Sunday, November 26, 2006

ക്രിസ്തുമസ് ചന്തയിലെ കാഴ്ചകള്‍ !

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണു ഒരോ വര്‍ഷവും ഡിസമ്പര്‍ എത്തുന്നതു എന്നു തോന്നും. ദാ...ഇപ്പോഴയിരുന്നില്ലെ നക്ഷത്ര വിളക്കുകളും സാന്റാക്ലോസും വന്നു പോയത്.ഡിസമ്പറിന്റെ വരവു കാത്തിരിക്കുന്നത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്. ഇവിടെ യൂറോപ്പില്‍ ഇതു ശിശിരം......പിന്നെ ഡിസമ്പറിന്റെ വരവൊടു കൂടെ തുടങ്ങുകയായില്ലെ ക്രിസ്തുമസ്സ് മാര്‍കെറ്റുകള്‍.യൂറോപ്പിലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ അല്‍പം പോലും കമ്പോളവല്‍ക്കരിക്കപെട്ടിട്ടില്ല എന്നതു വല്ലാത്തൊരു സന്തോഷമാണു തരുന്നത്. ഓരൊ ഇ‍ഞ്ചും ഒരോ പോസ്റ്റ്കാര്‍ഡ് പോലെ മനോഹരമായ സ്വിറ്റ്സെര്‍ലണ്ടിലും സ്ഥിതി വ്യത്സ്തമല്ല.പാരമ്പര്യവും സംസ്കാരവും ഒട്ടും ചോര്‍ന്നു പോകാതെ തന്നെയാണു ഇവിടെയും ക്രിസ്തുമസ്സിന് മുന്നോടിയായുള്ള ഈ മാര്‍കെറ്റുകളുടെ കെട്ടും മട്ടും.

ഈ മനോഹരതീരത്തു താമസിച്ചു തുടങ്ങീട്ടു വര്‍ഷങ്ങള്‍ പലതായെങ്കിലും കഴിഞ്ഞു പോയ വര്‍ഷങ്ങളിലൊന്നും അതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞിരുന്നില്ല എന്നത് സങ്കടകരമായ ഒരു വസ്തുതയാണു. ഇവിടെ ഞങ്ങളുടെ ഗ്രാമത്തില്‍ ഇന്നായിരുന്നു ക്രിസ്മസ് ചന്ത.ഉച്ചയൂണും കഴിഞ്ഞു അല്‍പനേരം ഒന്നു മയങ്ങിയാലൊ എന്നു കരുതിയിരുന്നപ്പൊഴാണു അടുത്തു തന്നെ താമസിക്കുന്ന ഒരു സുഹ്രുത്തിന്റെ ഫോണ്‍ വരുന്നതു. നിങ്ങള്‍ ഇറങ്ങുന്നില്ലെ ,ഇതാ ഇവിടെ ക്രിസ്മസ് വ്യാപാരം പൊടിപൊടിക്കുന്നൂന്നു എന്നും പറഞ്ഞു.മയക്കത്തിന്റെ ആലസ്യം ഉണ്ടായിരുന്നെങ്കിലും മക്കളുടെ തല്‍പര്യം കൊണ്ടു പോയി നോക്കാം എന്നു തീരുമനിച്ചു.

ഒരുങ്ങിയിറങ്ങാന്‍ താമസിച്ചു. പക്ഷെ അതു നന്നായീന്നു തോന്നി....കാരണം അപ്പോഴേക്കും വഴിയിലെങ്ങും നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞിരുന്നു. ശിശിരത്തിലെ പകലുകള്‍ക്കു നീളം കുറവാണല്ലോ...എന്തെങ്കിലും നല്ല കാഴ്ചകള്‍ തടഞ്ഞാലോ എന്ന ഉദ്ദേശത്തില്‍ ക്യമറയും കരുതീരുന്നു.നല്ല തണുപ്പുണ്ടായിരുന്നിട്ടും ആളുകള്‍ ഏറെയുണ്ടയിരുന്നു.പള്ളിപെരുന്നാളിനെ അനുസ്മരിപ്പിക്കും വിധം നെടുകെ കെട്ടിയുണ്ടാക്കിയ സ്റ്റാളുകള്‍...വൈദ്യുത വിളക്കുകളാലും,പൈന്‍ മരചില്ലകളാലും അലംങ്കരിച്ചവയായിരുന്നു ഓരൊന്നും.

അങ്ങോട്ടേക്കു എത്തിപെട്ടപ്പോഴെക്കും മക്കളിലാരുടെയോ കണ്ണുകള്‍ ഉടക്കി കഴിഞ്ഞിരുന്നു അവരുടെ പ്രിയപ്പെട്ട കളിവണ്ടിയിലേക്കു.സംഗീതത്തിനൊപ്പം കറങ്ങുന്ന കുതിരയും,ആനയും, ഊഞ്ഞാലും,ബൈക്കും.....പിന്നെ രണ്ടാളെയും അതില്‍ ഇരുത്തി മാറി നിന്നു ചുറ്റുമുള്ള കാഴ്ചകളിലേക്കു കണ്ണയച്ചതേ ഉണ്ടയിരുന്നുള്ളു,ആപ്പൊഴേക്കും അതാ.....രണ്ടാളും ഒരുമിച്ചായിരുന്നിട്ടുകൂടി വണ്ടി നീങ്ങിയതും ഇളയ ആള്‍ കരഞ്ഞു തുടങ്ങി.......അമ്മ എടുക്കണം....പിന്നെ കൊടുത്ത നാണയത്തുട്ടുകള്‍ മുതലാക്കിയുള്ള കറക്കം തീരുന്നതുവരെ ചെറിയ ഒരു ചമ്മലോടും ചിരിയോടും കൂടെ അവിടെ നിന്നു.

അതു കഴിഞ്ഞപ്പോഴെക്കും എതോ കാഴ്ചകള്‍ക്കു പുറകേ പോയിരുന്ന പ്രിയതമന്‍ തിരികെ എത്തിരുന്നു.പിന്നെ ഒരുമിച്ചായ് നടത്തം.കാഴ്ചകളോരൊന്നായ് കണ്ടു നടന്നതിനിടയില്‍ ക്യമറയെടുത്തു കൊള്ളാം എന്നു തോന്നിയ ചില ദ്രശ്യങ്ങള്‍ പതിപ്പിക്കുകയും ചെയ്തു. എല്ലാവരും സ്റ്റാളുകള്‍ അടച്ചു തിരികെ മടങ്ങാനായുള്ള സമയം ആയിത്തുടങ്ങിയിരുന്നു.......തണുപ്പും........ഞങ്ങളുടെ മക്കള്‍ക്കെന്തോ തിരികേ വീട്ടിലേക്കു പോകനുള്ള മനസ്സായിരുന്നില്ല. വല്ലപ്പോഴും ഉള്ളതല്ലെ എന്നു കരുതി ഒന്നുകൂടെ എല്ലാം ഒന്നു ചുറ്റിക്കാണാം എന്നു കരുതി.

വന്നപാടേ കളിക്കോപ്പിലേക്കു ശ്രദ്ധ പോയതിനാല്‍ പലതും കണ്ടിരുന്നില്ലാ എന്നു മനസിലായതപ്പോഴാണ്.എന്തു ഭംഗിയാണു ഒരോന്നിനും. പലവര്‍ണ്ണങ്ങളിലെ മെഴുകുതിരികള്‍, പല വര്‍ണ്ണങ്ങളിലും, ആകൃതികളിലും ഉള്ള മെഴുകിതിരിസ്റ്റാന്റുകള്‍, പൈന്‍ മരചില്ലകള്‍ കൊണ്ടു ഉണ്ടാക്കിയ അലങ്കാരങ്ങള്‍, ചൂടു chestnuts ഉണ്ടാക്കി വില്‍ക്കുന്ന ചെറുപ്പക്കാര്‍, ക്രിസ്മസു അപ്പൂപ്പന്റെ ആകൃതിയിലുള്ള ബ്രെഡ് വില്‍ക്കുന്ന യുവതി, കൈയ് കൊണ്ടു നെയ്തുണ്ടാക്കിയ കമ്പിളി വസ്ത്രങ്ങള്‍,ക്രിസ്മസ് മരങ്ങളില്‍ തൂക്കിയിടാനായുള്ള അലങ്കാരങ്ങള്‍,കനലില്‍ ചുട്ടെടുക്കുന്ന സോസേജുകളും മാംസവും വില്‍ക്കുന്നവര്‍ അങ്ങനെ......ഉപ്പു തൊട്ടു കര്‍പൂരം വരെ എന്നപോലെ നെടുനീളത്തില്‍ എല്ലാം. മുനിഞ്ഞു കത്തുന്ന മെഴുകുതിരികളുടെയും അലങ്കാരങ്ങളുടേയും ഇടയിലൂടെ നടന്നപ്പോള്‍ ബല്യത്തിലെങ്ങോ വായിച്ചു മറന്ന യൂറൊപ്പിലെ നടോടികഥകളെ ഓര്‍മ്മ വന്നു.

ഏറ്റവും മനോഹരമായും പുതുമയായും എനിക്കു തോന്നീതു ഒന്നു രണ്ടു ചെറുപ്പക്കാരുടെ ശ്രമങ്ങളെയാണ്. പൈന്‍ മരത്തടികളില്‍ കൊത്തി ഉണ്ടാക്കിയ രൂപങ്ങള്‍.........കുഞ്ഞു മെഴുകുതിരികളും, നക്ഷത്രങ്ങളും , ചെമ്മരിയാടുകളും , ഇടയനും അങ്ങനെ ക്രിസ്മസ്
കാലത്തിനെ അനുസ്മരിപ്പിക്കുന്ന കരവിരുതുകള്‍. ഒരുപാടുപേര്‍ ആ സ്റ്റാളിനു ചുറ്റും കൂടിയിട്ടുണ്ടായിരുന്നു ! എല്ലാവര്‍ക്കും എന്നെ പോലെ തന്നെ അതൊരു പുതുമയായിരുന്നു എന്നു തോന്നി!

അങ്ങനെ അതും കണ്ടു തീര്‍ന്നപ്പൊഴെക്കും തണുപ്പിനു ഘനം കൂടിയിരുന്നു അപ്പോഴും സമയം 6 ആയിട്ടെ ഉണ്ടായിരുന്നുള്ളു! കുട്ടികള്‍ക്കു കനലില്‍ ചുട്ട സോസേജും വാങ്ങി ഞങ്ങള്‍ തിരികെ പോകാം എന്നു തീരുമാനിച്ചു! അവിടുത്തെ സ്റ്റാളുകള്‍ ഒന്നൊന്നായ് അടച്ചുതുടങ്ങിയിരുന്നതിനാല് അവയ്ക്കിടയിലൂടെ ഒന്നുകൂടെ നടന്നു കാണണമെന്ന ആഗ്രഹത്തെ ഉള്ളിലൊതുക്കി ഞാനും വീട്ടിലേക്കു നടന്നു.ഇനി ഒരു കൊല്ലം കാത്തിരിക്കണമെല്ലോ ഈ കാഴ്ചകള്‍ കാണാന്‍ എന്ന ദുഖത്തോടെ....................