില്ലകളില്‍ ചേക്കേറാനെത്തുന്ന പക്ഷികളും മറ്റും.

അപ്പോഴേക്കും വരില്ലേ ശിശിരത്തിന്റെ വരവറിയിച്ചുകൊണ്ടു ആദ്യത്തെ മഞ്ഞിന്‍ കണം.ശരത്കാലതില്‍ കൊഴിഞ്ഞു വീഴുന്ന ഇലച്ചാര്‍ത്തുകളുടെ ബാക്കിയും മഞ്ഞിന്‍ കണങ്ങള്‍ കൊണ്ടുപൊവും. പിന്നെ നീണ്ട മാസങ്ങള്‍ സൂര്യനെ കഷ്ടിച്ചു കണികാണാന്‍ കിട്ടുന്ന പകലുകളും ദൈര്‍ഘ്യമേറിയ രാത്രികളും. ഈ കൊടുംതണുപ്പിലും പ്രകൃതി അതിന്റെ പച്ചപ്പു കൈവിടുന്നില്ല എന്നതും ഒരു അത്ഭുതം തന്നെ.ക്രിസ്തുമസ്സ് മരങ്ങള്‍ എന്നു പരക്കെ അറിയപ്പെടുന്ന പൈന്‍ മരങ്ങള്‍..പല രൂപത്തിലും ഭാവത്തിലും ഉള്ളവ ...അവയങ്ങനെ തലയെടുപ്പോടെ നില്‍ക്കുന്ന കാഴ്ച നയനാന്ദകരമാണു . സകലതും ഉറങ്ങി കിടക്കുന്ന ശിശിരത്തില്‍.....ഒറ്റയാള്‍ പട്ടാളം പോലെ ഈ മരങ്ങള്‍.

ശരിക്കൊന്നാലോചിച്ചാല്‍.....മനുഷ്യജീവിതത്തോടു തന്നെ പ്രകൃതിയിലെ ഋതുഭേദങ്ങളെ ഉപമിച്ചു കൂടെ? വസന്തത്തില്‍ ഭൂമിയിലേക്കു എത്തി നോക്കുന്ന പുല്‍നാമ്പുകളും ,വൃക്ഷങ്ങളിലെ തളിരിലകളും ബാല്യത്തെ ഓര്‍മിപ്പിക്കുന്നില്ലെ?അതേപോലെ എറ്റവും തീക്ഷ്ണമായ ഗ്രീഷ്മം വെമ്പല്‍ പൂണ്ടു നില്‍ക്കുന്ന കൗമാരത്തിന്റെ ചാപല്യങ്ങളെയും അല്ലെ നമ്മെ ഓര്‍മ്മപ്പെടുത്തുക ? തീക്ഷ്ണയൗവനത്തോട് ഉപമിക്കാം ശരത്കാലത്തെ . യൗവനാവസാനം നാമൊക്കെ മധ്യവയസ്സിലേക്ക്....വാര്‍ധക്യത്തിന്റെ ആദ്യപടിയിലേക്ക് കാലുകുത്തുകയാണ്. അതാണ് ശിശിരം.........പോയ വര്‍ഷങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ക്കായ് എരിഞ്ഞു തീര്‍ന്ന ശേഷം ആരുമാരും ഇല്ലാതെ ഒറ്റപ്പെട്ടുപോകുന്ന ജന്മങ്ങളുടെ അവസ്ഥയോടു ശിശിരത്തെ താരതമ്യം ചെയ്യാമെന്നാണ് എനിക്കു തോന്നുന്നതു. ഒന്നോര്‍ത്താല്‍ ഒരില പോലും ഇല്ലാതെ ശിഖരങ്ങള്‍ മാത്രമായ് നില്‍ക്കുന്ന വൃക്ഷങ്ങളും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നുണ്ടാവില്ലെ ?

നിറയെ കയ്കനികളും,പൂത്തുലഞ്ഞ ചില്ലകളും ഉണ്ടായിരുന്നപ്പോല്‍ കൂടുകൂട്ടാനെത്തിയ പക്ഷികള്‍, ആ തണലില്‍ വിശ്രമം തേടിയെത്തിയിരുന്ന വഴിയാത്രികര്‍, കയ്കനികള്‍ ഭക്ഷിച്ചു തൃപ്തിയടയുന്ന മനുഷ്യനും മറ്റു ജീവജാലങ്ങളും.........പിന്നീടു അസ്ഥിപോലും തുളക്കുന്ന തണുപ്പില്‍ നിര്‍വികാരമായ് നില്‍ക്കുമ്പോള്‍...അവയോരോന്നും തങ്ങളുടെ സുവര്‍ണകാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടാവണം. കാലചക്രം അങ്ങനെ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു......മാറ്റമില്ലാതെ. മനുഷ്യനുള്ള കാലത്തോളം, ഭൂമിയില്‍ ജീവനുള്ള കാലത്തോളം.

Sunday, December 03, 2006

ഞായറാഴ്ച...

ആരോ വിളിച്ച പോലെ തോന്നീട്ടാണു കണ്ണു തുറന്നത്. നോക്കിയപ്പോള്‍ സമയം 8 മണി. എന്റെ പ്രിയതമനും മക്കളും സുഖമായ് പുതച്ചുമൂടി കിടന്നുറങ്ങുന്നു. അപ്പോഴാണു ഹോ, ഇന്നു ഞായറാണല്ലൊ എന്നോര്‍ത്തത്. പ്രിയപ്പെട്ടവന്‍ എഴുന്നേല്‍ക്കാത്തതു കൊണ്ടു തത്കാലം ചായ ഉണ്ടാക്കേണ്ട എന്നു തീരുമാനിച്ചു. കുറേ സമയം എന്റെതായ ചിന്തകളില്‍ മുഴുകാം. മക്കളുണര്‍ന്നാല്‍ അതിനു പറ്റില്ലല്ലൊ.

ലോകജീവിതത്തിന്റെ സ്പന്ദനങ്ങളില്‍ ഈയൊരു ദിവസത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നു ഞാന്‍ ആലോചിച്ചു നോക്കി. വിദ്യാര്‍ഥികളും,സര്‍ക്കാര്‍ജീവനക്കാരും, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരും എന്നുവേണ്ട വീട്ടുജോലിക്കാര്‍വരെ അവധിദിനത്തിന്റെ ആലസ്യത്തില്‍ മുഴുകുന്ന ആഴ്ചയുടെ ആദ്യ ദിനം...

നസ്രാണിയുടെ ജീവിതത്തില്‍ ഈ ദിനം ഏതുവിധമാണെന്ന് ഞാന്‍ വേര്‍തിരിച്ചെടുക്കാന്‍ നോക്കി. ഏതോ നിയോഗംപോലെ പിറന്നു വീണത് ഒരു നസ്രാണി കുടും ബത്തിലായതിനാലാവാം ഈയൊരു കാഴ്ച്ചപ്പാടിലൂടെ ഞാന്‍ ആലോചിച്ചു തുടങ്ങിയത്. നസ്രാണികളായ നസ്രാണികള്‍ മുഴുവന്‍ ആഴ്ചയിലൊരിക്കലെങ്കിലും കര്‍ത്താവിനെ മുഖം കാണിക്കാനായ് പോകുന്ന പുണ്യ ദിനമാണല്ലോ ഞായര്‍. ചട്ടയും, ഞൊറിഞ്ഞുടുത്ത മുണ്ടും കസവു കവണിയുമൊക്കെയുടുത്തു വരുന്ന അമ്മച്ചിമാര്‍ക്കു പരദൂഷണത്തിനും, കൊച്ചുവര്‍ത്തമാനത്തിനും പള്ളിമുറ്റം വേദിയാകും.

ഞാന്‍ ഓര്‍ക്കുകയാണ്, സ്കൂള്‍ കാലഘട്ടത്തെ കുറിച്ച്... അന്നൊക്കെ ഞായറാഴ്ച ആകുന്നതു അദ്ധ്യന ദിവസങ്ങളേക്കാള്‍ തിരക്കുകളോടേയായിരുന്നു. ഞായറാഴ്ച രാവിലെയെങ്കിലും സ്വസ്ഥമായ ഒരു ഉറക്കം ആ കാലയളവില്‍ ഉണ്ടായിരുന്നില്ല. വെളുപ്പിനുണര്‍ന്ന് അമ്മ പാലപ്പവും സ്റ്റൂവും തയ്യാറാക്കാനുള്ള തിരക്കിനിടയിനിടയില്‍ വിളിച്ചുകൊണ്ടേയിരിക്കും. പുതപ്പിനടിയില്‍ നിന്നും എഴുന്നേറ്റു വരാനായ്. സ്കൂളും ട്യൂഷനും ഒന്നുമില്ലാത്ത ഒരേ ഒരു ദിവസമാണു ഞായര്‍. അന്നെങ്കിലും ഇഷ്ടത്തിനൊത്തു ഉറങ്ങുക... അതനുവദിച്ചിരുന്നില്ല. മഴ തിമിര്‍ത്തു പെയ്യുന്ന ഇടവപ്പാതിയിലും തുലാത്തിലും മകരമാസപുലരികളിലും ഇതുതന്നെയായിരുന്നു സ്ഥിതി.

പിന്നെ പത്രത്താളിലേക്ക് കുമ്പിട്ടിരിക്കുന്ന അപ്പനെ ദേഷ്യം പിടിപ്പിക്കേണ്ടന്നു കരുതി പാതി കണ്ണടച്ചു എഴുന്നേല്‍ക്കും. പ്രഭാതപ്രാര്‍ഥന ആണെന്ന കള്ള ഭാവത്തില്‍ കുറേ നേരംകൂടി കണ്ണുമടച്ചു വീണ്ടും കട്ടിലില്‍ തന്നെ ഇരിക്കും. അ‍ഞ്ച് മിനിട്ടു കഴിയുമ്പോഴേക്കും അതാ അടുത്ത വിളി വരും. നീ ഇതുവരെയായിട്ടും എഴുന്നേറ്റില്ലെ, ഇനി എപ്പോഴാണു തയ്യാറാവുക, താമസിക്കില്ലേ, വേദപാഠക്ലാസ്സ് ഇല്ലെ തുടങ്ങി കുറേ ചോദ്യങ്ങള്‍... അവയ്ക്കൊക്കെ അവ്യക്തമായ മറുപടികള്‍ കൊടുത്തുകൊണ്ടു നേരെ കുളിമുറിയിലേക്കു ചെല്ലുമ്പോഴാവും ഞാനാണാദ്യം കുളിക്കുന്നതു എന്നു പറഞ്ഞു സഹോദരന്‍ വഴക്കിനു വരുക. തോറ്റു പിന്മാറുകയേ പിന്നെ നിവൃത്തിയുള്ളു.

കുളിയും മറ്റും കഴിഞ്ഞു ആഹാരം കഴിപ്പു കൂടെ കഴിയുമ്പോഴേക്കും സമയം ഏതാണ്ടായിട്ടുണ്ടാവും. പിന്നെ ഓട്ടമാണ്. വീട്ടിലെ ശകാരം സഹിക്കാം; പള്ളിയില്‍ രണ്ടിനു പകരം നാലു കണ്ണുമായി നില്‍ക്കുന്ന കന്യാസ്ത്രീകള്‍ക്കു മുന്നിലെങ്ങാനും പെട്ടാല്‍ തീര്‍ന്നു. അങ്ങനെ കുര്‍ബ്ബാനയും വേദോപദേശക്ലാസുകളുമായി ഉച്ചവരെയുള്ള സമയം നീങ്ങും. ഉച്ചക്കു ശേഷവും തിരക്കുകള്‍ തന്നെ. തിങ്കളാഴ്ച്ചത്തേക്കുള്ള ഗ്രഹപാഠം, ട്യൂഷന്‍, പിന്നെ ദൂര്‍ദര്‍ശനിലെ വൈകുന്നേരങ്ങളിലെ സിനിമ... അങ്ങനെ, അങ്ങനെ ഒരു ഞായറാഴ്ച തീരും.

അല്‍പ്പം കൂടെ വളര്‍ന്നു സ്കൂള്‍ കാലഘട്ടം കഴിഞ്ഞു കലാലയമായപ്പോഴേക്കും ഞായറാഴ്ചകളുടെ മുഖം മാറി! അപ്പോഴേക്കും വേദപാഠക്ലാസ്സുകള്‍ തീര്‍ന്നിരുന്നു. സണ്‍ ഡേ സപ്ളിമെന്റുകളിലേക്കു തലപൂഴ്ത്തുക എനിക്കേറെ ഇഷ്ടമായിരുന്നു . പിന്നെ ടെലിവിഷനിലെ പ്രഭാതപരിപാടികളും മറ്റും. (അന്ന് ഏക ആശ്രയം ഇന്നാര്‍ക്കും വേണ്ടാത്ത നമ്മുടെ ദേശീയ ചാനല്‍ ആയിരുന്നേ) എന്നിരുന്നാല്‍ തന്നെ സമാധാനമായി അതിലേക്കും മുഴുകാന്‍ സമ്മതിച്ചിരുന്നില്ല എന്നതാണു സത്യം. അടുക്കളയിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ അമ്മ സഹായിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. സഹോദരര്‍ അപ്പോഴും വേദപഠനത്തിന്റെയും മറ്റും തിരക്കുകളിലായിരുന്നല്ലോ. ആ സമയങ്ങളിലെ ഞായറാഴ്ചകള്‍ക്കു അലസതയുടെ ഒരു സുഖമുണ്ടായിരുന്നു എന്നതു നിഷേധിക്കാനാവില്ല.

വിദ്യാര്‍ഥി ജീവിതം കഴിഞ്ഞു സ്വന്തമായ ജോലിയായപ്പോഴാണു ഞായറാഴ്ചകള്‍ എന്റെ നിയന്ത്രണത്തിലായത് . മുഷിഞ്ഞ തുണികളും മറ്റും കഴുകുവാനുണ്ടാവുമായിരുന്നെങ്കിലും, ഞായറാഴ്ചകളിലും മറ്റു അവധിദിനങ്ങളിലും സ്വന്തമായ ഇഷ്ടങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ കിട്ടിയിരുന്നതിനാല്‍ അവയൊന്നുപോലും വിരസമായിരുന്നില്ല. കൂട്ടുകാരൊന്നിച്ചു പള്ളിയിലേക്കുള്ള പോക്കും, അതിനുശേഷം പുറത്തു നിന്നുള്ള ഭക്ഷണവും, ചിലപ്പോല്‍ ഒത്താല്‍ ഒരു സിനിമയും... ഇന്നും നിറം മങ്ങാത്ത ഓര്‍മകളായ് ജ്വലിക്കുന്നു.

വിവാഹം കഴിഞ്ഞപ്പോഴാണു ഞായറാഴ്ചയുടെ മോടി നഷ്ടമായതെന്നു തോന്നുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞു വരുമ്പോള്‍ ഇനി നാളെ പോകെണ്ടല്ലോ എന്ന ഒരു ആശ്വാസമുണ്ടാവും. പക്ഷേ ഞായറാഴ്ചയാവുമ്പോഴേക്കും ഒരു നൂറായിരം പണികളുണ്ടാവും. പാചകം, തുണി കഴുകല്‍ തുടങ്ങി... തിരക്കു തന്നെ തിരക്ക് . നേരെചൊവ്വേ കര്‍ത്താവിനെ ഒന്നു മുഖം കാണിക്കാന്‍ പോലും ഞായറാഴ്ചകളില്‍ പറ്റാതെയായ്. ഇന്നിപ്പോള്‍ മക്കളും കൂടിയായപ്പോള്‍ കാര്യങ്ങള്‍ വഷളായതേ ഉള്ളു. മാസത്തില്‍ ഒരിക്കലെങ്കിലും ഒന്നു പള്ളിയില്‍ പോയാലായി. ജനിച്ച നാടും വീടും വിട്ടു ഇവിടെ ജീവിച്ചു തുടങ്ങിയ വര്‍ഷങ്ങളില്‍ ഞായറാഴ്ചകള്‍ക്കു അതിഥികളുടെ സാന്നിധ്യമുണ്ടായിരുന്നു. കുട്ടികളായതോടെ അതും നിന്നു.

വര്‍ഷങ്ങള്‍ പുറകിലേക്കു നോക്കുമ്പോള്‍ പിന്നിട്ട വഴികളും, ഞായറാഴ്ചകളും നല്‍കുന്ന ഓര്‍മ്മകള്‍ വല്ലത്തൊരു ഗൃഹാതുരത്വം മനസ്സില്‍ നിറക്കുന്നു. ഒരിക്കലും തിരിച്ചു വരാത്ത നിഷ്കളങ്കമായ ബാല്യത്തിലെയും, സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചു തുടങ്ങുന്ന കൗമാരത്തിലെയും, ജീവിതത്തെപ്പറ്റി ഒരുപാടു സ്വപ്നങ്ങല്‍ നെയ്തു കൂട്ടിയ യൗവനകാലത്തെയും നല്ല ഞായറാഴ്ചകള്‍... പണ്ടൊക്കെ ഇടത്തരക്കാരനായ നസ്രാണിയുടെ അടുക്കളകളില്‍ ഞായറാഴ്ചകളില്‍ മാത്രം കാണുന്ന ചില വിശിഷ്ട ഭോജ്യങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. ഞായറാഴ്ചകള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്കു അതും ഒരു കാരണമായിരുന്നിരിക്കണം . പുതിയ തലമുറക്ക് ഈ വര്‍ത്തമാനങ്ങളൊക്കെ നേരം കൊല്ലിയാവും. കാരണം കാലം മാറുകയല്ലേ, ലോകത്തിന്റെ കോലവും...

ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്കും ഉണ്ടാവും വരുംകാലത്തു അവരുടെ കുട്ടിക്കാലത്തെ ഞായറാഴ്ചകളെ പറ്റി ഓര്‍മിക്കാനുള്ള വകകള്‍. മാതാപിതാക്കള്‍ രണ്ടുപേരും ജോലിചെയ്തു കുടുബം നടത്തുന്നതാണല്ലോ ഇന്നു മിക്ക വീടുകളിലെയും സ്ഥിതി. ആഴ്ചയുടെ ബാക്കി ദിവസങ്ങള്‍ മറ്റാരുടെയെങ്കിലും മേല്‍നോട്ടത്തില്‍ വളരുന്ന കുട്ടികള്‍ക്കു അവരുടെ മാതാപിതാക്കളെ കണ്‍കുളിര്‍ക്കെ കാണാന്‍ കിട്ടുന്ന ഏകദിവസം ഞായറാണല്ലൊ. എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാനും, ഒരു ഒരുളയെങ്കിലും അച്ഛന്റെയോ അമ്മയുടെയോ കൈയ്യില്‍ നിന്നും വാങ്ങി കഴിക്കാനും, അവര്‍ക്കൊപ്പം ഒരു ഉച്ചമയക്കത്തിനുമൊക്കെ സാധ്യതയുള്ള ദിനം. അതുകൊണ്ടു തന്നെ ഞാന്‍ ആശ്വസിക്കുന്നു ഈ തലമുറക്കും ഉണ്ടാവും നെഞ്ചോടു ചേര്‍ത്തു താലോലിക്കാന്‍ ഞായറാഴ്ചകളുടെ ഗൃഹാതുരത്വം തുളുമ്പുന്ന നല്ല കുറേ ഓര്‍മകള്‍.

Sunday, November 26, 2006

ക്രിസ്തുമസ് ചന്തയിലെ കാഴ്ചകള്‍ !

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണു ഒരോ വര്‍ഷവും ഡിസമ്പര്‍ എത്തുന്നതു എന്നു തോന്നും. ദാ...ഇപ്പോഴയിരുന്നില്ലെ നക്ഷത്ര വിളക്കുകളും സാന്റാക്ലോസും വന്നു പോയത്.ഡിസമ്പറിന്റെ വരവു കാത്തിരിക്കുന്നത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്. ഇവിടെ യൂറോപ്പില്‍ ഇതു ശിശിരം......പിന്നെ ഡിസമ്പറിന്റെ വരവൊടു കൂടെ തുടങ്ങുകയായില്ലെ ക്രിസ്തുമസ്സ് മാര്‍കെറ്റുകള്‍.യൂറോപ്പിലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ അല്‍പം പോലും കമ്പോളവല്‍ക്കരിക്കപെട്ടിട്ടില്ല എന്നതു വല്ലാത്തൊരു സന്തോഷമാണു തരുന്നത്. ഓരൊ ഇ‍ഞ്ചും ഒരോ പോസ്റ്റ്കാര്‍ഡ് പോലെ മനോഹരമായ സ്വിറ്റ്സെര്‍ലണ്ടിലും സ്ഥിതി വ്യത്സ്തമല്ല.പാരമ്പര്യവും സംസ്കാരവും ഒട്ടും ചോര്‍ന്നു പോകാതെ തന്നെയാണു ഇവിടെയും ക്രിസ്തുമസ്സിന് മുന്നോടിയായുള്ള ഈ മാര്‍കെറ്റുകളുടെ കെട്ടും മട്ടും.

ഈ മനോഹരതീരത്തു താമസിച്ചു തുടങ്ങീട്ടു വര്‍ഷങ്ങള്‍ പലതായെങ്കിലും കഴിഞ്ഞു പോയ വര്‍ഷങ്ങളിലൊന്നും അതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞിരുന്നില്ല എന്നത് സങ്കടകരമായ ഒരു വസ്തുതയാണു. ഇവിടെ ഞങ്ങളുടെ ഗ്രാമത്തില്‍ ഇന്നായിരുന്നു ക്രിസ്മസ് ചന്ത.ഉച്ചയൂണും കഴിഞ്ഞു അല്‍പനേരം ഒന്നു മയങ്ങിയാലൊ എന്നു കരുതിയിരുന്നപ്പൊഴാണു അടുത്തു തന്നെ താമസിക്കുന്ന ഒരു സുഹ്രുത്തിന്റെ ഫോണ്‍ വരുന്നതു. നിങ്ങള്‍ ഇറങ്ങുന്നില്ലെ ,ഇതാ ഇവിടെ ക്രിസ്മസ് വ്യാപാരം പൊടിപൊടിക്കുന്നൂന്നു എന്നും പറഞ്ഞു.മയക്കത്തിന്റെ ആലസ്യം ഉണ്ടായിരുന്നെങ്കിലും മക്കളുടെ തല്‍പര്യം കൊണ്ടു പോയി നോക്കാം എന്നു തീരുമനിച്ചു.

ഒരുങ്ങിയിറങ്ങാന്‍ താമസിച്ചു. പക്ഷെ അതു നന്നായീന്നു തോന്നി....കാരണം അപ്പോഴേക്കും വഴിയിലെങ്ങും നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞിരുന്നു. ശിശിരത്തിലെ പകലുകള്‍ക്കു നീളം കുറവാണല്ലോ...എന്തെങ്കിലും നല്ല കാഴ്ചകള്‍ തടഞ്ഞാലോ എന്ന ഉദ്ദേശത്തില്‍ ക്യമറയും കരുതീരുന്നു.നല്ല തണുപ്പുണ്ടായിരുന്നിട്ടും ആളുകള്‍ ഏറെയുണ്ടയിരുന്നു.പള്ളിപെരുന്നാളിനെ അനുസ്മരിപ്പിക്കും വിധം നെടുകെ കെട്ടിയുണ്ടാക്കിയ സ്റ്റാളുകള്‍...വൈദ്യുത വിളക്കുകളാലും,പൈന്‍ മരചില്ലകളാലും അലംങ്കരിച്ചവയായിരുന്നു ഓരൊന്നും.

അങ്ങോട്ടേക്കു എത്തിപെട്ടപ്പോഴെക്കും മക്കളിലാരുടെയോ കണ്ണുകള്‍ ഉടക്കി കഴിഞ്ഞിരുന്നു അവരുടെ പ്രിയപ്പെട്ട കളിവണ്ടിയിലേക്കു.സംഗീതത്തിനൊപ്പം കറങ്ങുന്ന കുതിരയും,ആനയും, ഊഞ്ഞാലും,ബൈക്കും.....പിന്നെ രണ്ടാളെയും അതില്‍ ഇരുത്തി മാറി നിന്നു ചുറ്റുമുള്ള കാഴ്ചകളിലേക്കു കണ്ണയച്ചതേ ഉണ്ടയിരുന്നുള്ളു,ആപ്പൊഴേക്കും അതാ.....രണ്ടാളും ഒരുമിച്ചായിരുന്നിട്ടുകൂടി വണ്ടി നീങ്ങിയതും ഇളയ ആള്‍ കരഞ്ഞു തുടങ്ങി.......അമ്മ എടുക്കണം....പിന്നെ കൊടുത്ത നാണയത്തുട്ടുകള്‍ മുതലാക്കിയുള്ള കറക്കം തീരുന്നതുവരെ ചെറിയ ഒരു ചമ്മലോടും ചിരിയോടും കൂടെ അവിടെ നിന്നു.

അതു കഴിഞ്ഞപ്പോഴെക്കും എതോ കാഴ്ചകള്‍ക്കു പുറകേ പോയിരുന്ന പ്രിയതമന്‍ തിരികെ എത്തിരുന്നു.പിന്നെ ഒരുമിച്ചായ് നടത്തം.കാഴ്ചകളോരൊന്നായ് കണ്ടു നടന്നതിനിടയില്‍ ക്യമറയെടുത്തു കൊള്ളാം എന്നു തോന്നിയ ചില ദ്രശ്യങ്ങള്‍ പതിപ്പിക്കുകയും ചെയ്തു. എല്ലാവരും സ്റ്റാളുകള്‍ അടച്ചു തിരികെ മടങ്ങാനായുള്ള സമയം ആയിത്തുടങ്ങിയിരുന്നു.......തണുപ്പും........ഞങ്ങളുടെ മക്കള്‍ക്കെന്തോ തിരികേ വീട്ടിലേക്കു പോകനുള്ള മനസ്സായിരുന്നില്ല. വല്ലപ്പോഴും ഉള്ളതല്ലെ എന്നു കരുതി ഒന്നുകൂടെ എല്ലാം ഒന്നു ചുറ്റിക്കാണാം എന്നു കരുതി.

വന്നപാടേ കളിക്കോപ്പിലേക്കു ശ്രദ്ധ പോയതിനാല്‍ പലതും കണ്ടിരുന്നില്ലാ എന്നു മനസിലായതപ്പോഴാണ്.എന്തു ഭംഗിയാണു ഒരോന്നിനും. പലവര്‍ണ്ണങ്ങളിലെ മെഴുകുതിരികള്‍, പല വര്‍ണ്ണങ്ങളിലും, ആകൃതികളിലും ഉള്ള മെഴുകിതിരിസ്റ്റാന്റുകള്‍, പൈന്‍ മരചില്ലകള്‍ കൊണ്ടു ഉണ്ടാക്കിയ അലങ്കാരങ്ങള്‍, ചൂടു chestnuts ഉണ്ടാക്കി വില്‍ക്കുന്ന ചെറുപ്പക്കാര്‍, ക്രിസ്മസു അപ്പൂപ്പന്റെ ആകൃതിയിലുള്ള ബ്രെഡ് വില്‍ക്കുന്ന യുവതി, കൈയ് കൊണ്ടു നെയ്തുണ്ടാക്കിയ കമ്പിളി വസ്ത്രങ്ങള്‍,ക്രിസ്മസ് മരങ്ങളില്‍ തൂക്കിയിടാനായുള്ള അലങ്കാരങ്ങള്‍,കനലില്‍ ചുട്ടെടുക്കുന്ന സോസേജുകളും മാംസവും വില്‍ക്കുന്നവര്‍ അങ്ങനെ......ഉപ്പു തൊട്ടു കര്‍പൂരം വരെ എന്നപോലെ നെടുനീളത്തില്‍ എല്ലാം. മുനിഞ്ഞു കത്തുന്ന മെഴുകുതിരികളുടെയും അലങ്കാരങ്ങളുടേയും ഇടയിലൂടെ നടന്നപ്പോള്‍ ബല്യത്തിലെങ്ങോ വായിച്ചു മറന്ന യൂറൊപ്പിലെ നടോടികഥകളെ ഓര്‍മ്മ വന്നു.

ഏറ്റവും മനോഹരമായും പുതുമയായും എനിക്കു തോന്നീതു ഒന്നു രണ്ടു ചെറുപ്പക്കാരുടെ ശ്രമങ്ങളെയാണ്. പൈന്‍ മരത്തടികളില്‍ കൊത്തി ഉണ്ടാക്കിയ രൂപങ്ങള്‍.........കുഞ്ഞു മെഴുകുതിരികളും, നക്ഷത്രങ്ങളും , ചെമ്മരിയാടുകളും , ഇടയനും അങ്ങനെ ക്രിസ്മസ്
കാലത്തിനെ അനുസ്മരിപ്പിക്കുന്ന കരവിരുതുകള്‍. ഒരുപാടുപേര്‍ ആ സ്റ്റാളിനു ചുറ്റും കൂടിയിട്ടുണ്ടായിരുന്നു ! എല്ലാവര്‍ക്കും എന്നെ പോലെ തന്നെ അതൊരു പുതുമയായിരുന്നു എന്നു തോന്നി!

അങ്ങനെ അതും കണ്ടു തീര്‍ന്നപ്പൊഴെക്കും തണുപ്പിനു ഘനം കൂടിയിരുന്നു അപ്പോഴും സമയം 6 ആയിട്ടെ ഉണ്ടായിരുന്നുള്ളു! കുട്ടികള്‍ക്കു കനലില്‍ ചുട്ട സോസേജും വാങ്ങി ഞങ്ങള്‍ തിരികെ പോകാം എന്നു തീരുമാനിച്ചു! അവിടുത്തെ സ്റ്റാളുകള്‍ ഒന്നൊന്നായ് അടച്ചുതുടങ്ങിയിരുന്നതിനാല് അവയ്ക്കിടയിലൂടെ ഒന്നുകൂടെ നടന്നു കാണണമെന്ന ആഗ്രഹത്തെ ഉള്ളിലൊതുക്കി ഞാനും വീട്ടിലേക്കു നടന്നു.ഇനി ഒരു കൊല്ലം കാത്തിരിക്കണമെല്ലോ ഈ കാഴ്ചകള്‍ കാണാന്‍ എന്ന ദുഖത്തോടെ....................